തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോള്‍ തൊഴിലനേ്വഷകരായ മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണം കൂടുന്നു. പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ കഴിഞ്ഞവര്‍ഷം 3,823 എംബിബിഎസുകാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊഴില്‍ തേടുന്ന എന്‍ജിനീയര്‍മാര്‍ ഇതിന്റെ പത്തിരട്ടി വരും. കഴിഞ്ഞ ജൂണ്‍ 30 വരെ 35,541 ബിടെക്കുകാര്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്തു. 301 വെറ്ററിനറി ബിരുദധാരികളും 1,320 കാര്‍ഷിക ബിരുദധാരികളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1.85 ലക്ഷം പ്രൊഫഷണല്‍ തൊഴിലനേ്വഷകരാണുള്ളത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലനേ്വഷകരുടെ എണ്ണം 36.83 ലക്ഷമുണ്ട്. സംസ്ഥാനത്ത് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍. അഞ്ചിലൊന്ന് ബിരുദധാരികളും നാലിലൊന്ന് ബിരുദാനന്തരബിരുദക്കാരും തൊഴില്‍ അനേ്വഷകരാണ്. അതേസമയം നിരക്ഷരരിലെ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനം മാത്രം.
സംസ്ഥാനത്ത് സംഘടിതമേഖലയില്‍ 11.73 ലക്ഷംപേരാണ് തൊഴിലെടുക്കുന്നത്. ഇതില്‍ 5.60 ലക്ഷം സര്‍ക്കാര്‍ ജോലിക്കാരാണ്. രണ്ടായിരത്തില്‍ 6.44 ലക്ഷം സര്‍ക്കാര്‍ ജോലിക്കാര്‍ കേരളത്തിലുണ്ടായിരുന്നു. അത് വര്‍ഷതോറും കുറഞ്ഞുവരികയാണ്. പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ കൂടിവരുന്ന പ്രവണതയാണ്.
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ് (12.5 ശതമാനം). ദേശീയ ശരാശരിയുടെ (5 ശതമാനം) ഒന്നര ഇരട്ടി. ത്രിപുരയും സിക്കിമും മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്നത്. ഗുജറാത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണ് തൊഴില്ലായ്മ നിരക്ക്.
തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിക്കുകയും സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിലും സാമ്പത്തികമേഖലയിലും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാതെ താന്‍ നേടിയ അറിവും നൈപുണ്യങ്ങളും ഉപയോഗരഹിതമാക്കുന്നത് അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ സുലഭമായിട്ടുള്ള കഴിവുറ്റ മനുഷ്യ വിഭവത്തെ ഉപയോഗിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നയമില്ല എന്നതിനു തെളിവാണ് തൊഴില്അനേ്വഷകരുടെ നീണ്ടനിര.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍വഴി നല്കുന്ന നിയമനങ്ങള്‍ക്കും വന്‍കുറവ് ഉണ്ടായി. 2016ല്‍ 10,212 പേര്‍ക്കാണ് നിയമനം നല്‍കാനായത്. 2008ല്‍ 18,099 പേര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: