അകിലാണത്തെ വിവാഹസദ്യക്ക് നല്ല സ്വാദുതന്നെയായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ വ്യക്തം. പറയുമ്പോൾ, ദാരിദ്യം കലശലായിരുന്ന കുടുംബത്തിലായിരുന്നു വേളി. നാല് പതിറ്റാണ്ടു മുമ്പൊരു വേനൽരാവിൽ. മദ്ധ്യകേരളത്തിൽ പട്ടാമ്പിക്ക് ലേശംതെക്ക് കുന്നുംവയലും നാട്ടിൽ. സാധാരണദിവസങ്ങളിൽ ഒരുനേരം വിളമ്പിക്കിട്ടുന്ന കഞ്ഞിയിൽനിന്ന് പത്തോ പന്ത്രണ്ടോ ചോറിൻവറ്റു കിട്ട്യാലായി എന്ന് ആനന്ദേട്ടൻ പിന്നീട് പറയുന്നതു കേട്ടിട്ടുണ്ട്. പഞ്ഞം അനുഭവിച്ച മനസ്സിൻറെ നർമം വേറെമുഴങ്ങും. ജീവിതത്തിലും അരങ്ങത്തും. മുഖത്തു മനയോല തേക്കാഞ്ഞ കുഞ്ചനല്ലാസമയത്തും തുള്ളൽതരഫലിതങ്ങൾകൊണ്ട് സംഭാഷണം സമൃദ്ധമാക്കിയിരുന്നു കലാമണ്ഡലം ഗീതാനന്ദൻ.
കൊല്ലം 1979ലെ മഴക്കാലത്തിനായി ആകാശം ഒരുക്കുകൂട്ടുന്ന ഇടവത്തിലാണ് ഞങ്ങൾ ബന്ധുക്കളാവുന്നത്. ആനന്ദേട്ടന്റെ അമ്മാമൻ നീലകണ്ഠൻ നമ്പീശൻ എന്ന കഥകളി ഭാഗവതരുടെ കോതച്ചിറ ഗ്രാമത്തിൽനിന്ന് അകലെയല്ല അകിലാണം. ഇങ്ങനെയൊരു സ്ഥലപ്പേര് അന്നൊക്കെ കൗതുകകരമായിരുന്നു വരൻ പക്ഷത്തെ ഞങ്ങൾ പലർക്കും. കൂട്ടത്തിലൊരു കാരണവർ നിഷ്കളങ്കമായി ‘അഖിലാണ്ഡം’ എന്നുതന്നെയാണ് കുറച്ചുനാൾ തുടർന്നും പറഞ്ഞുപോന്നത്.
തലപ്പിള്ളിത്താലൂക്കിലെ വരവൂരുള്ള അച്ഛൻപെങ്ങളുടെ തിയ്യാടിയിൽനിന്നായിരുന്നു ഞങ്ങൾ പെണ്ണിന്റെ പുഷ്പകത്തേക്ക് പുറപ്പെട്ടത്. ലൈൻ ബസ്സിൽ ഒരു ചെറിയ പട. അവിടിവിടെ കരിമ്പനയുള്ള പാടത്തിന്റെ വരമ്പിലൂടെ ഓലപ്പന്തലിട്ട വീട് ലാക്കാക്കി നടക്കുമ്പോൾ ഏറ്റവും പിന്നിൽ നടന്ന മുതിർന്നയംഗം അപരാഹ്നവെയിൽ തടുക്കാൻ പുറത്തെടുത്ത തോർത്ത് കാറ്റിൽപാറിയത് സമാധാനത്തിന്റെ വെള്ളക്കൊടിപോലെ തോന്നിയിരിക്കണം അങ്ങേക്കരയിലെ പെൺവീട്ടുകാർക്ക്. ഭംഗിയായി കമ്പിറാന്തൽവെളിച്ചത്തിലെ കർമങ്ങൾ. വിശേഷം നടന്ന പുഷ്പകത്തിന് ഇന്നുമില്ല മാറ്റം എന്ന് കൂടെയുള്ള ചിത്രം കാണിച്ചുതരുന്നു.
