ന്യൂയോര്‍ക്ക്: ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോടതിയെ സമീപിച്ചു .
ഫെയ്സ്ബുക് വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകള്‍ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നും കേംബ്രിജ് അനലിറ്റിക്ക നേരത്തെ അറിയിച്ചിരുന്നു
ബ്രിട്ടനിലെയും യുഎസിലെയും കടങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കമ്പനി ഈ മാസം ആദ്യം തന്നെ കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല യുകെ യിലും പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികള്‍ക്കായി കേംബ്രിജ് അനലിറ്റിക്ക ഹര്‍ജി നല്‍കിയിട്ടുണ്ട്.
2014 ല്‍ ഫെയ്സ്ബുക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകള്‍.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പിനായി ദുരുപയോഗിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റും കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: