സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ മലയാളപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം നടപ്പാക്കണമെന്നത് മലയാള ഭാഷാസ്‌നേഹികളുടെ ഏറെക്കാലത്തെ ആവശ്യവും ആഗ്രഹവുമാണ്. കഴിഞ്ഞവര്‍ഷം മലയാള ഭാഷാനിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും അതിന്റെ തുടര്‍നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് നടപ്പില്‍ വരാന്‍ താമസമായത്. ഇപ്പോള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുകയും ഈ പഠനവര്‍ഷത്തില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യാനൊരുങ്ങുന്നു. കേന്ദ്രസിലബസിലുള്ള സ്‌കൂളുകള്‍ക്കടക്കം കേരളത്തില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാകുമ്പോള്‍ അത് ഭാഷയ്‌ക്ക് നല്‍കുന്ന കരുത്ത് വളരെ വലുതാണ്.
ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ കണക്കെടുത്താല്‍ മലയാളം 26-ാം സ്ഥാനത്താണ്. ലോകമെങ്ങും മലയാളഭാഷ സംസാരിക്കുന്നവരുണ്ട്. കേരളം വളര്‍ന്ന് വളര്‍ന്ന് ലോകത്തോളം വലുതാകുന്നത് നമ്മുടെ ഭാഷ സംസാരിക്കുന്നവര്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തുമ്പോഴാണ്. വിദേശമലയാളി തന്റെ മക്കളെ മലയാളം പഠിപ്പിക്കാന്‍ വ്യഗ്രത കാട്ടാറുണ്ട്. തന്റെ നാടാണ് മഹത്തരമായിട്ടുള്ളതെന്ന തിരിച്ചറിവുണ്ടാകുമ്പോഴാണത്. ഭാഷ മറക്കാതിരിക്കുമ്പോഴാണ്, ഭാഷയെ അറിയുമ്പോഴാണ്, നാടിനെ അറിയുന്നതും നാട്ടുകാരനാകുന്നതും. എന്നാല്‍ കേരളത്തില്‍ താമസിക്കുന്ന മലയാളിക്ക് കുറച്ചു കുറച്ചു മാത്രം മലയാളം അറിയാം എന്ന് തന്റെ മക്കള്‍ പറയുന്നതിനോടാണ് താല്‍പര്യം. ഭാഷയെ മറക്കുന്നവര്‍ സംസ്‌കാരത്തെയാണ് അവഹേളിക്കുന്നത്. കേരളത്തിന്റെ ചൂരും സംസ്‌കാരവും അടങ്ങിയ തനി മലയാളിക്ക് മലയാളം അറിയാതിരിക്കാനാകില്ല. മലയാള ഭാഷയെന്നത് വെറും അക്ഷരങ്ങളിലൊതുങ്ങുന്നില്ല. അതിനുമപ്പുറം വിശാലമായ സമുദ്രത്തിന് സമാനമായ വലിയ സാഹിത്യത്തെയാണ് മലയാള ഭാഷ ഉള്‍ക്കൊള്ളുന്നത്.
മലയാള ഭാഷയ്‌ക്ക് ശ്രേഷ്ഠഭാഷാ പദവി ആദ്യം നിരാകരിക്കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിലെ ഭാഷാപണ്ഡിതന്മാര്‍ നിരത്തിയ കാരണങ്ങളിലൊന്ന് പഴക്കമുള്ള ഭാഷയല്ലെന്നതായിരുന്നു. മലയാളത്തിനുമുന്നേ ശ്രേഷ്ഠഭാഷാപദവി നേടിയെടുത്ത തമിഴിനൊപ്പം നില്‍ക്കാനുള്ള പഴക്കം മലയാളത്തിനില്ലെന്ന ചിലരുടെ കണ്ടെത്തലാണ് പദവി വൈകിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ ആ വാദങ്ങള്‍ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ശരിയല്ലെന്ന് സ്ഥാപിക്കാന്‍ നമുക്കായി. എല്ലാ വാദങ്ങള്‍ക്കുമൊടുവില്‍ 2013ലാണ് മലയാള ഭാഷയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠഭാഷാ പദവി നല്‍കിയത്. 100 കോടിരൂപ സഹായവും യുജിസിയില്‍ മലയാളത്തിന് പ്രത്യേക സ്ഥാനവുമെല്ലാം ലഭിക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്. കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിക്കുന്ന നൂറുകോടി രൂപകൊണ്ട് ഭാഷാവളര്‍ച്ചയ്‌ക്ക് നടപ്പിലാക്കേണ്ട പദ്ധതികള്‍ മലയാള സ്‌നേഹികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷം അഞ്ചായിട്ടും നൂറുകോടി പോയിട്ട് ശ്രേഷ്ഠഭാഷയുടെ പേരിലുള്ള എന്തെങ്കിലും സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സംസ്ഥാനത്തിനായിട്ടില്ല. എല്ലാത്തിലും രാഷ്‌ട്രീയം കാണുന്നവരുടെ ചുവന്ന കണ്ണുകള്‍ക്ക് ഭാഷയുടെ വളര്‍ച്ച മാത്രമല്ല ലക്ഷ്യം.
2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്‌ക്കും തെലുങ്കിനും ശ്രേഷ്ഠപദവി ലഭിച്ചിരുന്നു. അവരെല്ലം അതിന്റെ പേരിലുള്ള സഹായങ്ങളും നേടിയെടുത്തുവെന്നു മാത്രമല്ല കൂടുതല്‍ സഹായത്തിനുള്ള പദ്ധതികള്‍ ഭാഷയുടെ പേരില്‍ നടപ്പിലാക്കിക്കൊണ്ടുമിരിക്കുന്നു. തമിഴാണ് ഇക്കാര്യത്തില്‍ ഏറെ മുന്നേട്ടുപോയത്. അവര്‍ ഓരോവര്‍ഷവും തമിഴ് ഭാഷാ സമ്മേളനമുള്‍പ്പടെ സംഘടിപ്പിച്ച് തങ്ങളുടെ ഭാഷാസ്‌നേഹവും ശക്തിയും അരക്കിട്ടുറപ്പിക്കുന്നു. രക്തത്തിലലിഞ്ഞുചേര്‍ന്ന ഭാഷാസ്‌നേഹത്തെ ജീവിതത്തിന്റെതന്നെ ഭാഗമാക്കിയവരാണവര്‍. ‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്…’ എന്നാണ് ഓരോ തമിഴ്‌നാട്ടുകാരന്റെയും പ്രതിജ്ഞ. അത്രത്തോളം തീരുമാനിക്കാന്‍ നമുക്കാകുന്നില്ലെങ്കിലും മലയാളത്തെ മറക്കാതിരിക്കുന്ന തലമുറയെ വളര്‍ത്താനെങ്കിലും കഴിയേണ്ടതാണ്.
ഏത് സ്‌കൂളായാലും അവിടെ മലയാളം പഠിപ്പിച്ചിരിക്കണം എന്ന നിര്‍ബന്ധം ഒരു വാശിയല്ല. പകരം മലയാള സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. കേന്ദ്ര സിലബസില്‍ വിദ്യാഭ്യാസം നടത്തുന്ന ആയിരക്കണക്കിന് സ്‌കൂളുകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് വലിയ അഭിമാനമായി കരുതുന്ന സമൂഹത്തില്‍ മലയാളം പഠിപ്പിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നഷ്ടക്കണക്കുകള്‍ നിരത്തി പൂട്ടിക്കൊണ്ടിരിക്കുന്നു. ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് മാതൃഭാഷ സംസാരിച്ചതിന് പിഴയീടാക്കിയ സംഭവം നമ്മുടെ കേരളത്തിലാണ് നടന്നത്. കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതിനേക്കുറിച്ച് പഠിക്കാന്‍ ആദ്യത്തെ ഇഎംഎസ്് മന്ത്രിസഭ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായ ആ സമിതി 1958ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട,് ജനകീയ ഭരണം ജനങ്ങളുടെ ഭാഷയിലാവണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. പക്ഷേ കേരളത്തിലെ ഭരണഭാഷ എന്തു കൊണ്ടോ ഇന്നും പൂര്‍ണ്ണമായി മലയാളമായില്ല. അതിനുശേഷം ഈ വിഷയം പല പല സര്‍ക്കാരുകള്‍ക്കുകീഴില്‍ നിരവധി കമ്മിറ്റികള്‍ പഠിച്ചു. എല്ലാവരും പറഞ്ഞു, ഭരണഭാഷ മലയാളമാകണമെന്ന്. പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അത് നടപ്പിലായിട്ടില്ല. ‘സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാളം’ എന്ന പ്രഖ്യാപനം പോലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കെത്തുന്നതല്ലാത്തതിനാല്‍ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാകുന്നത് വെറും സ്വപ്നമായിത്തന്നെ ശേഷിക്കും.
കോടതികളില്‍ മലയാളം സംസാരിക്കാത്തത് സാധാരണക്കാരനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. 1987ല്‍ ജസ്റ്റിസ് നരേന്ദ്രന്‍ അധ്യക്ഷനായ സമിതി കോടതി ഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതികളിലെ ഇംഗ്ലീഷ് ഉപയോഗം പാവപ്പെട്ടവനുമുന്നിലെ ഇരുമ്പുമറയാണെന്നാണ് അഭിപ്രായപ്പെട്ടത്. 1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1973ല്‍ കോടതിഭാഷ ഇംഗ്ലീഷോ മലയാളമോ ആകാമെന്ന ഉത്തരവിറങ്ങി. ആ ഉത്തരവ് കേരളത്തില്‍ ഒരുചലനവും ഉണ്ടാക്കിയില്ല. കൂടാതെ നിയമങ്ങളുമായി ബന്ധപ്പെട്ട ഒരു പദകോശം മലയാളത്തില്‍ രൂപപ്പെടുത്തണമെന്നും മലയാളത്തിലൊരു ലോ ജേര്‍ണല്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് നരേന്ദ്രന്റെ പേരിലുള്ള സമിതി നിര്‍ദ്ദേശിച്ചിരുന്നു. നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ആ ശുപാര്‍ശകളൊന്നും ഇതുവരെ നടപ്പാക്കപ്പെടുകയുണ്ടായില്ല. എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണമെന്നത് നിയമമാകുമ്പോള്‍ അതിനെ മറികടക്കാനുള്ള വഴികള്‍ ചില ‘ഇംഗ്ലീഷ്’ സ്‌കൂളുകള്‍ ആലോചിക്കും അവരെയും കൂച്ചുവിലങ്ങിട്ട് മലയാളത്തിന്റെ വഴിക്ക് നടത്താന്‍ സര്‍ക്കാരിന് ഇച്ഛാശക്തി വേണം.
”ഹാ! വരും വരും നൂന- മദ്ദിന, മെന്‍നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലം വരും!” എന്നു പാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാത്ക്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടിള്ള ചെറിയ കാല്‍വെയ്‌പ്പാണ് സര്‍ക്കാരിന്റെ മലയാളപഠനം നിര്‍ബന്ധമാക്കുന്ന നിയമം. സഹ്യനുമപ്പുറം വളര്‍ന്നുപന്തലിച്ച മഹത്തായ ഭാഷയാണിത്. കേരളവും ഭാരതവും കടലുകളും കടന്ന് മലയാളം വളരും. കാരണം അവിടേക്കെല്ലാം മലയാളികള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുകയല്ലേ.
