മാസങ്ങളോ കൊല്ലങ്ങളോ ചെന്ന് വേളിബഹളങ്ങൾ തീരെയില്ലാഞ്ഞൊരു പകൽ പോയിട്ടുണ്ട് അകിലാണത്ത്. ആനന്ദേട്ടൻ ഉണ്ടായിരുന്നു. സൊറയുണ്ടായി. പണ്ട് കൗമാരത്തിൽ എവിടെനിന്നോ സംഘടിപ്പിച്ച സിഗരറ്റ് ആദ്യമായി വലിച്ചപ്പോൾ മൂപ്പർക്കുണ്ടായ നിർവൃതി കഥിച്ചത് ഫലിതമില്ലാത്ത നിർമമത്വത്തോടെയായിരുന്നു. ആളെ പകച്ചുകണ്ടിട്ടുള്ളത് ഒരിക്കൽ മാത്രമാണ്. തിരികെ വരവൂർ തിയ്യാടിയിൽ കുടിവെപ്പ്. വേളിപ്പിറ്റേ അവിടെയെത്തിയ വധൂവരന്മാർക്കു മുന്നിലുണ്ട് ഉമ്മറവാതിൽ അടഞ്ഞുകിടക്കുന്നു. “അമ്മായ്യേ, യെന്തോ പ്രശ്നണ്ട് തോന്നുണു,” എന്ന് ചെറുപ്പക്കാരൻ മൂപ്പർ എന്റെ അമ്മയോട് പറഞ്ഞതിലെ ഭയഭാവം ഞങ്ങൾ കുറേക്കാലം ചിരിച്ചുകൊണ്ടാടിയിരുന്നു.
ക്രിയകളിൽപ്പെട്ട നാടകങ്ങളിൽ ഒന്നാണ് ഈ കതകുചാരല്ലെന്നും “ആരാദ് ആരാദ് ആരാദ്?” എന്ന് മൂന്നുവട്ടം പുറത്തുനിന്ന് ചോദിക്കുമ്പോൾ “ശ്രീപാർവതിയും തോഴിമാരും, ശ്രീപാർവതിയും തോഴിമാരും, ശ്രീപാർവതിയും തോഴിമാരും” എന്ന് മറുപടി അകത്തുനിന്നു കേൾപ്പിച്ചശേഷമേ സാക്ഷയകറ്റൂ ഞങ്ങൾക്കിടയിൽ എന്നത് ആനന്ദേട്ടന് പുതിയ അറിവായിരുന്നു.

ആയിടെ മൂപ്പര് പാവം കുടുങ്ങി വേറൊരു കല്യാണസ്ഥലത്ത്. ഗുരുവായൂരടുത്ത് ഒരുമനയൂര് എത്തിയതായിരുന്നു ആനന്ദേട്ടനടക്കം ഞങ്ങൾ വരൻപക്ഷക്കാർ വിവാഹത്തലേന്നാൾ. വധുവിനെ കൂട്ടമായി പരിചയപ്പെടാൻ തിരക്കുകാണിച്ച ചെറുപ്പക്കാരുടെ മുൻനിരയിൽ നിന്ന് ആനന്ദേട്ടൻ ഒരൂട്ടം തമാശ പറഞ്ഞു. വെള്ളമണൽപ്പരപ്പിനു ചേർന്ന ചേറ്റുവാക്കായലിനപ്പുറം ലോകം കണ്ടിരുന്നില്ലാഞ്ഞ പെണ്ണ് തലകുമ്പിട്ടു കണ്ണിൽ വെള്ളംനിറച്ചു. “യെന്തിനടാ ആനന്ദാ ഈയ്യാ കുട്ട്യേ കരയിച്ച്?” അയ്യത്തടാ എന്നായി മൂപ്പരും: “ഏയ്, ഞാൻ ഒന്നും പറഞ്ഞ്ട്ടെന്നല്ല്യേ!”
അക്കാലത്തൊക്കെ ഞങ്ങളുടെയിടയിലെ കുടുംബവിശേഷങ്ങൾക്ക് യുവസ്റ്റാറായിരുന്നു ആനന്ദേട്ടൻ. അത്തരം അവസരങ്ങളിലെ തിരക്കിനിടയിൽ ആളുതട്ടി കുശലം പറഞ്ഞുപറഞ്ഞ് മൂപ്പർക്ക് പലരുടെയും അടുത്തെത്തിക്കിട്ടാൻ പ്രയാസമായിരുന്നു. അതുകൊണ്ട് അകലെനിന്നേ മുൻകൂർജാമ്യം കണക്കെ വിളിച്ചുപറയും: “വാസേവാ, ഞാൻ അങ്ങ്ട് എത്ത്ണ്ട് ട്ടോ, ശാന്തേ, നന്നിന്യേ…”
എന്റെയമ്മയുടെ മുളംകുന്നത്തുകാവിൽ വൈകാതെ ഒരരങ്ങു കണ്ടു ആനന്ദേട്ടന്റെ. വൃശ്ചികത്തിലെ നിറമാലക്ക് അയ്യപ്പൻകാവിൽ. കുമാരനായ എനിക്കു രസിച്ചു. തുള്ളൽ കണ്ടു തഴക്കംവന്ന പഴമക്കാർ ചിലർക്കിഷ്ടപ്പെട്ടില്ല ആകെമൊത്തം പരിഷ്‌കാരങ്ങൾ. എങ്കിലും അവരിലൊരാൾ അതിശംപറഞ്ഞു: “അമ്മന്നൂരിൻറെ കണ്ണാ.” കൃഷ്ണമണിക്ക് വെള്ളാരമുള്ള കൂടിയാട്ടഗുരു മാധവച്ചാക്യാരെ അന്നൊന്നും പരിചയംപോരാ.
പിന്നീട്, 1987ലോ മറ്റോ ആവണം, തൃപ്പൂണിത്തുറ ഉത്സവത്തിന് തുള്ളൽക്ഷണം കിട്ടിയപ്പോൾ വീട്ടിൽവന്നു ചായകുടിച്ചുപോയെങ്കിലും ചെറുപട്ടണത്തിലെ സത്രത്തിലായിരുന്നു ഔദ്യോഗികമായി താമസം. മുറിയിൽനിന്ന് ഞങ്ങൾ ഇറങ്ങിയപ്പോൾ ഒരുകാര്യം മറന്നില്ല മൂപ്പർ: കൈയിൽ വീരശൃംഖല കെട്ടാൻ. നർത്തകി കൂടിയായ ഭാര്യ കലാമണ്ഡലം ശോഭയുടെ കഥകളിക്കാരനച്ഛൻ വെള്ളിനേഴി നാണുനായർക്ക് മുമ്പ് കലാലോകം കൊടുത്തതാണ്. “തമ്പ്രാക്കമ്മാര്ടെ സ്ഥലല്ലേ തൃപ്പൂൺത്ര,” ആനന്ദേട്ടൻ എന്നോട് കണ്ണിറുക്കി. “ഞാനായിട്ട് കൊറയ്‌ക്കരുതലോ.” സ്വർണജൂബ്ബയുടെ സ്ലീവ് തെല്ലുകയറ്റി കൈപ്പതക്കമണിഞ്ഞ് സ്റ്റാച്ച്യു കവലയിലൂടെയും ലായം റോഡിലൂടെയും വിലസിനടന്നപ്പോൾ എതിരെവന്ന പരിചയക്കാരൻ തബലവാദകൻ തിരുവാങ്കുളം ജനാർദ്ദനൻ എന്നോട് ശബ്ദംതാഴ്‌ത്തി ചോദിച്ചു: ആരാ കക്ഷി?
സമുദായത്തിനു പുറത്തുനിന്നുള്ള വിവാഹമായിരുന്നു ആനന്ദേട്ടന്റേത്. ആരെയുമറിയിക്കാതെ പ്രണയജോഡികൾ നേരെപോയി ഷൊറണൂര് റെജിസ്ട്രാപ്പീസിൽ ഒപ്പിട്ടു. “ചെക്കന്റോട്ന്ന് ഗീതാനന്ദനും പെണ്ണ്ന്റോട്ന്ന് ശോഭീം,” എന്നാണ് അക്കാലത്തു നാട്ടിൽ അവധിക്കുവന്ന ശാന്തിനികേതനിലെ കഥകളിക്കാരൻ ഉണ്ണിയേട്ടൻ (കലാമണ്ഡലം വാസുണ്ണി) ഒരു പുഞ്ചിരിയോടെ ചെർപ്പുളശ്ശേരിമൊഴിയിൽ സംഭവം സംക്ഷിതമാക്കിയത്.
ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽ അതിനകം തുള്ളലാശാനായ ആനന്ദേട്ടന്റെ ക്വാർട്ടേഴ്‌സിൽ ആദ്യംപോയപ്പോൾ ശോഭേടത്തി അസ്സല് ചായ തന്നു. കറുമുറുവിനു കാന്തൻവക ബഡായികൾ. പുറത്തേക്ക് കടന്നതും പ്രിൻസിപ്പലുണ്ട് ഇങ്ങോട്ടു നടന്നുവരുന്നു ഒതുക്കിറങ്ങി. വെള്ളജൂബ്ബയും മുണ്ടുമായി കുടപിടിച്ച കലാമണ്ഡലം ഗോപി. “ആശാന് ബനെ മൻസ്‌ലായ്യോ?” “ല്ല്യാ” എന്ന് പറയുമ്പോഴും ചിരിയുണ്ട് കഥകളിരാജാവിന്റെ മുഖത്ത്. “കേശമ്മാൻ ല്ല്യേ, വാസുണ്ണിടെ അമ്മാവൻ? മകനാ.” “അവ് ശരി… ന്നാ ദ് നേർത്തപ്പറയണ്ടെ?

ആനന്ദേട്ടന്റെ താമസയിടത്തേക്ക് പിന്നീട് പോവുമ്പോഴേക്കും താരം മോഹൻലാൽ ആയിക്കഴിഞ്ഞിരുന്നു. വർഷം 1992ൽ പുറത്തിറങ്ങിയ ‘കമലദളം’ ഷൂട്ട് ചെയ്ത ലൊക്കേഷനൊന്നിൽ കലാമണ്ഡലം ആയിരുന്നു; ആ ഹിറ്റുപടത്തിലെ നടീനടന്മാരിൽ ഒരാൾ ആനന്ദേട്ടനും. താടിവച്ച ലാലേട്ടനെ ഉമ്മവെക്കുന്നൊരു വലിയഫോട്ടം ആനന്ദേട്ടന്റെ ഉമ്മറം അലങ്കരിച്ചുകണ്ടു. കലാമണ്ഡലം പിആര്‍ഒ എന്ന നിലയിൽ ആ ചലച്ചിത്രത്തിന് സഹകരിച്ച വി. കലാധരനെ കാര്യമായിരുന്നു ആനന്ദേട്ടന്. അതുകൊണ്ടുതന്നെ ഫലിതവും പറയും ആളെക്കുറിച്ച്. “പല രൂപാ ഈ കലാരനേയ്… ദീക്ഷ്യായ്ട്ടാ അധിക്കം. ചെലപ്പണ്ട് ‘റ’ ന്നെഴ്‌ത്യ മാതിരിയൊരു മീശ. ചുണ്ടിന്റെ ചോട്ടില് ഒരു ചെറിയ വട്ടതാടീം. അപ്പങ്ങനെ അട്ത്തുക്കൂടെ പോയ്യാലും മ്മളെ അറീല്ല്യ.”
ഞാൻ ദൽഹിക്ക് നാടുവിട്ടശേഷം (1995) അധികം കാണലുണ്ടായിട്ടില്ല ആനന്ദേട്ടനെ. അമ്മയോട് ഇടക്കൊക്കെ എന്നെപ്പറ്റി പറയുമത്രേ: സുന്ദുപ്പൊ നല്ല പൊസിഷൻലാ, ല്ലേ?അവനവൻ വലുതാവുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതവും മെച്ചപ്പെടണം എന്നൊരു താൽപര്യമുണ്ടായിരുന്നു ആൾക്ക്. അവസാനം മുട്ടിയത് ഗോപിയാശാന്റെ എൺപതാം പിറന്നാളിന്. ഇക്കഴിഞ്ഞ ജൂണാദ്യം. “നെന്നെ ഞാൻ മുന്നേ കണ്ടേര്‍ന്നു,” എന്ന് തൃശൂര് റീജണൽ തീയറ്ററിലെ പുരുഷാരത്തിനിടെ ഒരുനോക്ക് ലോഗ്യമുണ്ടായി.
മൂന്നാലു കൊല്ലംമുമ്പ് ആനന്ദേട്ടന്റെ മകളുടെ കല്യാണം വന്നപ്പോഴും ഞാൻ നാട്ടിലുണ്ടായിരുന്നു. ഷൊറണൂര് മയിൽവാഹനം ഹാളിലെ അസാമാന്യ ജനക്കൂട്ടത്തിനിടെ എന്റെ ഒരു ഇളയബന്ധു വന്നു ചെവിട്ടിലോതി: നോക്കിക്കോളോ ട്ടോ, സുന്ദുവേട്ടാ… പ്പ പ്രത്യക്ഷാവും മോൻലാല്, ല്ല്യേങ്ക് മമ്മൂട്ടി… കൊറഞ്ഞത് കുഞ്ചാക്കോ ബോബനെയ്ങ്കിലും! ആനന്ദേട്ടനല്ലേ, എന്തേങ്കിലും സർപ്രൈസ് ണ്ടാവും.” ഞങ്ങളിൽ പലരും നിശ്ശബ്ദമായ ഉദ്വേഗത്തോടെ കാത്തു. അതിവിഭവസമൃദ്ധമായ സദ്യയുണ്ടുപോയ മൂവായിരം പേരിൽ താരമെന്നു പറയാൻ ഗോപിയാശാൻ മാത്രമായിരുന്നു.
ആൻറിക്ലൈമാക്സുകൾ മുമ്പും അത്ഭുതങ്ങളാക്കിയിരുന്നു ആനന്ദേട്ടൻ. ഇന്നലെ സന്ധ്യക്ക് ഇരിഞ്ഞാലക്കുട അവിട്ടത്തൂരമ്പലത്തില് അത് വീണ്ടും കാണിച്ചു. ഇതുപക്ഷേ വളരെ ക്രൂരമായി, ആനന്ദേട്ടാ…
(ഫേസ്‌ബുക് പോസ്റ്റിൽ നിന്ന്)
















