ഐസ്വാള്‍: വേഷം മാറ്റുമോ?, മിസോറാമിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുമ്മനത്തോട് ചോദിച്ചു. പതിവ് വേഷമായ മുണ്ടും ഷര്‍ട്ടിനും പകരം കോട്ടും സ്യൂട്ടും സ്ഥാനം പിടിക്കുമോയെന്നായിരുന്നു സംശയം. എന്നാല്‍ കുമ്മനത്തിന് സംശയമേ ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുണ്ട് ഒഴിവാക്കുന്ന പ്രശ്നമേയില്ല. അദ്ദേഹം വാക്കുപാലിച്ചു.
കേരളീയ വേഷത്തില്‍ അഷ്ടലക്ഷ്മികളിലൊന്നായ മിസോറാമിന്റെ ഗവര്‍ണറായി ചുമതലയേറ്റു. ചടങ്ങിന് പ്രത്യേക വേഷവിധാനങ്ങള്‍ നിര്‍ബന്ധമില്ല. നിയുക്ത ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാമെന്ന് ചീഫ് സെക്രട്ടറി അരവിന്ദ് റായ് വ്യക്തമാക്കി. ഇതോടെ അവ്യക്തത നീങ്ങി. മുണ്ടിനും ഷര്‍ട്ടിനും പുറമെ സ്വര്‍ണനിറത്തിലുള്ള ഹാഫ് ജാക്കറ്റും അദ്ദേഹം ധരിച്ചു.
പരിചയമില്ലാത്ത വേഷം ധരിച്ചെത്തിയ കുമ്മനത്തെ എന്നാല്‍ മിസോ ജനത വരവേറ്റു. സൗഹൃദം പങ്കുവെച്ചും സെല്‍ഫിയെടുത്തും അവര്‍ ആഘോഷമാക്കി. വിദേശരാജ്യങ്ങളിലെ ചടങ്ങുകളില്‍ വരെ ആന്ധ്ര സ്വദേശിയായ ഇപ്പോഴത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു മുണ്ട് ധരിക്കാറുണ്ട്.
ഇഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറും കഴിച്ചാണ് അദ്ദേഹം ചുമതലയേറ്റതും. കേരളത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭക്ഷണ രീതികളുള്ള വടക്കു കിഴക്കന്‍ സംസ്ഥാനത്ത് കേരളീയ വിഭവമൊരുക്കിയത് ആസാമിലെ അതിര്‍ത്തിയായ സില്‍ച്ചറിലാണ്. വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്ടറിലാണ് കുമ്മനം ഗുവാഹതിയില്‍നിന്നും ഐസ്വാളിലേക്ക് തിരിച്ചത്. ഇന്ധനം നിറക്കുന്നതിനും വിശ്രമത്തിനുമായി സില്‍ച്ചറിലെ വ്യോമസേനാ താവളത്തില്‍ ഇറങ്ങി. ഇവിടെയാണ് പ്രഭാത ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്. മലയാളിയായ ജില്ലാ കളക്ടര്‍ ഡോ. ലക്ഷ്മണനാണ് കുമ്മനത്തെ സ്വീകരിക്കാനെത്തിയത്. കേരളത്തില്‍നിന്നുള്ള മറ്റ് വ്യോമസേനാംഗങ്ങളും പരിചയപ്പെടാനെത്തി. സത്യപ്രതിജ്ഞാ ചടങ്ങിലും നിരവധി മലയാളികളുടെ സാനിധ്യമുണ്ടായി.
ആപ് ബേട്ടാ ഹേ ക്യാ, പരിവാർ കഹാം ഹേ
ഐസ്വാളിലെ ഹെലിപ്പാഡില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്വീകരണത്തിനും ഗാര്‍ഡ് ഓഫ് ഓര്‍ണറിനും ശേഷം കുമ്മനം രാജ്ഭവനിലേക്ക് തിരിക്കവെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് ചോദിച്ചു ആപ് ബേട്ടാ ഹേ ക്യാ, പരിവാര്‍ കഹാം ഹേ?. (താങ്കള്‍ ഗവര്‍ണറുടെ മകനാണോ. മറ്റ് കുടുംബാംഗങ്ങള്‍ എവിടെയാണ്). ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും ഗവര്‍ണറുടെ കുടുംബത്തെ ഒരുപോലെ അന്വേഷിച്ചു. കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു. ആര്‍എസ്എസ് പശ്ചാത്തലം എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും പുതിയ അറിവും. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനും ഇതറിയില്ലായിരുന്നു. കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: