ന്യൂദല്‍ഹി: മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണകാലത്തെ കുടീരം മൂന്നുമാസം മുമ്പ് ക്ഷേത്രമാക്കി മാറ്റി ആരാധന നടത്തുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. തലസ്ഥാന നഗരിയിലെ സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹുമയുണ്‍പുര്‍ ഗ്രാമത്തിലെ കുടീരത്തിലാണ് ഇപ്പോള്‍ ഹിന്ദു ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ വെച്ച് ആരാധിക്കുന്നത്. കുടീരത്തിന് വെള്ളയും കാവിയും ചായങ്ങള്‍ പൂശിയിട്ടുമുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്നു കരുതുന്ന കുടീരം മാര്‍ച്ചു മാസത്തില്‍ ക്ഷേത്രമായി രൂപം മാറി എന്നാണ് ചിലരുടെ പരാതി. തുഗ്ലക്കിന്റെ ഭരണകാലത്തുള്ള ശവകുടീരമാണ് ഇതെന്നാണ് കല, സാംസ്‌കാരിക പൈതൃകം എന്നിവ സംബന്ധിച്ച ദേശീയ ട്രസ്റ്റ് പറയുന്നത്. എന്നാല്‍ ആരുടേ പേരില്‍ നിര്‍മിച്ചതാണെന്നോ, എന്താണ് നിര്‍മിച്ചതെന്നോ രേഖപ്പെടുത്തിയിട്ടില്ല. ശവകുടീരം എന്നാണ് ഈ നിര്‍മിതിയെ കോര്‍പ്പറേഷന്റെ രേഖകളില്‍ അടയാളപ്പെടുത്തിയരിക്കുന്നത്.
ക്ഷേത്രമാക്കി മാറ്റി ആരാധന തുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ് മേധാവി വികാസ് മാലൂ പറഞ്ഞു.
എന്നാല്‍ ഇത് ശവകുടീരമല്ലെന്നും വര്‍ഷങ്ങളായി ക്ഷേത്രമാണെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ഏറെക്കാലമായി തങ്ങള്‍ ആരാധന നടത്തുന്ന സ്ഥലത്തെക്കുറിച്ച് ഇപ്പോള്‍ ഇത്തരത്തിലൊരു പരാതി വന്നതില്‍ അവര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു. ‘ഭോലാ ശിവ് മന്ദിര്‍’ എന്നു രേഖപ്പെടുത്തിയ, 1971ല്‍ സ്ഥാപിച്ച മാര്‍ബിള്‍ ഫലകം ക്ഷേത്രത്തിലുണ്ടന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു. രണ്ടു മാസം മുമ്പ് ക്ഷേത്രം ചായം പൂശിയപ്പോള്‍ പരാതി ഉയര്‍ന്നത് സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു.
















