ബെയ്ജിങ്ങ്: റംസാന്‍ മാസത്തില്‍ ഉയ്ഗര്‍ മുസ്ലീങ്ങളെ പ്രതിരോധത്തിലാക്കി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്. ഇസ്ലാംമത വിശ്വാസികളെ നിരീക്ഷിക്കാന്‍ ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷിതരാക്കുക എന്ന പേരില്‍ വീടുകള്‍ക്കും നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് റീ എജ്യുക്കേഷന്‍ ക്യാമ്പുകളുടെ പേരില്‍ ഇസ്ലാംമതവിശ്വാസികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പഠിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ചിലയിടങ്ങളില്‍ ഇവരെ പന്നിയിറച്ചി നിര്‍ബന്ധിച്ച് കഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സംരക്ഷണത്തിന്റെ പേരില്‍ ഇസ്ലാംമത വിശ്വാസികള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നാണ് ആരോപണം. നിലവില്‍ ഇസ്ലാംമതവിശ്വാസികളുടെ ഊണും ഉറക്കവും വരെ ചൈനീസ് സേന നിരീക്ഷിച്ചു വരികയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ചൈനയിലെത്തുന്ന ഓരോ മുസ്ലീംകുടുംബങ്ങളും അവരുടെ ജീവിത രീതിയേയും രാഷ്‌ട്രീയചായ്‌വുകളെ കുറിച്ചും ഉദ്യോഗസ്ഥരോട് പറയേണ്ടതുണ്ട്.
ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ഏറ്റവുമധികം മുസ്ലീങ്ങളെ ചൈന തടവിലാക്കിയിരിക്കുന്നത് . ചൈനയില്‍ ഏറ്റവും അധികം ഇസ്ലാംമതവിശ്വാസികളുള്ളത് ഷിന്‍ജിയാങില്‍ ആണ്. ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യാപകമായി മുസ്ലീങ്ങളെ തടവിലാക്കുന്ന രീതി തുടങ്ങിയത്.
എന്നാല്‍ റീ എജ്യുക്കേഷന്‍ ക്യാമ്പുകളുടെ പേരില്‍ പീഡനങ്ങളാണ് നടക്കുന്നത്. ഇസ്ലാംമത വിശ്വാസത്തിന് എതിരായ പന്നിയിറച്ചിയും മദ്യവും കഴിപ്പിക്കുകയാണ് രീതി. ഇതിനു വിസമ്മതിക്കുന്നവര്‍ക്കു നേരെ ക്രൂരനടപടികളാണ് നടപ്പാക്കുന്നത്.
















