ന്യൂദല്‍ഹി: രാഷ്ട്രഭാഷയായ ഹിന്ദി അതിവേഗ വളര്‍ച്ചയില്‍ മുമ്പിലെന്ന് പഠനറിപ്പോര്‍ട്ട്. വളര്‍ച്ച 25.19 ശതമാനമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധീകരിച്ച സെന്‍സസ് ഡാറ്റകള്‍ വ്യക്തമാക്കുന്നു.
രണ്ടാം സ്ഥാനം കശ്മീരിക്ക് (22.97 ശതമാനം). തുടര്‍ന്ന് വരുന്ന ഭാഷകള്‍ ഗുജറാത്തി (20.4 ), മണിപ്പുരി (20.07), ബംഗാളി (16.63). വളര്‍ച്ചയില്‍ 76 ശതമാനം മുമ്പോട്ടെങ്കിലും സംസ്കൃതമാണ് ഔദ്യോഗികഭാഷകളില്‍ ഏറ്റവും കുറച്ചു പേര് സംസാരിക്കുന്നത്- 24,821. 2001 മുതല്‍ 2011 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്നതും ഹിന്ദിയാണ്. 520 ദശലക്ഷം ആളുകള്‍. 97 ദശലക്ഷം പേരുടെ സംസാര ഭാഷയായ ബംഗാളിയാണ് രണ്ടാമത്. തെലുങ്കിനെ പിന്തള്ളി മൂന്നാമതെത്തിയത് മറാഠി ഭാഷ. വളര്‍ച്ചയുടെ കാര്യത്തില്‍ പിറകിലാണ് ഉര്‍ദു, കൊങ്കണി ഭാഷകള്‍. കേരളത്തിലും തമിഴ്നാട്ടിലും ഹിന്ദി, ബംഗാളി, അസമീസ്, ഒഡിയ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണുള്ളത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ പത്തുശതമാനം താഴ്ചയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ഏതെങ്കിലും പ്രാദേശിക ഭാഷ സംസാരിക്കുന്നവരുടെ കണക്കുകള്‍ സെന്‍സസ് ഡാറ്റകളുപയോഗിച്ച് തിട്ടപ്പെടുത്തുമ്പോള്‍ തെറ്റാനിടയുണ്ടെന്ന് ഭാഷാ റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍ ഗണേഷ് ദേവി അഭിപ്രായപ്പെട്ടു.
സെന്‍സസ് എടുക്കുന്നത് അവരുടെ ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയെ അടിസ്ഥാനമാക്കിയായിരിക്കണം. കേരളത്തിലും കര്‍ണാടകത്തിലും താമസിക്കുന്ന കൊങ്കണികള്‍ മാതൃഭാഷയ്ക്ക് പകരം കന്നഡയോ, മലയാളമോ ആയിരിക്കും മാതൃഭാഷയായി സ്വീകരിക്കുന്നത്. ഇത് കൊങ്കണി ഭാഷയുടെ വളര്‍ച്ചയെ പിറകോട്ടെത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: