ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ചിങ്ങവനം പാക്കില്‍ സ്വദേശി എന്‍.എം.മാത്യു (52) എഴുത്തിന്റെ ലോകത്ത് എത്തിയിട്ട് നാലു പതിറ്റാണ്ടാകുന്നു.
ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെയും കണ്ടുമുട്ടിയവരെയും മാത്യു തന്റെ കഥയിലൂടെയും കവിതയിലൂടെയും അവതരിപ്പിക്കുന്നു. മാത്യു ചിങ്ങവനം എന്ന തൂലിക നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പതിനഞ്ച് വയസ്സില്‍ തുടങ്ങിയതാണ് മാത്യു തന്റെ സാഹിത്യ സപര്യ. ഇന്നും അത് ബ്രേക്കില്ലാതെ തുടരുകയാണ്. മൂന്നൂറില്‍ അധികം കഥകളും കവിതകളും മാത്യുവിന്റെ തൂലികയിലൂടെ മലയാള സാഹിത്യ ലോകത്തിനു ലഭിച്ചിട്ടുണ്ട്. കഥാരചനയില്‍ നിന്നും കവിതാ രചനയിലേക്ക് വഴിമാറി എത്തുകയായിരുന്നുവെന്ന് മാത്യു പറയുന്നു.
അവറാന്റെ സുവിശേഷം എന്ന കഥാരചനയ്ക്കാണ് കിളിമാനൂര്‍ നവഭാവന ചാരിറ്റബള്‍ ട്രസ്റ്റ് പ്രൊഫ.ബി.ഹൃദയകുമാരി അവാര്‍ഡ് നല്കി ആദരിച്ചത്.ഇതില്‍ പള്ളിയിലെ പുരോഹിതന് അവറാനെ യാദ്യശ്ചികമായി വഴിയില്‍ കണ്ടുമുട്ടിയപ്പോഴുള്ള സംഭാഷണമാണ് കഥാസാരം. ജീവിച്ചിരിക്കുമ്പോള്‍ വിലയില്ലാത്ത പാവങ്ങളുടെയും അനാഥരുടെയും ജഡത്തിന് സ്വാശ്രയ മെഡിക്കല്‍കോളജുകള്‍ വന്നപ്പോള്‍ ലക്ഷങ്ങള്‍ ലഭിക്കുന്ന സാഹചര്യം പത്രവാര്‍ത്തകളില്‍ വന്നതാണ് വിവരിക്കുന്നത്.
ആദിവാസികളുടെ ദുരവസ്ഥയാണ് സങ്കടം എന്ന കവിതയിലൂടെ മാത്യു വരച്ചുകാട്ടുന്നത്.സര്‍ക്കാര്‍ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കോടികള്‍ മുടക്കി. അവസാനം അവര്‍ക്ക് വീടുമില്ല കാടുമില്ല എന്ന സ്ഥിതിയിലായി.
‘ഞങ്ങളെ ഒന്നായി കരകേറ്റിടാന്‍ സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു ,സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു, കീറിയ തകരപ്പാട്ട കണക്കെ വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍, വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍.അവസാനം ദൈവത്തോട് ആദിവാസികള്‍ പരിഭവം പറയുന്നതാണ് കവിത. ചന്തകള്‍ എന്ന കവിത സ്വയം വിമര്‍ശനവും സാമൂഹ്യ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്.
പെറ്റമ്മ എന്ന കവിതയില്‍ മലയാളികളായ പ്രാസംഗികര്‍ക്ക് മലയാള ഭാഷയോടുള്ള പുച്ഛമനോഭാവത്തെ തുറന്നു കാണിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് നന്നായി പറയുവാനും കഴിയാത്തവരെ വിമര്‍ശിക്കുന്നതാണ് രംഗം. ഇതോ പോലെ നിരവധി കഥകളും കവിതകളും മാത്യുവിന്റേതായുണ്ട്.സേതുലക്ഷ്മി എന്നോടു പറഞ്ഞത്, അന്നു ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍, എലികള്‍ക്കും ജീവിതമുണ്ട്, മഴത്തുള്ളി പോലെ ഒരു പെണ്‍കുട്ടി എന്നിവ പ്രധാന കഥകളാണ്.കവിതയില്‍ സങ്കടം, ചന്തകള്‍, ചിത്രപ്രദര്‍ശനം, തുല്യനീതി, പറച്ചില്, പെറ്റമ്മ എന്നിവയാണ്.നിരവധി സാഹിത്യ വേദികളില്‍ മാത്യു കവിതകള്‍ ചൊല്ലാറുണ്ട്.തിരുനക്കര പുസ്തകമേളയില്‍ എല്ലാ വര്‍ഷവും പങ്കെടുത്തു വരുന്നു.ചങ്ങനാശ്ശേരി ഡിപ്പോയിലാണ് മാത്യു മെക്കാനിക്കായി ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: