പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂര്‍ണ്ണമായും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നഷ്ടമായത് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്വരാഹിത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി നഷ്ടമായ 250 മണിക്കൂറുകള്‍ക്ക് മറുപടി നല്‍കേണ്ടത് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിതന്നെ. രാജ്യത്തെ നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും ശ്രമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തുകയാണ്. ഏപ്രില്‍ പന്ത്രണ്ടിന് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസ സമരം നടത്താനാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സമരരംഗത്തിറങ്ങേണ്ടി വരുന്നത്. പ്രതിപക്ഷ കക്ഷികളുടെ നിരുത്തരവാദപരമായ സമീപനമാണ് നിയമനിര്‍മ്മാണ സഭകള്‍ക്കുവേണ്ടി പ്രധാനമന്ത്രിയെ സമരരംഗത്തിറക്കാന്‍ ഇടയാക്കിയത്.
പ്രതിപക്ഷ സമരംമൂലം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നഷ്ടമായത് 250 മണിക്കൂറുകളാണെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രാലയമാണ് അറിയിച്ചത്. നിയമനിര്‍മ്മാണ സഭയുടെ അന്തഃസത്ത തകര്‍ത്ത പ്രതിപക്ഷ സമീപനംമൂലം കാര്യമായ യാതൊരു നടപടികളും പൂര്‍ത്തീകരിക്കാനാവാതെ ഇരുസഭകളും ഏപ്രില്‍ ആറിന് അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. 29 തവണയായി ആകെ 34 മണിക്കൂര്‍ മാത്രമാണ് ലോക്സഭ പ്രവര്‍ത്തിച്ചത്. 128 മണിക്കൂറോളം പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. ധനബില്‍ അടക്കം അഞ്ചു ബില്ലുകള്‍ മാത്രമാണ് ലോക്സഭയില്‍ പാസാക്കാനായത്. പുതിയ അഞ്ചോളം ബില്ലുകള്‍ മേശപ്പുറത്ത് വച്ചു. മുപ്പത് സിറ്റിങ്ങുകളിലായി 44 മണിക്കൂര്‍ മാത്രമാണ് രാജ്യസഭയ്ക്ക് സമ്മേളിക്കാനായത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 121 മണിക്കൂറുകളാണ് രാജ്യസഭയില്‍ നഷ്ടമായത്.
കാവേരി നദീജല ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രതിഷേധവും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് പ്രതിഷേധവുമാണ് ഇരുസഭകളിലും പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സ് അടക്കമുള്ള മറ്റു പ്രതിപക്ഷ കക്ഷികളും സഭ തടസ്സപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ പോലും ബഹളം മൂലം സാധിച്ചില്ല. സഭയില്‍ ചര്‍ച്ചയാവാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന പ്രതിപക്ഷ കക്ഷികള്‍ തള്ളിയതും പാര്‍ലമെന്റ് സ്തംഭനം പൂര്‍ണ്ണമാകാന്‍ കാരണമായി.
പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്ന ഏതു വിഷയവും എത്ര നേരം വേണമെങ്കിലും സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് യാതൊരു അനുഭാവവും പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. പാര്‍ലമെന്റ് നടത്താന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചായിരുന്നു പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ്സ് അധ്യക്ഷനായ രാഹുല്‍ഗാന്ധി സഭയിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല. വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് രാഹുല്‍ പാര്‍ലമെന്റിലെത്തിയത്. ഉത്തരവാദിത്വപൂര്‍ണ്ണമായ നേതൃത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ലെന്ന് പാര്‍ലമെന്റിലെ പ്രതിഷേധ പരിപാടികള്‍ തെളിയിച്ചു. ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടി ഏതെങ്കിലും പ്രാദേശിക വിഷയമുന്നയിച്ചാല്‍ അതിനെ പിന്തുണയ്ക്കുകയെന്ന രാഷ്ട്രീയ നടപടികള്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. പലപ്പോഴും പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ്സ് അറിഞ്ഞുപോലുമില്ല. സഭാ സ്തംഭനം അവസാനിപ്പിക്കാനുള്ള ലോക്സഭാ സ്പീക്കറുടേയും രാജ്യസഭാ അധ്യക്ഷന്റെയും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളും കോണ്‍ഗ്രസ്സ് തള്ളിക്കളഞ്ഞു.
നിയമനിര്‍മ്മാണസഭകളേയും നിയമനിര്‍മ്മാണ പ്രക്രിയയേയും പൂര്‍ണ്ണമായും അപമാനിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. ഏതു വിഷയത്തിലും ചര്‍ച്ച ആവാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പ്രതിപക്ഷം പരിഗണിച്ചതേയില്ല. ഇതാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ നയത്തിനെതിരെ ഏകദിന ഉപവാസം നടത്താന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ച ഘടകം. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളോടും നിയമനിര്‍മ്മാണ സഭകളോടുമുള്ള പ്രതിപക്ഷത്തിന്റെ അനാദരവ് തുറന്നുകാട്ടുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഏകദിന ഉപവാസം. ബിജെപി എംപിമാരും ബിജെപി ദേശീയ അധ്യക്ഷന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മോദിക്കൊപ്പം ഉപവാസത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ ഉപവാസസമരത്തിന്റെ വാര്‍ത്തകള്‍ വന്നതിന്റെ തലേദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ‘ചോലേ ബട്ടൂര’ ഉപവാസം രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. രാവിലെ പതിനൊന്നു മണി മുതല്‍ ഉച്ചയ്ക്ക് നാലുമണി വരെ നീണ്ട ഉപവാസ സമരത്തില്‍ പങ്കെടുത്ത ദല്‍ഹിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉപവാസത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് നാണക്കേടായത്. രാജ്ഘട്ടിന് സമീപമുള്ള ഹോട്ടലില്‍ ചോലേ ബട്ടൂര കഴിക്കുന്ന അജയ് മാക്കന്, അരവിന്ദ്സിങ് ലൗലി എന്നിവരടക്കമുള്ളവരുടെ ഫോട്ടോ പുറത്തുവന്നത് കോണ്‍ഗ്രസിന്റെ സമരത്തെ പരിഹാസ്യമാക്കി. സിഖ് കൂട്ടക്കൊല കേസിലെ പ്രതികളായ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറും ഉപവാസ സമരത്തില്‍ പങ്കെടുത്തതും കോണ്‍ഗ്രസ്സിന് തലവേദനയായി. രാഹുല്‍ഗാന്ധി എത്തുന്നതിന് മുമ്പായി ഇരുവരെയും വേദിയില്‍നിന്ന് ഇറക്കിവിടേണ്ടിവന്നു.
പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്രമോദി വച്ചുപുലര്‍ത്തുന്ന സൗഹാര്‍ദ്ദവും സഹകരണവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. തുടര്‍ച്ചയായ സഭാ സ്തംഭനത്തിനിടെ, പ്രധാനമന്ത്രിയേയും ബിജെപിയേയും പരസ്യമായി അധിക്ഷേപിച്ച് പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കിയ ദിവസംപോലും പ്രധാനമന്ത്രിയുടെ പ്രതിപക്ഷ ബഹുമാനം നേരിട്ട് കണ്ടിട്ടുണ്ട്. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ബിജെപി നേതാവ് പി.എസ് ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിന് ശേഷം പ്രതിപക്ഷ ധര്‍മ്മത്തെപ്പറ്റി ഏറെ ബഹുമാനത്തോടെ പ്രധാനമന്ത്രി സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ആരോഗ്യകരമായ പ്രതിപക്ഷ സാന്നിധ്യം രാജ്യത്തിന് ഗുണകരമാണെന്ന അഭിപ്രായമാണ് മോദി പങ്കുവെച്ചത്. എന്നാല്‍ ജനാധിപത്യവിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യനന്മയ്ക്കും നിയമനിര്‍മ്മാണ സഭകളുടെ അന്തസ്സിനും എത്രത്തോളം നല്ലതാണ് എന്നതാണ് ചോദ്യം. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമില്ലായ്മയും ഗൂഢാലോചനകളുമാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: