കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സിന്‍ഡിക്കേറ്റ് രാജ് ഉടന്‍ അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ മിഡ്നാപ്പൂരില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ സിന്‍ഡിക്കേറ്റിനെ ഉപയോഗിച്ച് കര്‍ഷകരെ കൊള്ളയടിക്കുകയാണ്. പ്രതിപക്ഷത്തുള്ളവരെ അവര്‍ കൊന്നൊടുക്കുന്നു.
കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള് എന്ത് വിലയ്ക്ക,് എവിടെ വില്‍ക്കണം എന്ന് തീരുമാനിക്കുന്നതും കോളേജുകളില്‍ ആര്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്നു തീരുമാനിക്കുന്നതും എല്ലാം ഈ സിന്‍ഡിക്കേറ്റാണ്, പ്രധാനമന്ത്രി പറഞ്ഞു. ഇവരെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ബംഗാളിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് 2019 ലോക്സഭാ തെരഞ്ഞൈടുപ്പിനെ സൂചിപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തൃണമൂലിന്റെ സിന്‍ഡിക്കേറ്റ് രാജ് വേരോടെ പിഴുതെറിയാന്‍ ത്രിപുരയിലേതു പോലെ ബംഗാളിലെ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജനാധിപത്യം, നീതിപീഠം, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയില്‍ വിശ്വാസമില്ലാത്തവരെ ബംഗാള്‍ ജനത സഹിക്കില്ല. നിലവിലുള്ള സര്‍ക്കാരിനേക്കാള്‍ ഭേദം കഴിഞ്ഞ ഇടത് സര്‍ക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാര്‍ ബംഗാളിലെ വ്യാവസായിക വികസനത്തെ ഇല്ലാതാക്കിയപ്പോള്‍ പിന്നാലെ വന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥിതി കൂടുതല്‍ വഷളാക്കി. ഇടത് സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ മുക്തി നേടിയത് തെറ്റായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വേണ്ടി ആയിരുന്നോ എന്നും പ്രധാനമന്ത്രി ബംഗാള്‍ ജനതയോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: