തിരുവനന്തപുരം: കേരളത്തെ ഇസ്ലാമികഭീകരര്‍ക്ക് തീറെഴുതുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തലസ്ഥാനത്ത് പ്രതിഷേധമിരമ്പി. ഹിന്ദു ഉന്മൂലനശ്രമങ്ങള്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന താക്കീതുമായി ആയിരങ്ങള്‍ അണിനിരന്ന പ്രകടനം സെക്രട്ടറിയേറ്റ് നടയില്‍ പോലീസ് തടഞ്ഞു. കശ്മീരില്‍ ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുപറഞ്ഞ് കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒത്താശയുണ്ടെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദുക്കളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ മുഖ്യമന്ത്രി അത് തുറന്ന് സമ്മതിക്കണം. ഈ മണ്ണില്‍ ജീവിക്കാന്‍ ഹിന്ദുക്കള്‍ക്കും അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല. ഉത്തരവാദിത്തം നിറവേറ്റാന്‍ സര്‍ക്കാരാനാവില്ലെങ്കില്‍ അക്കാര്യം ഹിന്ദുസംഘടനകള്‍ സധൈര്യം ഏറ്റെടുക്കും. 1921ലെ ഹിന്ദുവംശഹത്യയുടെ അവസാനത്തെ ട്രയല്‍ റണ്ണാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ മതഭീകരര്‍ നടത്തിയത്. പൂന്തുറയിലും മാറാടും നടത്തിയ പരീക്ഷണങ്ങള്‍ കേരളമാകെ വ്യാപിപ്പിക്കാനാണ് നീക്കമെന്ന് ബിജു ചൂണ്ടിക്കാട്ടി.
മതേതരത്വം തങ്ങള്‍ക്ക് മാത്രം വേണ്ടതാണെന്ന നിര്‍ബന്ധം ഹിന്ദുക്കള്‍ ഉപേക്ഷിക്കണം. ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാനുള്ള മുന്നേറ്റത്തില്‍ അണിനിരക്കണം. കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ഹിന്ദുസംഘടനാനേതാക്കള്‍ നേതൃത്വം നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, സംഘടനാസെക്രട്ടറി സി. ബാബുക്കുട്ടന്‍, ട്രഷറര്‍ കെ. അരവിന്ദാക്ഷന്‍, ജോയിന്റ് ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, സന്ദീപ് തമ്പാനൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
















