അറ്റ്ലാന്‍റ: കളി തുടങ്ങി ഏഴാം മിനിറ്റില്‍ കോംഗോ ഡിആര്‍ എന്ന ആഫ്രിക്കന്‍ രാജ്യം ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കോംഗോ ഡിആറിന്റെ ഫോര്‍വേഡ് ബ്രയാന്‍ സിപെംഗ ഇംഗ്ലണ്ടിന്റെ വല കുലുക്കുകയായിരുന്നു. പന്ത് വലയിലേക്ക് പോകുന്നത് കണ്ട് ഇംഗ്ലണ്ടിന്റെ ഗോളിയായ ജോര്‍ദാന്‍ പിക് ഫോര്‍ഡിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ആഘാതം. അതിന് ശേഷം കളി മറന്നതുപോലെ ഇംഗ്ലണ്ട് ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നിലയിലായി.
ലോകകിരീടം നേടുമെന്ന് പലരും പ്രവചിച്ച ടീമാണ് ഹാരി കെയ്ന്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലണ്ട് ടീം. എങ്കിലും ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെല്ലാം ഡിആര്‍ കോംഗോയുടെ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീമാണ് ഡിആര്‍ കോംഗോ എങ്കിലും 32 ടീമുകളടങ്ങുന്ന നോക്കൗട്ട് ഗ്രൂപ്പിലേക്ക് കോംഗോ എത്തിയത് വലിയ അത്ഭുതമായിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെയും കനത്ത പ്രതിരോധം തീര്‍ത്ത് പൊരുതുകയാണ് കോംഗോ. എതിരാളികളെ ഗോളടിക്കാന‍് അനുവദിക്കാതെ പൂട്ടിയിടുന്ന ടീം എന്നതാണ് കോംഗോയ്‌ക്കുള്ള സവിശേഷത. എപ്പോഴും പ്രതിരോധത്തില്‍ അഞ്ച് കളിക്കാരെ നിരത്തുന്ന ടീമാണ് കോംഗോ.
ഗ്രൂപ്പ് മത്സരത്തില്‍ സ്പെയിനിനെ വരെ കോംഗോ സമനിലയില്‍ തളച്ചിരുന്നു. ചാന്‍സുണ്ടാക്കി ഗോളടിക്കും എന്നതാണ് ഇംഗ്ലണ്ടിന്റെ സവിശേഷതയെങ്കിലും കോംഗോയുടെ അഞ്ചംഗ പ്രതിരോധ മതിലില്‍ തട്ടി തകരുകയായിരുന്നു.
ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായത് ക്രൊയേഷ്യക്കെതിരേയാണ്. മത്സരത്തിൽ മികച്ച ജയം നേടിയ ടീം അടുത്തമത്സരത്തിൽ ഘാനയോട് സമനിലയുമായി രക്ഷപ്പെട്ടു. അടുത്തകളിയിൽ പാനമയെ തോൽപ്പിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായില്ല. ഹാരി കെയ്‌നിന്റെ ഗോളടിമികവും പ്ലേമേക്കർ റോളിൽ ജൂഡ് ബെല്ലിങ്ങാം ശോഭിക്കാറുണ്ടെങ്കിലും കോംഗോയുടെ പ്രതിരോധത്തെ പൊളിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു.
















