Categories: Kerala

കൊന്നവരെ പിടിച്ചില്ലെങ്കില്‍ ഞാന്‍ ജീവിക്കുന്നതെന്തിന്?

Published by

കൊച്ചി: മഹാരാജാസ് കോളേജില്‍ ഇസ്ലാമിക തീവ്രവാദികള്‍ വധിച്ച അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തതിന്റെ അമര്‍ഷവും ദുഃഖവും അധ്യാപകര്‍ക്ക് മുന്നില്‍ ഹൃദയവേദനയോടെ പങ്കുവച്ച് അച്ഛന്‍ മനോഹരന്‍. 

ഇന്നലെ വൈകിട്ട് വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിയ, മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ പഠിപ്പിച്ച അധ്യാപകര്‍ക്ക് മുന്നിലാണ് പൊന്നു മകനെ നഷ്ടപ്പെട്ട അച്ഛന്റെ ഉള്ളിലടക്കിയ ആത്മനൊമ്പരം അണപൊട്ടിയൊഴുകിയത്. മകന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കുന്നത് എന്തിനാണെന്നാണ് അദ്ദേഹം വികാരാധീനനായി അധ്യാപകരോട് ചോദിച്ചത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍  പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യ പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാം എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വീട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടന്നില്ല. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് ആരെന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല. പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by