കൊച്ചി: ജമ്മുവിലെ കഠ്‌വയില്‍ കൊച്ചുപെണ്‍കുട്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഹീനകൃത്യത്തിന്റെ പേരില്‍ സമുദായ സ്പര്‍ദ്ധ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ വേറിട്ടൊരു വിവരണം ഇങ്ങനെ. സുന്നി മുസ്ലിം സമൂഹത്തില്‍പെട്ട ഷൗഖത്ത് നയീമി അല്‍ ബുഖാരി കഠ്‌വയിലെത്തി പെണ്‍കുട്ടിയുടെ രക്ഷിതാക്കളേയും ബന്ധുക്കളേയും കണ്ടശേഷം ഫേസ്ബുക്കില്‍ നല്‍കിയ വിവരണമാണ് വ്യത്യസ്തമായി നില്‍ക്കുന്നത്.
”മതത്തിന്റെ പേര് പറഞ്ഞ് ഒരു ന്യൂനാല്‍ ന്യൂനപക്ഷം ചെയ്യുന്ന തോന്നിവാസങ്ങളുടെ പേരില്‍ പേരുദോഷം സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് മുസ്ലിങ്ങളെന്നും അതുപോലെ ഹിന്ദു മതത്തെയും നല്ലവരായ ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കാരണമാവുന്ന ഇത്തരം അപകടകാരികള്‍ക്കെതിരെയാണ് നിങ്ങള്‍ ഉണരേണ്ടത്” എന്നും ഷൗഖത്ത് നയീമി അല്‍ ബുഖാരിയുടെ ഫേസ്ബുക്ക് വിവരണത്തില്‍ പറയുന്നു. ഇവര്‍ സുന്നു സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും യെസ് ഇന്ത്യാ ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായം കുട്ടിയുടെ ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തു.
ഫേസ്ബുക്കിലെ വിവരണം ഇങ്ങനെ:
”അവസാനം അവരെ കണ്ടെത്തി.
കുഞ്ഞുമോള്‍ ആസിഫയുടെ ദാരുണാന്ത്യം കേട്ടതു മുതല്‍ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. മാതാപിതാക്കളെ കണ്ടെത്തി ഒന്നു സമാശ്വസിപ്പിക്കാനായെങ്കിലെന്ന് ആഗ്രഹിച്ചു. പക്ഷേ, അവര്‍ രസാന ഗ്രാമത്തില്‍ നിന്ന് പാലായനം ചെയ്ത് കഴിഞ്ഞിരുന്നു.
എന്നാലും അവരെവിടെ? എങ്ങനെ കണ്ടെത്തും?
കത്വയിലെ സുഹൃദ് വലയത്തിലൂടെയായി അന്വേഷണം. വൈകാതെ തന്നെ അവരുടെ ബന്ധുക്കളായ ഫരീദ് സാഹിബ്, ഫയാസ് ഭായ് എന്നിവരെ കണ്ടത്തി.
ഗുജര്‍ ബകര്‍വാള്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ആസിഫയുടെ കുടുംബം. ആറു മാസം വീതം ജമ്മുവിലും കാശ്മീര്‍ താഴ്‌വരയിലും മാറി മാറി താമസിക്കുന്ന വിഭാഗം. കന്നുകാലികളുമായി കാല്‍നടയായിട്ടാണ് അവരുടെ യാത്ര. സാധാരണയില്‍ അവര്‍ കടന്നു പോവാറുള്ള വഴിയെ കുറിച്ച് ഫയാസ് ഭായ് പറഞ്ഞു തന്നു. ഞാനും റംഷാദ് ബുഖാരിയും ഇംറാനും സര്‍ഫറാസ്, ആരിഫ് എന്നീ മൗലവിമാരും ഫരീദ് സാഹിബ്, ഫയാസ് ഭായ് എന്നിവരും ചേര്‍ന്ന സംഘം ജമ്മുശ്രീനഗര്‍ ഹൈവേയില്‍ 40 കിലോമീറ്ററോളം യാത്ര ചെയ്ത് മലകള്‍ നിറഞ്ഞ ഉള്‍ഗ്രാമങ്ങളിലേക്ക് കടന്നു. ആ വഴിയില്‍ കുറെ ഗുജര്‍ ബകര്‍വാള്‍ സംഘങ്ങള്‍ സഞ്ചരിക്കുന്നു.
അവരോടന്വേഷിച്ചപ്പോള്‍ കൃത്യമായ വിവരമില്ല. ആസിഫയുടെ കുടുംബം സാധാരണ മലയിറങ്ങി വരാറുള്ള ഭാഗത്ത് ഞങ്ങള്‍ കാത്തു നിന്നു. അവര്‍ പിന്നാലെ മലയിറങ്ങി വരുന്നുണ്ട് എന്ന വിവരവും കിട്ടി.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ഭാണ്ഡങ്ങളും പേറി അവരെത്തി. ആ മാതാവിന് കണ്ണുനീര്‍ നിലക്കുന്നില്ല. പിതാവ് ഇടക്കിടെ വിങ്ങിപ്പൊട്ടുന്നു. മൂത്ത സഹോദരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍.
ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എസ്എസ്എഫി ന്റെയും യെസ് ഇന്ത്യാ ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായം ആ കൈകളില്‍ ഏല്‍പ്പിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. അവിടുന്ന് ഞങ്ങളൊന്നായി പ്രാര്‍ത്ഥിച്ചു.
ആസിഫ മോളോട് അവര്‍ എന്തിനിത് ചെയ്തു? സംഘത്തിലാര്‍ക്കും ഉത്തരം കിട്ടുന്നില്ല. കാരണം, മതത്തിന്റെ പേരില്‍ ഇങ്ങനെയൊക്കെ ചെയ്യാനാവുമെന്ന് അവര്‍ക്ക് ഊഹിക്കാന്‍ വയ്യ. എല്ലാ പ്രാവശ്യവും രസാന ഗ്രാമത്തിലെത്തുമ്പോള്‍ സ്‌നേഹത്തോടെ ഇടപഴകുകയും കാലിത്തീറ്റ, പാല്‍, ചാണകം എന്നിവയുടെയൊക്കെ ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന നല്ല മനുഷ്യരാണ് അവര്‍ക്കറിയുന്ന ഹിന്ദുക്കള്‍. ആറു മാസത്തെ ജീവിതമാര്‍ഗം ഗുജര്‍ ബക്കര്‍വാളുകളുടെ വരവോടെ എളുപ്പമാക്കിയെടുക്കുന്ന ഹിന്ദുക്കള്‍. അവര്‍ക്കിടയില്‍ മതവൈരം തലക്കു പിടിച്ച മൃഗതുല്യരുണ്ടെന്ന് ആരറിഞ്ഞു. തങ്ങളുടെ ദുര്യോഗത്തെ ഹിന്ദു മതത്തോടോ മൊത്തം ഹിന്ദുക്കളോടോ ചേര്‍ത്തു വായിക്കാന്‍ ആ നാടോടി സംഘം തയ്യാറല്ല. ആറു മാസം കഴിഞ്ഞാല്‍ ഇനിയും രസാനയിലേക്ക് മടങ്ങി വരുമെന്ന് തന്നെയാണ് ആസിഫയുടെ പിതാവ് പറയുന്നത്.
വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെ മതമോ, ഭൗതികമോ പഠിക്കുന്നവരല്ല ഗുജര്‍ ബക്കര്‍വാള്‍ വിഭാഗങ്ങള്‍. കന്നുകാലി പരിപാലനത്തിനപ്പുറം അവര്‍ക്കൊന്നും അറിയില്ല. പരമ്പരാഗതമായി കേട്ടറിഞ്ഞു വന്ന രീതിയില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നുവെന്നതല്ലാതെ അതിനപ്പുറം അവര്‍ക്ക് മതവുമില്ല. മുന്നില്‍ കാണുന്നവരെല്ലാം മനുഷ്യര്‍. അല്ലാതെ വര്‍ഗീയമായി വേര്‍തിരിച്ചു കാണാനുള്ള യാതൊരു വിധ ബോധവും അവര്‍ക്കില്ല. പിന്നെ, അവരുടെ ആസിഫ മോളോട് എന്തിനിത് ചെയ്തു?!
പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളോട്………
മതത്തിന്റെ പേര് പറഞ്ഞ് ഒരു ന്യൂനാല്‍ ന്യൂനപക്ഷം ചെയ്യുന്ന തോന്നിവാസങ്ങളുടെ പേരില്‍ പേരുദോഷം സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് മുസ് ലിംകള്‍. അവരെ പ്രതിരോധിച്ചു നിര്‍ത്താന്‍ മുസ്ലിം സമൂഹം ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.
അതുപോലെ ഹിന്ദു മതത്തെയും നല്ലവരായ ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ കാരണമാവുന്ന ഇത്തരം അപകടകാരികള്‍ക്കെതിരെയാണ് നിങ്ങള്‍ ഉണരേണ്ടത്.
മതങ്ങളെല്ലാം പഠിപ്പിക്കുന്ന മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാവണം.
പ്രിയ മുസ്ലിം സഹോദരങ്ങളെ,
മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരെയും വൈരാഗ്യം വളര്‍ത്തുന്ന രീതിയില്‍ ഇതുപോലുള്ള സംഭവങ്ങളെ ഉപയോഗിക്കാതിരിക്കാന്‍ നാം പക്വത കാട്ടണം.
നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയില്‍ ഒതുങ്ങി നിന്നുകൊണ്ട് നീതിക്കായി നാം ശക്തമായി പോരാടും. അതില്‍ ഇവിടുത്തെ നല്ലവരായ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ നമുക്കുണ്ട്.”
















