കണ്ണൂര്‍: എക്സൈസ് സംഘം പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ജലാറ്റിന്‍ സ്റ്റിക്കുകളും വയറുകളും ലേലം ചെയ്യാന്‍ കോടതി നിര്‍ദ്ദേശ പ്രകാരം നടപടി.
കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് 2018 മാര്‍ച്ച് 25 ന് രാത്രി 10.30 നാണ് എക്സൈസ് സംഘം മിനി ലോറിയില്‍ കൊണ്ടുവന്ന 2250 കിലോഗ്രാം ജലാറ്റിന്‍ സ്റ്റിക്കും 9 പെട്ടിയിലും ഒരു ചാക്കിലുമായി ഉണ്ടായിരുന്ന വയറുകളും പിടികൂടിയത്. ഇരിട്ടി പോലീസിന് ഇത് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്ഫോടകവസ്തു നിയമപ്രകാരം 305/18 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്ഫോടക വസ്തു സ്റ്റേഷനില്‍ സൂക്ഷിക്കുന്നത് അപകടകാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഇരിട്ടി പൊലീസ് ഇവ നിര്‍വീര്യമാക്കാന്‍ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ അനുമതി തേടി. തുടര്‍ന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവ ലേലം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതു പ്രകാരം ജൂലൈ 4 ന് രാവിലെ 11 മണിക്ക് ഇരിട്ടി പൊലീസ് സ്റ്റേഷനില്‍ വെച്ച് ലേലം നടത്തുമെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു. കെഎല്‍ 48 സി 5717 നമ്പര്‍ മിനി ലോറിയില്‍ സൂക്ഷിച്ചിട്ടുള്ള 25 കിലോഗ്രാമിന്റെ 90 പെട്ടികളിലായുള്ള 2250 കിലോഗ്രാം ജലാറ്റിന്‍ സ്റ്റിക്കും 9 പെട്ടിയിലും ഒരു ചാക്കിലുമായുള്ള വയറുകളുമാണ് ലേലം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: