ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ ജലജാ സുരന്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി സജിത് ലാലിനെജലജയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ വൈകിട്ട് 5.30 ഓടുകൂടി ജലജയുടെ വീട്ടിലെത്തിച്ച പ്രതിയെ ഒന്നര മണിക്കൂറോളം തെളിവെടുപ്പ് നടത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ജലജയുടെ വീട്ടിലെത്തിയ പ്രതി ഇവരെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ പിടിവലിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഐജി കെ. ശ്രീജിത്ത് പറഞ്ഞു.
ജലജയുടെ ഭര്‍ത്താവ് സുരന്, സഹോദരി പൊടിമോള്, മക്കളായ ആരോമല്‍ അമ്മു എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. സജിത്ത്ലാലിന്റെ വീടായ മുട്ടത്തെ പീഡികപ്പറമ്പില്‍ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി.
ഇയാളുടെ ബൈക്കും മറ്റ് ചില രേഖകളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജലജയെ തലക്കടിച്ച് കൊല്ലാനുപയോഗിച്ച വീട്ടിലെ നിലവിളക്കും പ്രതി പോലീസിന് കാണിച്ചുകൊടുത്തു.
കൊലയ്ക്കുശേഷം പ്രതി അപഹരിച്ച ജലജയുടെ ഏഴ് പവന് സ്വര്‍ണ്ണാഭരണങ്ങളും തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ജലജയുടെ മൊബൈല്‍ ഫോണ്‍ ആറ്റില്‍ എറിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വെളിപ്പെടുത്തിയിരുന്നു.
ഇത് കണ്ടെടുക്കുന്നതിനായി പല്ലന കുമാരകോടി ഭാഗത്ത് പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: