പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. പോലീസുകാരെ ‘മികച്ച പെരുമാറ്റം’ പഠിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക പരിശീലന പരിപാടി ആരംഭിക്കുന്നതാണെന്ന് പോലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ മുതലാളിത്ത രാഷ്‌ട്രമെന്നും മറ്റും പറഞ്ഞ് അവഹേൡക്കുന്ന അമേരിക്കയിലെ ചിക്കാഗോയില്‍വച്ച് ഇതെഴുതുന്നയാള്‍ക്ക് ഉണ്ടായ ഒരു അനുഭവമാണ് ഓര്‍മ്മവരുന്നത്. ചിക്കാഗോയിലുള്ള മോട്ടോര്‍ അപകടവുമായി ബന്ധപ്പെട്ട് ഒരു കോടതിയില്‍ കുറെ സമയം ഇരിക്കേണ്ടതായിവന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കക്ഷികളോടുള്ള പെരുമാറ്റം കണ്ടപ്പോള്‍ അത്ഭുതം തോന്നി. സൗമ്യതയും ഭവ്യതയുമാണ് അമേരിക്കയിലെ പോലീസുകാരുടെ മുഖമുദ്രയെന്നു പറയാം. അതോടൊപ്പം ജോലിയുടെ കാര്യത്തില്‍ അവര്‍ കര്‍ക്കശക്കാരാണെന്നും മനസ്സിലായി. ജഡ്ജിയുടെ മുന്‍പില്‍ പാന്റിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്ന ഒരു ചെറുപ്പക്കാരനെ പോലീസുകാരന്‍ ശാസിക്കുന്നതും കണ്ടു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സാംസ്‌കാരിക പശ്ചാത്തലവുമുള്ളവരെ മാത്രമേ അവിടെ പോലീസ് വകുപ്പില്‍ നിയമിക്കുകയുള്ളൂവെന്നും അറിയാന്‍ കഴിഞ്ഞു.
ഇവിടെയാകട്ടെ, അടുത്തകാലംവരെയും പോലീസുകാരുടെ പ്രധാന യോഗ്യത പൊക്കവും വണ്ണവും ആയിരുന്നു. വിദ്യാഭ്യാസത്തിന് രണ്ടാംസ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പോലീസിന്റെ മര്‍ദ്ദനം സഹിക്കാം, തെറിയാണ് അസഹനീയമെന്ന് പറഞ്ഞുകേട്ടിരുന്നത്. പോലീസുകാരുടെ പ്രത്യേക കഴിവുകള്‍ക്ക് അനുസരണമായി സഹൃദയരായ നാട്ടുകാര്‍ അവര്‍ക്ക് ഓരോ വിശേഷണങ്ങള്‍ പേരിനോടൊപ്പം ചാര്‍ത്തിക്കൊടുത്തിരുന്നു. അങ്ങനെയാണ് എല്ലൂരി നാരായണപിള്ള, അമുക്കന്‍ ഔസേപ്പ്, ഇടിയന്‍ മാത്തന്‍, ഇരുട്ടടി കുട്ടന്‍പിള്ള, നായാടി നാരായണന്‍, ഉടുമ്പ് മമ്മത് തുടങ്ങിയവര്‍ പ്രസിദ്ധരായത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് േപാലീസ് വാഹനം വരുന്നതു കാണുന്ന ഗ്രാമീണന്‍ ‘ഇടിവണ്ടി വരുന്നേ’ എന്നു വിളിച്ചുകൂവിക്കൊണ്ട് ഒാടി മറഞ്ഞിരുന്നു.
കേരളത്തിലെ പോലീസ്‌സ്‌റ്റേഷനുകളില്‍ സഹായം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പോലീസ്‌സ്‌റ്റേഷനുകളിലെല്ലാം മനുഷ്യസ്‌നേഹികളായ ഓരോ നിയമജ്ഞനെക്കൂടി നിയമിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റ് സീറ്റ് നിര്‍ത്തലാക്കണം
പരീക്ഷകള്‍ അവസാനിച്ചതിനാല്‍ മക്കളുടെ പ്ലസ് ടു, ഡിഗ്രി പ്രവേശനത്തിന്റെ ചിന്തയിലാണ് രക്ഷിതാക്കള്‍. മാര്‍ക്കിന്റെ ക്രമത്തില്‍ മെറിറ്റിലാണ് പ്രവേശനം നടക്കുന്നത് എന്നാണ് സങ്കല്‍പം. എന്നാല്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ 20% സീറ്റില്‍ മാനേജര്‍ക്കു പ്രവേശനം നടത്താം. 20% സീറ്റില്‍ സമുദായത്തിലെ കുട്ടികള്‍ക്കു മാത്രം പ്രവേശനം. ബാക്കി 60 ശതമാനത്തില്‍ മാത്രമാണ് മെറിറ്റ്.
മാനേജരുടെ ക്വാട്ടയില്‍ പലേടത്തും ലേലം വിളിയിലൂടെയാണ് പ്രവേശനം. പലരും ഇതിനകംതന്നെ പണം വാങ്ങി പ്രവേശനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. പ്ലസ്ടുവിന് അരലക്ഷം രൂപവരെയും ബി.കോമിന് മൂന്നുലക്ഷം വരെയുമാണ് മാനേജര്‍ വാങ്ങുന്ന ‘സംഭാവന’. ഈ കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. മാനേജ്‌മെന്റ്, സമുദായ ക്വാട്ടകള്‍ നിര്‍ത്തലാക്കണം. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും മുഴുവന്‍ സീറ്റിലേക്കും പ്രവേശനം മെറിറ്റില്‍ മാത്രമാകണം. തോന്നയ്‌ക്കലില്‍ എയ്ഡഡ് കോളെജില്‍ മാനേജ്‌മെന്റ് സീറ്റുകള്‍ ആവശ്യമില്ല എന്ന് സത്യസായി ട്രസ്റ്റ് നല്‍കിയ സമ്മതം എല്ലാ മാനേജ്‌മെന്റുകള്‍ക്കും മാതൃകയാവേണ്ടതാണ്.
ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം
‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം’
അഴിമതിയും ഗുരുതരമായ പെരുമാറ്റ ദൂഷ്യവും തെളിഞ്ഞതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജഡ്ജിയായിരുന്നയാളെ മുന്‍സിഫായി കേരള ഗവര്‍ണര്‍ തരംതാഴ്‌ത്തി നിയമിച്ചത്രെ!
ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന മൂന്ന് പ്രധാന തൂണുകളിലൊന്നായ ജുഡീഷ്യറിയിലെ നിയമനമായതിനാല്‍ ജനശ്രദ്ധ ലഭിക്കുന്ന വിഷയമായതുകൊണ്ടാണ് സംശയം!
അപ്പോള്‍ മുന്‍സിഫായി നിയമിക്കപ്പെടുന്നോര്‍ക്ക് അനുകൂലമായ വിധിയെഴുതാന്‍ പണം വാങ്ങുന്ന പ്രക്രിയ ഒരു കുറ്റകൃത്യമല്ലെന്നാണോ പൊതുജനം ധരിക്കേണ്ടത്? സബ് ജഡ്ജിയാകുമ്പോള്‍ മാത്രമാണ് ഈ ‘ഏടാ കൂടങ്ങള്‍’ എന്ന് പൊതുജനം ധരിക്കണം. അല്ലേ?
ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാവാം ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍’ എന്ന മഹാകവി കുമാരനാശാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടിയത്!
സി.പി. ഭാസ്‌കരന്‍,
കണ്ണൂര്‍
‘സംസ്‌കൃതി’ പകരുന്ന അറിവ്
വര്‍ഷങ്ങളായി ‘ജന്മഭൂമി’യിലെ സംസ്‌കൃതി പേജ് ശ്രദ്ധാപൂര്‍വം ഞാന്‍ വായിക്കാറുണ്ട്.
മാര്‍ച്ച് 22 ലെ ‘സംസ്‌കൃതി’യില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്റെ ‘ചിന്താധാര’ എന്ന സുദീര്‍ഘ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയ ഭാഗം ആരംഭിക്കുന്നത്, ”ഗൃഹങ്ങളിലെ ശുഭകര്‍മ്മങ്ങള്‍, സമീപത്തുള്ള ക്ഷേത്രങ്ങളിലെ ഉത്സവകാലത്ത് ഒഴിവാക്കാറുണ്ട്. ക്ഷേത്ര ദേവതയ്‌ക്ക് ഗ്രാമദേവതയായി ഗ്രാമത്തലവന്റെ സ്ഥാനം നല്‍കുന്നു. അവിടത്തെ വിശേഷത്തെക്കാള്‍ വലുതായൊന്നും വ്യക്തി ഈ ദിനത്തില്‍ നടത്തരുതെന്ന സങ്കല്‍പ്പത്തിലാണ് ക്ഷേത്രോത്സവ സമയത്ത് മറ്റു വിശേഷങ്ങള്‍ നടത്താത്തത്,” എന്ന വിവരണത്തോടെയാണ്.
ഇത്തരുണത്തില്‍ 22 വര്‍ഷം മുന്‍പു നടത്തിയ എന്റെ ഉറ്റസ്‌നേഹിതന്റെ മകളുടെ വിവാഹ ദിനം മാറ്റിയ സംഭവം എനിക്കോര്‍മ്മ വന്നു. 1171 മകരം 12 ന് (26-01-1996) എറണാകുളം തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിനു സമീപമുള്ള കല്യാണമണ്ഡപത്തില്‍ മകളുടെ വിവാഹം നടത്തണമെന്നു തീരുമാനിച്ച സ്‌നേഹിതന്‍ 1995 നവംബറില്‍ മണ്ഡപത്തില്‍ ചെന്ന് കാര്യസ്ഥനോടു സംസാരിച്ചു. മകരം 12 (ജനുവരി 26) ഉള്‍പ്പെടുന്ന എട്ടുദിവസം ക്ഷേത്രോത്സവമായതിനാല്‍ വിവാഹം നടത്തുന്നത് ശരിയല്ലായെന്നു കാര്യസ്ഥന്‍ പറഞ്ഞപ്പോള്‍ സ്‌നേഹിതന്‍ മടങ്ങി. വരന്റെ മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞശേഷം, പുരോഹിതന്റെ സമ്മതത്തോടെ മകരം 25 (ഫെബ്രുവരി 08) വിവാഹദിനമായി നിശ്ചയിക്കുകയും അന്നേദിവസം വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുകയും ചെയ്തു. അന്നത്തെ ആ ദമ്പതികള്‍ ഇന്നും സസുഖം കഴിയുന്നുവെന്ന് സ്‌നേഹിതന്‍ അറിയിക്കാറുണ്ട്.
മുകളില്‍ കുറിച്ച ലേഖനത്തിലെ സദുദ്ദേശ്യത്തെ പിന്തുടരുന്ന സമൂഹം നമ്മുടെ ഇടയിലുണ്ട് എന്നറിയിക്കാനാണ് കത്ത് എഴുതിയത്.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
















