കൊച്ചി: സാമ്പത്തിക ലാഭം നേടിത്തരാത്ത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ വിമുഖതയാണ് ഓഖി ദുരന്തം പോലുള്ള അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്ന് പ്രശസ്ത ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. കളമശ്ശേരി മേക്കര്‍ വില്ലേജില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി നടത്തിയ ‘സ്റ്റാര്‍ട്ടപ്പ് ചര്‍ച്ച’ എന്ന ആശയവിനിമയ പരിപാടിയിലാണ് ഐക്യരാഷ്‌ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിലെ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ കൂടിയായ അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.
സാമ്പത്തികലാഭം നേടിത്തരുന്ന സാങ്കേതിക വിദ്യ എല്ലാ മേഖലയിലും പെട്ടന്ന് പ്രചാരത്തിലാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊണ്ണൂറുകളുടെ അവസാനത്തില്‍ മൊബൈല്‍ ഫോണിന്റെ കേരളത്തിലെ പ്രധാന ഗുണഭോക്താക്കള്‍ മത്സ്യബന്ധന സമൂഹമായിരുന്നു. മികച്ച വില കിട്ടാന്‍ ഏത് തുറയില്‍ വള്ളം അടുപ്പിക്കണമെന്ന് മുന്‍കൂട്ടി അറിയാന്‍ മൊബൈല്‍ ഫോണുകള്‍ വഴി സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ കേരളത്തിലെ ഈ വിഷയം മുന്‍നിര്‍ത്തി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യ കേവലം 2000 രൂപയ്‌ക്ക് ബോട്ടുകളില്‍ ഘടിപ്പിക്കാവുന്നതാണെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ചൂണ്ടിക്കാണിച്ചു. പക്ഷെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ആരും ചിന്തിക്കാറില്ലെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ഇതേക്കുറിച്ച് സര്‍ക്കാര്‍ മാത്രം ബോധവത്കരണം നടത്തിയതു കൊണ്ട് കാര്യമില്ല. അപകടസാധ്യതയുള്ള ജോലി ചെയ്യുന്ന ജനസമൂഹങ്ങള്‍ മുന്‍കയ്യെടുത്ത് സുരക്ഷ സാങ്കേതിക വിദ്യ വ്യാപകമാക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ തൊഴിലവസരങ്ങളില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2040 ആകുമ്പോഴേക്കും ലോകത്ത് ഇന്നുള്ള 47 ശതമാനം ജോലികള്‍ ഇല്ലാതാകുമെന്നാണ് അമേരിക്കയിലെ ഗവേഷണങ്ങള്‍ സൂചന നല്‍കുന്നത്. അതിനാല്‍ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മികച്ച ഭാവിയുണ്ട്. ഇന്ന് ദൈനം ദിന ജീവിതത്തില്‍ ലഭിക്കുന്ന പല സേവനങ്ങളും റോബോട്ടിക്, കൃത്രിമബുദ്ധി സാങ്കേതികവിദ്യകളിലേക്ക് മാറും. ആരോഗ്യം, വിനോദം, ഗതാഗതം എന്നീ മേഖലകളിലാണ് ഭാവിയിലെ അവസരങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി മുരളി തുമ്മാരുകുടി വിശദമായ ചര്‍ച്ച നടത്തി. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, സിഒഒ രോഹന്‍ കലാനി, സിനിമ നിര്‍മ്മാതാവ് പ്രകാശ് ബാരെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















