കോട്ടയം: നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി-സാങ്കേതിക പഠന റിപ്പോര്‍ട്ട് വൈകും. കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്നത്. എന്നാല്‍ ഇത് അനിശ്ചിതമായി നീണ്ടുപോവുകയാണ്. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന്് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി. എന്നാല്‍ ജൂണ്‍ അവസാനിക്കാറായിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. പെരിയാര്‍ റിസര്‍വിന്റെ ഭാഗമായ ശബരിമല വനവുമായി കേവലം 48 കിലോമീറ്റര്‍ ദൂര വ്യത്യാസം മാത്രമാണ് നിര്‍ദിഷ്ട വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിനുള്ളത്. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക ആഘാത പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ശ്രമകരമായിരിക്കുകയാണ്.
പഠനം പൂര്‍ത്തിയാക്കി നാല് മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും പാരിസ്ഥിതിക ആഘാത പഠനവും പൂര്‍ത്തിയാക്കണം. ഈ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാലാണ് കേന്ദ്ര അനുമതി ലഭിക്കുക. വനം, പരിസ്ഥിതി വകുപ്പിന്റെ അനുമതിയാണ് പ്രധാന കടമ്പ. പെരിയാര്‍ വന്യജീവി സങ്കേതവുമായിട്ടുള്ള സാമീപ്യമാണ് പ്രധാന കാരണം. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും ക്ലിയറന്‍സും ആവശ്യമാണ്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്.
വിമാനത്താവളത്തിന് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍, പാരിസ്ഥിതിക സവിശേഷതകള്‍, വിമാനത്താവളത്തിന് ഭാവിയില്‍ എത്രമാത്രം വികസനമാകാം തുടങ്ങിയ കാര്യങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാസഞ്ചര്‍ ടെര്‍മിനല്‍, കാര്‍ഗോ ടെര്‍മിനല്‍, റണ്‍വേ, ഫ്യൂവലിംഗ് സ്റ്റേഷന് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അന്താരാഷട്ര വിമാനത്താവളമായി വികസിപ്പിക്കാന്‍ കഴിയുമോ എന്നാണ് പഠനം നടത്തുന്നത്. 2017 ആഗസ്റ്റിലാണ് സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ കൊടുത്തത്. കെഎസ്ഐഡിസിക്കാണ് ഇതിന്റെ മേല്‍നോട്ടം.
ഇതിനിടെ എസ്റ്റേറ്റ,് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് റവന്യു വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് സ്വകാര്യ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: