തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ വയല്‍ക്കിളികള്‍ക്കൊപ്പം സമരം നടത്തിയ പതിനൊന്ന് പേരെ സിപിഎം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പുറത്താക്കിയത്. സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഇവര്‍ സമരം നടത്തിയതാണ് നടപടിക്ക് കാരണം.
റത്താക്കിയതില് 9 പേര് കീഴാറ്റൂര്‍ സെന്‍ട്രലിലും രണ്ട് പേര് കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മറ്റികളിലും ഉള്‍പ്പെടുന്നവരാണ്. സമരത്തില്‍ പങ്കെടുത്തതിന് നേരത്തെ ഇവരോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ഇവരില്‍ രണ്ടു പേര് മാത്രമാണ് വിശദീകരണം നല്‍കിയത്. ആ വിശദീകരണവും തൃപ്തികരമല്ലെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.
പ്രദേശവാസികളായ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകൃതമായതാണ് വയല്‍ക്കിളികള്‍. ഇവര്‍ ബൈപ്പാസിനെതിരെ വിവിധ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരെ പങ്കെടുപ്പിച്ച് സമരം നടത്തിവരികയായിരുന്നു. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍ക്കിളികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കണമെന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായാണ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മ്മിക്കുന്നത്.
ദേശീയപാത വികസനത്തിനുവേണ്ടി നേരത്തേ പരിഗണിച്ചിരുന്ന അലൈന്മെന്റ് അട്ടിമറിച്ചതില്‍ ദുരൂഹതയുണ്ടെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ആവശ്യം. ദേശീയപാത വികസിപ്പിക്കുമെന്ന് കേട്ടതിനെ തുടര്‍ന്ന് പത്ത് മുപ്പത് വര്‍ഷംമുമ്പ് തുച്ഛമായ വിലക്ക് കിടപ്പാടം വിറ്റുപോയ നിരവധിപേരുണ്ട്. അതിനുശേഷം എന്തിനുവേണ്ടിയാണ് അലൈന്‍മന്റില്‍ മാറ്റം വരുത്തിയതെന്ന് ആര്‍ക്കും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: