ന്യൂദല്‍ഹി: മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആവശ്യത്തെ വിമര്‍ശിച്ച് ഇരകള്‍. മുത്തലാഖ് നടത്തുമ്പോള്‍ ഇടപെടാത്ത ബോര്‍ഡ് ഇതിനെതിരെ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ എന്തിനാണ് ശബ്ദമുയര്‍ത്തുതെന്നും ഇനിയുള്ള കാലവും മുത്തലാഖ് എന്ന നിയമവിരുദ്ധപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്നും ഓള്‍ ഇന്ത്യ മുസ്ലീം വുമണ്‍ ലോ ബോര്‍ഡ് നേതാവ് ശയിസ്ത അംബാര്‍ ചോദിക്കുന്നു.
1972ല്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ക്ഷേമത്തിനായാണ് സംഘടന രൂപീകരിച്ചത്. തലാഖിനിരയായ സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കേണ്ട സംഘടനയാണിത്. ഇത്തരം തര്‍ക്കവിഷയങ്ങളില്‍ ഇരുകൂട്ടരെയും യോജിപ്പിക്കാനും ആവശ്യമായ ആജ്ഞകളും നല്‍കി മുന്നോട്ട് പോവുകയാണ് വേണ്ടത്. എന്നാല്‍ സംഘടന ഇതുവരെയും ഉദ്ദേശശുദ്ധിക്കൊത്ത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അംബാര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, മുത്താലാഖ് എന്ന വൈകല്യത്തെ സമുദായത്തില്‍ പോഷിപ്പിക്കുകയാണ് ചെയ്യുന്നത്.
കേന്ദ്രം ബില്‍ നടപ്പാക്കിയാല്‍ തലാഖ് മൂലം ഇനിയൊരു സ്ത്രീകളുടെയും ജീവിതം നശിപ്പിക്കപ്പെടില്ലെന്ന് ഇരയായ മുപ്പത്തിനാലുകാരി ചാന്ദ്‌നി പറയുന്നു.
ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന രീതിയാണ് മുത്തലാഖ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ആറുമാസമായിരുന്നു സമയം അനുവദിച്ചത്. ഇതിന്‍പ്രകാരമാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന, മൂന്നു വര്‍ഷം തടവ് ലഭിക്കാവുന്ന ബില്‍ തയ്യാറാക്കിയത്. എന്നാല്‍ ഈ ബില്ലിനെതിരെ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് രംഗത്തുവരികയായിരുന്നു. ശരീയത്ത് നിയമത്തിനെതിരാണ് ബില്‍ എന്നാണ് ബോര്‍ഡ് ഉന്നയിക്കുന്ന വാദം.
















