മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകം കേരളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അവര്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ പോലും ശക്തി പ്രാപിച്ചിരിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെപ്പോലും ഉന്നം വെക്കാന്‍ യാതൊരു മടിയുമില്ലെന്നും തെളിയിച്ചു കഴിഞ്ഞു.
2012 ല്‍ തന്നെ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു ശേഷം കാലമെത്ര കഴിഞ്ഞു? ഇതിനിടെ പേടിപ്പെടുത്തുന്ന പല സംഭവവങ്ങളുമുണ്ടായി. അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും ഐഎസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പോകാന്‍ കേരളത്തില്‍ നിന്ന് ആളുകളുണ്ടെന്ന അവസ്ഥയായി. മലയാളികളായ ജിഹാദികള്‍ അവിടങ്ങളില്‍ യുദ്ധം നയിക്കുന്നതും കൊല ചെയ്യപ്പെടുന്നതുമായ വാര്‍ത്തകളും സ്ഥിരീകരണങ്ങളും പലപ്പോഴായി കിട്ടിക്കൊണ്ടിരിക്കുന്നു.
കേരളത്തിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നുള്ള ഐഎസിന്റെ മലയാളത്തിലുള്ള ഓഡിയോക്ലിപ്പുകള്‍ രഹസ്യഗ്രൂപ്പുകളില്‍ നിന്ന് ചോര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയും അതിലെ ശബ്ദം കാസര്‍കോഡു നിന്നുള്ള ഐഎസ് മൊഡ്യൂളിന്റെ തലവന്‍ റാഷിദ് അബ്ദുള്ളയുടേതാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ പൂരത്തിന്റെ ജനസഞ്ചയത്തിലേക്ക് ലാസ് വേഗാസില്‍ നടത്തിയ പോലെ ഒറ്റയാള്‍ വെടിവെപ്പോ ട്രക്ക് ഇടിച്ചു കയറ്റലോ നടത്തണമെന്നാണ് ആ ക്ലിപ്പ് ആഹ്വാനം ചെയ്തിരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ ട്രെയിന്‍ പാളം തെറ്റിക്കുകയോ സ്വാമിമാരുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയോ ചെയ്യണമെന്നും അതില്‍ ആഹ്വാനമുണ്ടായി.
എന്നിട്ടും കേരളത്തിലെ മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും അതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് നോക്കുക. എത്ര ചാനലുകള്‍ ഇതു ചര്‍ച്ചയാക്കി?. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് തൃശൂരിലെ റെയില്‍വേ സ്റ്റേഷന് സ്വാമിമാരുടെ സുരക്ഷയ്ക്കായി മുന്‍കരുതലെടുക്കാനുള്ള നിര്‍ദ്ദേശം നല്കിയപ്പോള് ആ വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്നാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. പോലീസിലെ ഹിന്ദുത്വ എലമെന്റ്സാണ് അത് ലീക്കാക്കിയതെന്ന് പഴി ചാരുകയും ചെയ്തു. അതിലെ അടിസ്ഥാന വിഷയമായ സുരക്ഷാ പ്രശ്നമോ തീവ്രവാദ ഭീഷണികളോ ഒരു പരാമര്‍ശമായി പോലും വന്നില്ല.
ഇതിനു പിന്നില്‍ പലതരത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെന്ന് അനുമാനിക്കേണ്ടി വരും. കേരളത്തില്‍ മുസ്ലീം ലീഗിന്റെ വോട്ടുബാങ്കുകള്‍ നേടിയെടുക്കുവാന്‍ ഇടതുപക്ഷത്തിന് അവശേഷിക്കുന്ന മുസ്ലീം സംഘടനകളുടെ പിന്തുണ തേടുകയേ മാര്‍ഗമുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ തീവ്ര ആശയക്കാരോട് മൃദു സമീപനം പുലര്‍ത്തുകയും കൂട്ടുകൂടുകയും ചെയ്യുന്നു.
ഇസ്ലാമിനകത്തു തന്നെ തീവ്ര ചിന്താഗതിക്കാര്‍, പൊതുവെ മോഡറേറ്റെന്ന് കരുതിയിരുന്ന മുസ്ലീം ലീഗിലേക്കും വ്യാപിക്കുന്നതും ശക്തി പ്രാപിക്കുന്നതും നാം കാണുന്നുണ്ട്. പൊതുവെ വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ വലിച്ചിഴച്ചു കൊണ്ടു വന്ന് ഇവിടുത്തെ രാഷ്ട്രീയവും സാമ്പത്തികവുമായി മുന്നിട്ടു നില്ക്കുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ഇരവാദവും വര്‍ഗീയചിന്തയും വളര്‍ത്താന്‍ കിട്ടുന്ന ഒരവസരവും മുസ്ലീം സംഘടനകള്‍ നഷ്ടമാക്കാറില്ല.
ലീഗിനും യുഡിഎഫിനും വോട്ട് ചെയ്യാത്ത തീവ്ര നിലപാടുകാരായ മൗദൂദിസ്റ്റ് ധാരകളില്‍ നിന്നു വരുന്ന മുസ്ലീങ്ങളുടെ വോട്ട് പിടിക്കുക, ബിജെപിയെ കേരളത്തില്‍ വളരാന്‍ അനുവദിക്കാതിരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷവും അതേ പണി തന്നെ ചെയ്തു കൊണ്ടിരിക്കുന്നു.
മുസ്ലീം വര്‍ഗീയതയെക്കുറിച്ച് സംസാരിക്കുമ്പോഴേക്ക് ഇസ്ലാമോഫോബിയ എന്ന് നിലവിളിക്കുന്ന ഇവിടുത്തെ ഇടത് മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളുമെല്ലാം അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് മറ്റു സംസഥാനങ്ങളിലെ ഹിന്ദു വര്‍ഗീയതയുടെ പേരു പറഞ്ഞ് ഇനി ക്ഷേത്രത്തില്‍ പോകില്ലെന്ന് പ്രഖ്യാപിച്ച മലയാളി ബുദ്ധിജീവികള്‍ക്ക് അഭിമന്യൂവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോള്‍ കുറേ ന്യായീകരണങ്ങളും വിശദീകരണങ്ങളും വേണ്ടി വന്നത്. പലസ്തീനിലും കശ്മീരിലും നോക്കി ഇരവാദം പറയുന്ന കേരളത്തിലെ മുസ്ലീം സഘടനകള്ക്കുള്ള ഗള്‍ഫ് പണം അഭിമന്യൂവിന്റെ ദരിദ്രകുടുംബത്തിനോ പിന്നാക്ക സമുദായത്തിനോ ഇല്ലാതെ പോയതും കാരണമായിരിക്കാം.
മൗദൂദിസ്റ്റ് സംഘടനകള്‍ പല കാലങ്ങളില്‍ പല പേരുകളില്‍ അവതരിക്കുന്നതിനെക്കുറിച്ചും അവരുടെ കാപട്യത്തെക്കുറിച്ചും അഭിമന്യൂ തന്നെ തന്റെ ഫെയ്സ്ബുക്ക് വാളില്‍ കുറിച്ചിരുന്നു. ഇടതുപക്ഷം, പക്ഷെ, ആ ചുവരെഴുത്ത് അവഗണിച്ചു. സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ അറസ്റ്റിലായവരെ മാത്രം ശ്രദ്ധിച്ചാലറിയാം ഇടതു പാര്‍ട്ടികളിലേക്കും ലീഗിലേക്കും തീവ്രനിലപാടുള്ള മുസ്ലീങ്ങള്‍ എത്രത്തോളം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന്. ആശയപരമായും സംഘടനാപരമായും അവരെ ചെറുക്കുന്നതിനു പകരം ഇടതുപക്ഷവും ലീഗും അവരോട് മൃദു സമീപനം സ്വീകരിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്നു. വേങ്ങരയില്‍ എസ്ഡിപിഐ നേടിയ വോട്ടുകള്‍ കണ്ടിട്ടെങ്കിലും ഒരിക്കല്‍ തീവ്രത അനുവദിച്ചു കൊടുത്താല്‍ സമുദായം കൂടുതല്‍ തീവ്രത തേടി അത്തരം പാര്‍ട്ടികളിലേക്ക് വഴിമാറുമെന്നും സ്വന്തം അടിത്തറ ഇളക്കുമെന്നും ലീഗ് തിരിച്ചറിയേണ്ടതായിരുന്നു. ഇനിയും അഭിമന്യൂമാര്‍ ഉണ്ടാകാതിരിക്കാന്‍ ഇടതുപക്ഷവും ഇനിയെങ്കിലും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. അവര്‍ രണ്ട് പേരും അത് ചെയ്തില്ലെങ്കില്‍ സമാധാന കാംക്ഷികളായ കേരള ജനത പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുമെന്നതില്‍ സംശയം വേണ്ട.
(ദല്‍ഹിയില്‍ ജേര്‍ണലിസ്റ്റാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: