കള്ളനെ കാവല്‍ ഏല്‍പ്പിക്കരുതെന്നാണ് പഴമൊഴി. മോഷ്ടാവുമാത്രമല്ല, കള്ളം പറയുന്നവനും നമുക്ക് കള്ളനാണ്. അത്തരമൊരു കള്ളനെയാണ് കേരളത്തിന്റെ ഖജനാവിന്റെ കാവല്‍ ഏല്‍പ്പിച്ചിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നുമായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ഇത്ര നാളും ഉരുവിട്ടുകൊണ്ടിരുന്നത്. ജിഎസ്ടിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതും,കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവുമാണ്പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു ഇതുവരെ ന്യായം.
ജിഎസ്ടിയേയും നരേന്ദ്ര മോദിയേയും ആക്ഷേപിക്കാന്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതൊക്കെ തെറ്റാണെന്ന് കുമ്പസരിക്കുകയാണിപ്പോള്‍ ഐസക്ക്. വളരെ അസാധാരണമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാന ഖജനാവ് കഴിഞ്ഞ മൂന്നുമാസമായി കടന്നുപോയതെന്നും, സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം മനസിലായതുമില്ലെന്നാണ് സാമ്പത്തിക വിദഗ്ദനെന്ന് സ്വയം അഭിമാനിക്കുന്ന ഐസക്ക് ഇപ്പോള്‍ പറയുന്നത്്. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കരുത് എന്നുകരുതി ഇതുസംബന്ധിച്ച് പരസ്യമായി അധികം പറഞ്ഞില്ലപോലും.
കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് പ്രതിസന്ധിയുടെ കാരണം പിടികിട്ടയത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ധനമന്ത്രിക്കുതന്നെ വെളിപ്പെടുത്തേണ്ടി വന്നു. മന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പഞ്ചവത്സരപദ്ധതിക്കുള്ള പണം ട്രഷറിയില്‍ കെട്ടിക്കിടപ്പുണ്ടായിരുന്നു. 16,000 കോടി രൂപയാണ് വിവിധ വകുപ്പുകളുടെ അക്കൗണ്ടില്‍ ചെലവഴിക്കാതെ കിടന്നിരുന്നത്.
രണ്ടാഴ്ചയ്ക്കു മുമ്പ് അറ്റകൈ പ്രയോഗം നടത്തി. ട്രഷറി അക്കൗണ്ടുകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചപ്പോള്‍ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു. അതു കണ്ടെത്തി കണക്ക് ശരിയാക്കിയതോടെ സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി എന്നാണ് ധനമന്ത്രി മാലോകരെ ഫേസ്ബുക്കുവഴി അറിയിച്ചിരിക്കുന്നത്. ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പു കാരണം കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും, ഇക്കാര്യം ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നുമുള്ള ഐസക്കിന്റെ കുമ്പസാരത്തെ അംഗീകരിക്കാം. സത്യം തുറന്നുപറഞ്ഞല്ലോ. സ്വന്തം ട്രഷറികളും ട്രഷറികളുടെ ബാങ്കുകളും ഇത്രയും നാള് പരിശോധിക്കാതിരുന്നത് കെടുകാര്യസ്ഥതയാണ് എന്നുകൂടി സമ്മതിക്കണം.
6100 കോടി രൂപ വായ്പയെടുക്കാന്‍ അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇതുവരെ പിടിച്ചുവച്ചിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വരവും ചെലവും തമ്മിലുള്ള ഈ വിടവുനികത്താന്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ട്രഷറി വഴി വായ്പയെടുക്കാന്‍ ഇനി കഴിയില്ല. കര്‍ശനമായ സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ഈ കാര്‍ക്കശ്യം വരാന്‍പോകുന്ന ബജറ്റിനുമുണ്ടാകും എന്നാണ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. ഇഷ്ടംപോലെ കടമെടുത്ത് ഇഷ്ടമുള്ളതുപോലെ ചെലവിടാം എന്ന ധനതന്ത്രത്തിന്റെ വക്താവായിരുന്ന ഐസക്കിന് വൈകി വന്ന വിവേകമായി അതിനെ കാണാമോ? വിടുവായത്തം പറയുന്നതില്‍ ഐസക്ക് പിന്നിലല്ല. നോട്ടുനിരോധനം വന്നപ്പോള്‍ രാജ്യത്തിന്റെ സമ്പദ്രംഗം തകര്‍ന്നേ എന്നായിരുന്നു നിലവിളി.
എടിഎമ്മുകള്‍ക്കുമുന്നില്‍ കുറച്ചു ദിവസം ക്യൂ എന്നതിനപ്പുറം ഒന്നും ഉണ്ടായില്ല. കേരളത്തിലെ സഹകരണബാങ്കുകളെല്ലാം പൂട്ടിക്കെട്ടുമെന്നും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നോട്ടുനിരോധനത്തിനുശേഷം നിക്ഷേപം കൂടുകയായിരുന്നുവെന്ന് സഹകരണമന്ത്രി തന്നെ പലതവണ പറഞ്ഞു. നില്‍ക്കകള്ളിയില്ലാതെ വന്നപ്പോഴാണെങ്കിലും സത്യം പറയേണ്ടിവന്ന തോമസ് ഐസക്ക് ഇത്രയും നാളും നടത്തിയ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാപ്പുപറയുമോ എന്നുമാത്രമാണ് അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: