പണ്ട് രാജസദസ്സുകളില്‍ ആസ്ഥാന കവികളുണ്ടായിരുന്നു. രാജാവിനെ സ്തുതിച്ചും കവിതകളെഴുതിയും കഴിഞ്ഞിരുന്ന സുഖിയന്മാര്. ഇന്ന് അത്തരക്കാരില്ല. എന്നാല്‍ അവരുടെ വംശം ജനാധിപത്യയുഗത്തിലും അന്യംനിന്നുപോയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നു. സംസ്ഥാന മന്ത്രിസഭയില്‍ത്തന്നെ അത്തരമൊരു അവതാരമുണ്ടായിരിക്കുന്നു-മഹാകവി ജി. ഭരണകക്ഷിയുടെ ഏതു നെറികേടിനും നൃശംസതയ്ക്കും സ്തുതിപാടി കാവ്യരചന നടത്തുന്നതാണ് ഇഷ്ടവിനോദം. എഴുതുന്നത് കവിതയോ കപിതയോ എന്ന് നിശ്ശല്യ. ഏതായാലും പിണറായി രാജാവിന്റെ ഇഷ്ടമന്ത്രി തന്നെ ആസ്ഥാന കവിയായാല്‍ പിന്നെ മറ്റു കവികളെന്തിനു വേറെതാന്‍?
മന്ത്രി കവിയുടെ പുതിയ കാവ്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്- ‘കിളികളും കഴുകന്മാരും.’
”കിളികള്‍ കഴുകന്മാരാകുന്നു
കഴുകന്മാര് കിളികളായീടുന്നു
പിശാചിന് വിലാസങ്ങളിങ്ങനെ…” ഇത്തരത്തിലാണ് കവിതയുടെ ഒഴുക്ക്. ഒഴുകട്ടെ, മഹാകവിക്ക് പട്ടും വളയും കിട്ടട്ടെ. വേട്ടക്കാരെ ഇരകളും ഇരകളെ വേട്ടക്കാരുമാക്കാനുള്ള സര്‍ഗസ്വാതന്ത്ര്യം കവിക്കുണ്ടല്ലോ?
എന്നാല്‍ വയലിനെയും വയല്‍ക്കിളികളെയും സ്നേഹിക്കുന്ന സുഗതകുമാരി ടീച്ചര്‍, തന്നെയും കഴുകന്മാരുടെ കൂട്ടത്തില്‍ ചേര്‍ക്കണമെന്ന് മന്ത്രി മഹാകവിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. സ്വന്തം രാജാവിനെയൊഴിച്ച് ആരെയും പട്ടിയോ പൂച്ചയോ നരിയോ കഴുകനോ കൃമികീടമോ കൊഞ്ഞാണനോ ആക്കാന്‍ കവി തയ്യാര്‍. അതിനാല്‍ ടീച്ചറുടെ വെല്ലുവിളി സ്വീകരിക്കാന്‍ മഹാകവിക്ക് പ്രയാസമുണ്ടാകില്ല.
സുധാകര കാവ്യം കേട്ട് സുഗതകുമാരി ടീച്ചര്‍ മാത്രമേ മിണ്ടിയുള്ളൂ. മറ്റു കവികളെല്ലാം മിണ്ടാവ്രതത്തിലാണ്. അഥവാ മൗന സമ്മതത്തില്‍. ഇത്രയും ഉദാത്തമായ ഭാവന എന്തുകൊണ്ട് തങ്ങളുടെ മനസ്സില്‍ വിടര്‍ന്നില്ല എന്ന് സങ്കടപ്പെടുന്നവരുമുണ്ടാകും.
ആഗോളീകരണം എന്ന കുന്ത്രാണ്ടത്തെ ലോകാവസാനംവരെ താത്ത്വികമായി പ്രതിരോധിക്കാന്‍ കവിയുടെ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കുന്ത്രാണ്ടം നടപ്പാക്കും. വേണ്ടിവന്നാല്‍ അതിന് ഉരുക്കുമുഷ്ടിതന്നെ പ്രയോഗിക്കും. നന്ദിഗ്രാമിലും സിംഗൂരിലും കീഴാറ്റൂരിലും വരെ. വയല്ക്കിളികളായാലും അവറ്റകളെ വയലില്‍നിന്ന് തുരത്തും. ജനകീയ സമരത്തിനെതിരെ എതിര്‍സമരം പാര്‍ട്ടി വഹ. അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ വഹ. ആഗോളീകരണത്തിന് ഗുണഫലം കവിതന്‍ പാര്‍ട്ടിയോ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബമോ പുത്രകളത്രാദികളോ അനുഭവിക്കുന്നതിലും വിരോധമില്ല. കുടുംബക്കച്ചോടം നാട്ടിലോ വിദേശത്തോ ആകാം. അവര്‍ക്കും കിട്ടണം പണം. മഹാകവി അതിനെല്ലാം സ്തുതിഗീതങ്ങള്‍ രചിക്കും. നമുക്കും കിട്ടണം പണം!
ആറന്മുളയിലെ വിമാനത്താവളത്തിനെതിരെ കിളികളെ പറത്തിയതും കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയപ്പോള്‍ റണ്‍വേയില്‍ പരുന്തിന്കൂട്ടത്തെ അണിനിരത്തിയതുമെല്ലാം കവിയുടെ പാര്‍ട്ടിക്ക് അധികാരമില്ലാത്ത കാലത്തായിരുന്നല്ലോ?
കാലമിനിയുമുരുളും. അധികാരമില്ലാത്ത കാലം വരും. അപ്പോള്‍ കവിഭാവന തിരിച്ചിടാം. കഴുകന്മാരെ കിളികളാക്കാം. കിളികളെ കഴുകന്മാരുമാക്കാം. ധീരകവേ, അങ്ങേയ്ക്കായിരമഭിവാദ്യങ്ങള്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: