ആലപ്പുഴ: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് നാലാഴ്ച മാത്രം അവശേഷിക്കെ സജീവ ചര്‍ച്ചയാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയവും, ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രിയവും. ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനാകാതെ ഇടതുപക്ഷം കുഴങ്ങുകയാണ്.
കെ. എം. മാണിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ തുടങ്ങിയ കലാപം എല്‍ഡിഎഫിന്റെ പ്രചരണത്തെ സാരമായി ബാധിച്ചു. തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തിയെങ്കിലും ഇപ്പോഴും സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണ രംഗത്ത് സിപിഎമ്മിന്റെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. സിപിഎമ്മില്‍ പ്രാദേശികമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരത്തില്‍ നിന്നടക്കം പ്രവര്‍ത്തകരെ എത്തിച്ചാണ് പ്രചരണം.
സിപിഐ ഇതുവരെ പ്രചരണ രംഗത്ത് സജീവമായിട്ടില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടുത്തിടെയുണ്ടായ വാരാപ്പുഴ കസ്റ്റഡി കൊലപാതകം. വിദേശ വനിത ലിഗയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എന്നിവ ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടിയായി. വാരാപ്പുഴിയില് പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ ശ്രീജിത്തെന്ന യുവാവിനെ കൊല ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ബന്ധുക്കളെയും ആശ്രിതരെയും ആശ്വസിപ്പിക്കാനോ ആ വീട്ടിലേക്ക് തിരിഞ്ഞു നോക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന് ചെങ്ങന്നൂരില്‍ വന്ന് വോട്ടര്‍മാരുടെ വിവേകത്തെ ചോദ്യം ചെയ്യരുതെന്ന പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
യുഡിഎഫിന്റെ അവസ്ഥ പരിതാപകരമാണ്. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ തന്നെ അഭിപ്രായമുണ്ട്. ഇത് ശരിവെക്കും വിധമാണ് യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. പാലക്കാട് നഗരസഭയിലെ ഇടതും വലതും അവിശുദ്ധ സഖ്യത്തേലേര്പ്പെട്ടത് ബിജെപി മണ്ഡലത്തിലെമ്പാടും ചര്‍ച്ചയാക്കുമ്പോള്‍ ഉത്തരം പറയാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂരിലെ ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് അണികളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒപ്പം ഉണ്ടായിരുന്ന മാണിയും, വീരേന്ദ്ര കുമാറും ഇപ്പോള്‍ ഇല്ലാത്തതും യുഡിഎഫിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: