നമ്മുടെ രാജ്യം സ്വതന്ത്രമായ കാലം മുതല്‍ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത പേരുകളില്‍ അനേകം നികുതികള്‍ നിലവിലുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ചാണ് മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയത്. മുമ്പ് ഓരോ ഉല്‍പ്പന്നത്തിനും ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കുകളായതിനാല്‍ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ ഏറ്റവും കൂടിയ നികുതി കണക്കാക്കി എംആര്‍പി വില നിശ്ചയിക്കുമായിരുന്നു. ഇത് കുറച്ച് നികുതിയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നഷ്ടമായിരുന്നു. ജിഎസ്ടിയിലേക്ക് വന്നപ്പോള്‍ ഇതിന് പരിഹാരമായി. അനേക നിരക്കിലുള്ള നികുതികള്‍ക്ക് പകരം നാല് സ്ലാബിലുള്ള നികുതി നിരക്കുകള്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണകരവുമായി.
ഉദാഹരണമായി കേരളത്തില്‍ ജിഎസ്ടിക്ക് മുമ്പ് താഴെപറയുന്ന വസ്തുക്കള്‍ നമ്മള്‍ കടയില്‍നിന്ന് 100 രൂപക്ക് വാങ്ങിയാല്‍ കുറഞ്ഞത് ആറ് രൂപ നികുതി കൊടുക്കണം. അരി, റാഗി, ഗോതമ്പ്, ചോളം ഉള്‍പ്പെടെയുളള ധാന്യങ്ങള്‍ക്ക് ആറ് രൂപ നികുതി. ശര്‍ക്കര, മുട്ട, പാല്‍, തേന്‍, കടലാസ്, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവക്ക് എട്ട് രൂപ നികുതി കൊടുക്കണം. ഇങ്ങനെ നികുതി ഉണ്ടായിരുന്ന 149 ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടിക്കുശേഷം ഒരു പൈസയും നല്‍കേണ്ടതില്ല. നമ്മള്‍ ജിഎസ്ടിക്ക് മുമ്പ് 100 രൂപയ്‌ക്ക് കോഴിയിറച്ചി വാങ്ങിയാല്‍ 15 രൂപ നികുതിയായിരുന്നു. ജിഎസ്ടിക്കുശേഷം ഈ നികുതി ഇല്ല.
കശുവണ്ടിപ്പരിപ്പ്, ബയോഗ്യാസ്, പഞ്ചസാര, പാല്‍പ്പൊടി, കയര്‍മാറ്റ്‌സ്, കുരുമുളക്, ഏലം, ഗ്രാമ്പു, കറുകപ്പട്ട, തേയില, ഉണക്കമുന്തിരി, കോട്ടണ്‍ തുണികള്‍, ഐസ് എന്നിവ 100 രൂപയ്‌ക്ക് ഒന്‍പത് രൂപ നികുതിയായിരുന്നു. തയ്യല്‍മെഷീന്‍, മണല്‍, ചെങ്കല്ല്, കരിങ്കല്ല്, മെറ്റല്‍, കമ്പി എന്നിവ 100 ന് അഞ്ച് വച്ച് നികുതി നല്‍കിയാല്‍ മതി. മുന്‍പ് മെഡിക്കല്‍ ലാബ് ഉപകരണങ്ങള്‍, ലെന്‍സ്, വെണ്ണ, പല്‍പ്പൊടി എന്നിവ 100 രൂപക്ക് 19 രൂപ നികുതിയായി നല്‍കണം. പാല്‍ക്കട്ടി, ജൈവ ഇന്ധനം, ബോട്ടില്‍ ശുദ്ധജലം, ജൈവ കീടനാശിനികള്‍ എന്നിവ 100 ന് 18 രൂപയും. എല്‍ഇഡി ഉല്‍പ്പന്നം, ചന്ദനത്തിരി എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 17 രൂപയും, പഴച്ചാറ്, സോസുകള്‍, സാനിറ്ററി ടവ്വല്‍, നാപ്കിന്‍, ക്രീമുകള്‍, പേന, കുടകള്‍, പോളിസ്റ്റര്‍ തുണികള്‍ എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 14 രൂപയും നികുതി കൊടുക്കണം. ജിഎസ്ടിക്കുശേഷം മേല്‍ സൂചിപ്പിച്ചവക്ക് 12 രൂപ വീതം നികുതി കൊടുത്താല്‍ മതി.
ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, മിനറല്‍ വാട്ടര്‍, എക്‌സ്‌റേ ഫിലിം, പിവിസി വാതില്‍, ജനല്‍, ക്ലോക്ക്, ഫ്‌ളാസ്‌ക്, സിറാമിക് പാത്രങ്ങള്‍ എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 30 രൂപ നികുതി കൊടുക്കണം. മിഠായികള്‍, എല്‍പിജി സ്റ്റൗ, സ്‌കൂള്‍ബാഗ്, പിസ്ത, ന്യൂഡില്‍സ്, മക്രോണി, ഇന്‍സ്റ്റന്റ് ഫുഡ്, ലെതര്‍ ചെരുപ്പ്, ഹെല്‍മെറ്റ്, ഐസ്‌ക്രീം, പ്ലാസ്റ്റിക്, ടാര്‍പോളിന്‍ എന്നിവക്ക് 100 രൂപയ്‌ക്ക് 23 രൂപ നികുതി നല്‍കണമായിരുന്നു. ജിഎസ്ടിക്കുശേഷം മേല്‍പറഞ്ഞവക്ക് 100 രൂപയ്‌ക്ക് 18 രൂപ മാത്രം നികുതി നല്‍കിയാല്‍ മതി. ഇക്കാലത്ത് സ്ഥലപരിമിതിമൂലം പാവപ്പെട്ടവരടക്കം വിവാഹം നടത്തുന്നത് ഓഡിറ്റോറിയത്തിലാണ്. 10000-ല്‍ താഴെ എവിടെയും ഒാഡിറ്റോറിയം വാടകയ്‌ക്ക് കിട്ടില്ല. നമ്മള്‍ കൊടുക്കുന്ന 10000-ല്‍ 3050 രൂപ നികുതിയായിരുന്നു. ജിഎസ്ടിക്കുശേഷം ഇത് 1800 രൂപ മതി. ഇനിയും അനേകം ഉല്‍പ്പന്നങ്ങളുടെ നികുതി ജിഎസ്‌സി പ്രകാരം കുറഞ്ഞത് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
എന്തുകൊണ്ടും ജിഎസ്ടി നടപ്പിലാക്കിയത് പാവപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ ഗുണകരമാണ്. പക്ഷേ സര്‍ക്കാരുകള്‍ക്ക് ലാഭകരമല്ല. പൊതുജനങ്ങള്‍ കൂടുതല്‍ നികുതി കൊടുത്താല്‍ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പണം കിട്ടും. പൊതുജനങ്ങള്‍ക്ക് നേട്ടം, കുറച്ച് നികുതി കൊടുക്കുന്നതാണല്ലോ. എന്തെങ്കിലും ആനുകൂല്യങ്ങള്‍ അര്‍ഹരായ 10 പേര്‍ക്ക് കൊടുക്കേണ്ടതുള്ളപ്പോള്‍ രാഷ്‌ട്രീയ പരിഗണനയില്‍ അനര്‍ഹരായ 20 പേര്‍ക്ക് കൊടുക്കും. പിന്നെ രാജ്യത്ത് എന്ത് നല്ല കാര്യം ചെയ്താലും കുറ്റപ്പെടുത്തലുകള്‍ ഉണ്ടാവും. പില്‍ക്കാലത്ത് കുറ്റം പറഞ്ഞവര്‍ വാഴ്‌ത്തിപ്പറയും. ഇതാണ് ഇന്നത്തെ തലതിരിഞ്ഞ രാഷ്‌ട്രീയം. ജിഎസ്ടി നടപ്പിലാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്, മോദി സര്‍ക്കാര്‍ അത് നടപ്പിലാക്കിയപ്പോള്‍ കുറ്റങ്ങള്‍ കണ്ടെത്തി. രാഹുല്‍ഗാന്ധി വന്നാല്‍ ഒറ്റ നികുതി കൊണ്ടുവരുമത്രേ. അഞ്ച് സ്ലാബ് നികുതിയായിട്ടും സര്‍ക്കാരുകളുടെ നികുതി വരുമാനം കുറഞ്ഞു. കൂടുതല്‍ നികുതികള്‍ വേണ്ടെന്നുവയ്‌ക്കുകയാണെങ്കില്‍ സര്‍ക്കാരുകളുടെ വരുമാനം നാലിലൊന്നായി കുറയും. ഇത് ഒരു സംസ്ഥാനവും സമ്മതിക്കുകയില്ല. പൊതുജനത്തിനെ വിഡ്ഢികളാക്കാന്‍ ഓരോ പൊട്ടത്തരം പറയാം, ജനാധിപത്യമല്ലേ.
ജിഎസ്ടി കേരളത്തിന് നേട്ടമാകുമെന്ന് മുന്‍പ് പ്രസംഗിച്ച ധനമന്ത്രി തോമസ് ഐസക്കും കൂട്ടരും നികുതി വരുമാനം കുറഞ്ഞപ്പോള്‍ അരാജകത്വമായെന്നാണ് മുറവിളി കൂട്ടുന്നത്. ഇവര്‍ പ്രതീക്ഷിച്ചത് മോദി ജിഎസ്ടിയിലൂടെ വന്‍ നികുതി ചുമത്തി പൊതുജനത്തിനെ കൊള്ളയടിച്ച് സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം വാരിക്കൊടുക്കുമെന്നായിരുന്നു. നികുതി കുറയ്‌ക്കല്‍ മാത്രമായിരുന്നില്ല ജിഎസ്ടിയുടെ ലക്ഷ്യം. മുന്‍പ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തുപോന്നിരുന്നത് നമ്മള്‍ മറന്നിട്ടില്ലല്ലോ. ബജറ്റിനു മുമ്പ് വ്യവസായികളെയും വ്യാപാരികളെയും കാണേണ്ട മാതിരി കണ്ട് അവര്‍ക്ക് നികുതി കുറയ്‌ക്കുകയും കാണാത്തവര്‍ക്ക് നികുതി കൂട്ടുകയും ചെയ്തിരുന്നു.
ജിഎസ്ടിയിലൂടെ സംസ്ഥാന ധനകാര്യമന്ത്രിമാര്‍ക്ക് ഈ ‘സുവര്‍ണാവസരം’ േമാദി ഇല്ലാതാക്കി- പൊതുജനങ്ങളെ രക്ഷിച്ചു. ഇനി മോദി സര്‍ക്കാര്‍ ചെയ്യേണ്ടത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 28 ശതമാനം നികുതിയാക്കുക. അപ്പോള്‍ വില 30 ശതമാനമെങ്കിലും കുറയും. അതും നമുക്ക് പ്രതീക്ഷിക്കാം. പൊതുജനത്തിന് നേട്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുടെ രാഷ്‌ട്രീയം നോക്കരുത്. അതിനെ പ്രോത്‌സാഹിപ്പിച്ചാല്‍ മാത്രമേ നാടിനും ജനങ്ങള്‍ക്കും നല്ല ഭാവിയുണ്ടാകൂ.
















