ന്യൂദല്‍ഹി: രാജ്യത്ത് ഇത്തവണ ഹജ്ജ് കര്‍മ്മം അനുഷ്ടിക്കാനായി തനിയെ ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം 1,308 ആണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുരുഷന്മാര് ഒപ്പമില്ലാതെ സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജനുഷ്ടിക്കാന്‍ അനുമതി നല്കിയ ആദ്യവര്ഷമാണിത്. 1.75 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജന്‍ പോരുന്നത്. ഇത്രയേറെ ഇസ്ലാംമത വിശ്വാസികള്‍ക്ക് ഹജ്ജനുഷ്ടിക്കാനുള്ള അവസരം സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ലഭിക്കുന്നതെന്ന് കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
പരിശീലന ക്യാമ്പും ഓണ്‍ലൈന്‍-ഡിജിറ്റല്‍ അപേക്ഷാ നടപടികളും ഹജ്ജിന് പോകുന്നവര്‍ക്ക് ഏറെ സഹായകരമായി. 3.55 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതില്‍ പകുതിയിലേറെപ്പേര്‍ക്കും ഹജ്ജിന് പോകാന്‍ അവസരമുണ്ടാക്കി. തുടര്‍ച്ചയായ രണ്ടാമത് വര്‍ഷമാണ് മോദി ഹജ്ജ് ക്വാട്ട ഉയര്‍ത്തുന്നത്. സബ്സിഡി നീക്കിയത് തീര്‍ത്ഥാടകരെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല.
ഇത്തവണ 1,28,002 പേര് ഹജ്ജ് കമ്മറ്റി വഴിയും 47,023 പേര് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയുമാണ് ഹജ്ജിന് പോകുന്നത്. 11,700 പേര് കൊച്ചിവഴിയും 430 പേര് മംഗലാപുരം വഴിയും പോകും. ഹജ്ജ് കമ്മറ്റി വഴി പോകുന്നവരുടെ യാത്രാ ചിലവ് ഇനത്തിലേക്ക് എയര്‍ ഇന്ത്യയ്ക്ക് 973 കോടി രൂപയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: