തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ ചട്ടം തയ്യാറാക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ സഭയെ അറിയിച്ചു. ഇത് നിലവില്‍ വരുന്നതോടുകൂടി സ്വകാര്യ ആശുപത്രികള്‍ ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരും. ആശുപത്രികള്‍ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ വരുന്നതോടെ അനാരോഗ്യപ്രവണതകള്‍ അവസാനിക്കും.
സംസ്ഥാനത്ത് വില്‍ക്കുന്ന 90 ശതമാനം സൗന്ദര്യവര്‍ദ്ധകവസ്തുക്കളും ഇതര സംസ്ഥാനങ്ങളില്‍ നിര്‍മിക്കുന്നതോ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയോ ആണെന്നും ഇവയുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളൊന്നും പ്രാബല്യത്തില്‍ ഇല്ലെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വരുദ്ധമായി സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മിച്ചതിനും വില്‍പ്പന നടത്തിയതിനും 74 കേസുകള്‍ വിവിധ കോടതികളില്‍ നിലവിലുണ്ട്.
പ്രസവ ചികിത്സക്കായി തെരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനത്തെ 66 ഡെലിവെറി പോയിന്റുകളിലും അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് സിസേറിയന്‍ വര്‍ധിക്കുകയാണ്. സാധാരണ പ്രസവം നടക്കാന്‍ സാഹചര്യമുണ്ടെങ്കില്‍ അതിന് മുന്‍തൂക്കം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതെ സമയം, ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും ഗുരുതരാവസ്ഥ ഉണ്ടാകുവാന്‍ സാധ്യതുണ്ടെന്നുകരുതി കൂടുതല്‍ പേരും സിസേറിയന്‍ തെരഞ്ഞെടുക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
















