പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാര്‍ത്ഥി റാന്നി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതായി സൂചന. തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സൈബര്‍സെല്ലിന്റെ അന്വേഷണമാണ് കേസിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത.
ജസ്നയുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, പന്ത്രണ്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ ലഭിച്ച കത്തുകളില്‍ അഞ്ചെണ്ണം എന്നിവ കേന്ദ്രീകരിച്ചാണ് സൈബര്‍സെല്‍ അന്വേഷണമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണന് പറഞ്ഞു.
ജസ്ന മൊബൈല്‍ സന്ദേശമയച്ച, സഹപാഠിയായ ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതില്‍ സംശയിക്കത്തക്ക വിവരങ്ങളില്ലെന്നറിയുന്നു. നുണപരിശോധനയ്ക്ക് ആവശ്യമെങ്കില്‍ ഹാജരാകാനും ഇയാള്‍ തയ്യാറാണത്രേ. കാണാതായ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും കണ്ടെത്തിയ രക്തക്കറ പുരണ്ട വസ്ത്രത്തിലും സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പോലീസിന്റെ നിഗമനം.
വിവിധയിടങ്ങളില്‍ മൂന്നുമാസമായി നടത്തിയ തെരച്ചിലില്‍ ശേഖരിച്ച വിവരങ്ങള്‍ ഇന്ന് മുതല്‍ അവലോകനം ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ ജസ്നയുടെ പോസ്റ്ററുകള്‍ പതിക്കുകയും ദുരൂഹസാഹചര്യങ്ങളില്‍ പെണ്‍കുട്ടിയെയോ മൃതദേഹമോ കണ്ടാല്‍ അറിയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡിജിപിമാര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: