ന്യൂദല്‍ഹി: പഞ്ചായത്തുകളിലെ നഗരമേഖലകളെ മദ്യശാലാ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയ വിധി കള്ള് ഷാപ്പുകള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി. കള്ളുഷാപ്പുകള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. എന്നാല്‍ കള്ള് മദ്യമാണോയെന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ കോടതി തയ്യാറായില്ല. കള്ള് വീര്യം കുറഞ്ഞ പാനീയമായതിനാല്‍ മദ്യമായി പരിഗണിക്കരുതെന്നായിരുന്നു കേരളത്തിന്റെയും കള്ളു ഷാപ്പ് ഉടമകളുടെയും വാദം.
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയിലെ മദ്യശാലാ നിരോധനത്തില്‍ പഞ്ചായത്തുകളിലെ നഗര പ്രദേശങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി ഇളവനുവദിച്ചത്. ഇത് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പഞ്ചായത്തുകളിലെ നഗര പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടത്. പഞ്ചായത്ത് പരിധിയില്‍ 520 കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്.
കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സുധീരന്‍ കോടതിയുടെ ചെലവില്‍ പ്രശസ്തനാകാന്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്നും സിപിഐ അനുകൂല കള്ള് ചെത്ത് സംഘടന വിമര്‍ശിച്ചു.
പാതയോരത്തെ മദ്യശാല നിരോധനത്തില്‍ ഇളവ് തേടി കേരളത്തിലെ കള്ളു ഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തീര്‍പ്പാക്കി.
















