കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡികൊലപാതക കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ലോങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വരാപ്പുഴയില്‍ നിന്ന് എറണാകുളം ഐജി ഒഫീസിലേക്ക് 15 കിലോമീറ്ററായിരുന്നു ലോങ് മാര്‍ച്ച്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ശ്രീജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുക, ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എന്‍ഡിഎ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ആലുവ പോലീസിന്റെ ഭീകരതയില്‍ മരിച്ച മുകുന്ദന്റെ ഭാര്യ സ്നേഹ മുകുന്ദന്, രാജന് കേസിലെ അഭിഭാഷകനായ അഡ്വ. രാംകുമാര്‍, തിരുവന്തപുരത്ത് പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ, എന്നിവര്‍ ചേര്‍ന്ന് എ.എന്‍. രാധാകൃഷ്ണന് പതാക കൈമാറി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ.നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ന്യൂനഷക്ഷമോര്ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്തുടങ്ങിയവര്‍ സംസാരിച്ചു.
വരാപ്പുഴ, ഇടപ്പള്ളി, കലൂര്‍, ഹൈക്കോര്‍ട്ട് എന്നിവിടങ്ങള്‍ വഴി എത്തിയ മാര്‍ച്ച് വൈകിട്ട് 5ന് ഐജി ഓഫീസി്ന് നൂറ് മീറ്റര്‍ അകലെ പോലീസ് ബാരക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.
സമാപനയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ എം.എന്‍.മധു, കെ.എസ്. ഷൈജു, ബ്രഹ്മരാജ്, കെ.എസ്. ഉദയകുമാര്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ദിനില്‍ ദിനേശ്, പറവൂര്‍ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: