കാസര്‍കോട്: ചൈനയോടുള്ള കൂറ് പരസ്യമായി പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പ് പറയണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലാണോ ചൈനയിലാണോയെന്ന് അദ്ദേഹത്തിന് തന്നെ സംശയമാണ്. ചൈന നടത്തുന്ന നിരന്തരമായ കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സിപിഎം. അരുണാചല്‍ പ്രദേശ് അവരുടേതാണെന്ന പരസ്യനിലപാടെടുത്ത രാജ്യമാണ് ചൈന. അവിടെയുള്ളവര്‍ക്ക് ചൈന സന്ദര്‍ശിക്കാന്‍ വിസപോലും വേണ്ടായെന്ന് ഒരുകാലത്ത് പ്രഖ്യാപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഇത് അറിയാത്ത കാര്യമാണോ? രമേശ് ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ചൈന. അവര്‍ക്ക് പിന്തുണയുമായി പരസ്യ പ്രസ്താവന നടത്തിയതിലൂടെ കോടിയേരി രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. സിപിഎമ്മിന്റെ രാജ്യദ്രോഹ നിലപാടുകളുടെ ഒരു ഏടാണ് ഇത്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന ദുരൂഹമായ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. പാര്‍ട്ടി ഗ്രാമങ്ങള്‍ ആയതിനാല്‍ അവിടത്തെ അവസാനവാക്ക് സിപിഎമ്മാണ്. അതിനാല്‍ത്തന്നെ സത്യാവസ്ഥ പുറത്തുവരാനുള്ള സാഹര്യമില്ല. രമേശ് കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജനറല്‍ സെക്രട്ടറി എ. വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: