ചെട്ടികുളങ്ങര: ചെട്ടികുളങ്ങര അമ്മയ്‌ക്ക് തിരുമുള്‍ക്കാഴ്ചയൊരുക്കാന്‍ ഓണാട്ടുകരയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇനിയുള്ള നാളുകള്‍ താനവട്ടത്തിന്റെ താളവും കരവിരുതിന്റെ മനോഹാരിതയും നിറയും. ദേശദേവതയുടെ പ്രീതിയ്‌ക്കായി ശിവരാത്രിമുതല്‍ ഭരണിനാള്‍വരെ ജാതിമത ഭേദമന്യേ ഒരുമനമായി ഒരു നാട് ഒരുമിക്കുന്നു. ഒരു നാടിന്റെ ഉത്സവം അന്തര്‍ദേശിയ തലത്തിലേക്ക് ഉയര്‍ന്നതിനു പിന്നിലും ഈ ഒരുമയാണ്.
ഭരണിനാളില്‍ ദേവിക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നതിനായി ചെട്ടികുളങ്ങരയിലെ പതിമൂന്ന് കരകളിലും കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ കരനാഥന്മാര്‍ അമ്മയുടെ അനുഗ്രഹം നേടി ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുണ്യാഹം കെട്ടുരുപ്പടികളില്‍ തളിച്ചു. ഇതിനുശേഷം കുതിരമാളികയില്‍ നിന്നും കെട്ടുരുപ്പടികള്‍ കെട്ടുകാഴ്ച നിര്‍മ്മാണ സ്ഥലത്തെത്തിച്ച് നിര്‍മ്മാണം ആരംഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് എന്നീ കരകളില്‍ രാവിലെ 7.50നും 8.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.അടിക്കൂട്ട് ഉറപ്പിക്കലും കതിരുകാല്‍ നിര്‍മ്മാണവുമാണ് ഇന്നലെ നടന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ ഇടകൂടാരം, പ്രഭട, മേക്കൂടാരം തുടങ്ങിയവയുടെ നിര്‍മ്മാണമാണ് നടക്കാനുള്ളത്. തച്ചുശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കരകളിലെ ആബാല വൃദ്ധ ജനങ്ങളും കെട്ടുകാഴ്ച നിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്കു നിര്‍വ്വഹിക്കുന്നു.കരകളിലും കരയ്‌ക്കു വെളിയിലുമായി മൊത്തം 12 കുത്തിയോട്ടങ്ങളാണു ഇത്തവണയുള്ളത്. കോതമംഗലത്തു നിന്നുള്ള കുത്തിയോട്ടമാണ് ഏറ്റവും ദൂരെനിന്നുള്ളത്.
കുത്തിയോട്ട വഴിപാടു നടത്തുന്ന വീട്ടുകാര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി ദേവിയുടെ അനുഗ്രഹം വാങ്ങി.ചില കരകളില്‍ നേരത്തേ നിര്‍മാണം തുടങ്ങിയെങ്കിലും ആചാരപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെയാണ് തുടങ്ങിയത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവം 22ന് ആഘോഷിക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ ക്ഷേത്രാവകാശികളായ 13 കരക്കാരുടെ കൂട്ടായ്‌മയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആര്‍.രാജേഷ് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഗോപന്‍ ഗോകുലം എന്നിവര്‍ അറിയിച്ചു. 22നു രാവിലെ ആറുമുതല്‍ കുത്തിയോട്ട വരവ്. വൈകിട്ടു നാലിനു കെട്ടുകാഴ്ചകളുടെ വരവ്. ആറ് കുതിര, അഞ്ചുതേര്, ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നിവയാണു 13 കരകളുടെ ആസ്ഥാനത്തു നിന്നു ക്ഷേത്രത്തില്‍ എത്തുക . രാത്രി എട്ടിനു കുംഭഭരണി സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. കരകള്‍ക്കുള്ള ഗ്രാന്റ് വിതരണം ബോര്‍ഡംഗം കെ.രാഘവന്‍ നിര്‍വഹിക്കും. കെട്ടുകാഴ്ചകള്‍ വരുന്ന വഴിയില്‍ 21നു മൂന്നു മുതല്‍ 23നു രാവിലെ എട്ടുവരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ നിന്ന് ഈരേഴ തെക്ക് കാരികുളങ്ങര റോഡ്കണ്ടിയൂര്‍ തെക്കേ നടയിലേക്ക് അടിയന്തര രക്ഷാ റോഡ് സൗകര്യം ഒരുക്കും. ക്ഷേത്രത്തിന്റെ നാലുവശങ്ങളിലും ഭരണിച്ചന്ത, ചെട്ടികുളങ്ങര ചന്ത എന്നിവ ഉള്‍പ്പെടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് നിരീക്ഷണ ക്യാമറ ക്രമീകരിക്കും. മൊബൈല്‍ പെട്രോളിങ്ങും നടക്കും.നാലുവശത്തും പാര്‍ക്കിങ് സൗകര്യം ഒരുക്കും
















