സുനില്‍ തിരുവത്ര
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് ഈ വര്‍ഷത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡു കൊടുത്ത് ആദരിച്ച ഉപ്പുങ്ങല്‍ ദാസന് ഇന്ന് തന്റെ ഒഴിഞ്ഞ തൊഴുത്തു നോക്കി നെടുവീര്‍പ്പിടുകയാണ്. സ്വന്തം മക്കളെ പോലെ സ്നേഹവും കരുതലും നല്കി വളര്‍ത്തിയ നാല് കറവപ്പശുക്കളെ 3 മാസത്തിനുള്ളില്‍ തെരുവുനായ്ക്കള്‍ ഒന്നിനെപ്പോലും ബാക്കി വെയ്ക്കാതെ കടിച്ചു കീറി കൊന്നു എന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ദാസനു കഴിയുന്നില്ല.
ഒരുമനയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കണ്ണിക്കുത്തി പാലത്തിനു സമീപം താമസിക്കുന്ന ദാസന് പശു വളര്‍ത്തല്‍ ഒരു ജീവനോപാധി മാത്രമായിരുന്നില്ല, ജീവിതചര്യയും കൂടിയായിരുന്നു. ചാവക്കാട് അമൃത വിദ്യാലയത്തോടു ചേര്‍ന്നു കിടക്കുന്ന ചെറിയ പുരയിടത്തില്‍ നാലു മക്കളോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന ദാസന്, ചെറുപ്പ കാലം മുതലേ ആരംഭിച്ചതാണ് പശു വളര്‍ത്തലും പാല് കച്ചവടവും.
ഈ വര്‍ഷം സെപ്തംബര്‍ 17ന് പുലര്‍ച്ചെ മൂന്നു മണിയോടു കൂടിയാണ് നായ്ക്കളുടെ ആക്രമണം ആദ്യമുണ്ടായത്. പശുക്കളുടെ അലമുറ കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും എട്ടോളം വരുന്ന തെരുവുനായ്ക്കളെ കണ്ട് ദാസന് അകത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ചെന്ന് നോക്കിയപ്പോഴാണ് പശുക്കളിലൊന്നിന് കടിയേറ്റതായി കണ്ടത്. മൃഗ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ ആരംഭിച്ചുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പശു ചത്തുവീഴുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ഡിസംബര്‍ 15 വരെ നടന്ന 3 ആക്രമണങ്ങളിലായി ബാക്കി 3 പശുക്കളേയും തെരുവുനായ്ക്കള്‍ കൊന്നൊടുക്കി. പഞ്ചായത്തിലെ ഏറ്റവും നല്ല ക്ഷീര കര്‍ഷകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡു നേടിയ ദാസന് നേരിടേണ്ടി വന്ന ഈ ദുര്യോഗത്തില് പരിസരവാസികള്‍ പോലും വിഷമത്തിലാണ്.
ഓര്‍മ്മ വെച്ച കാലം മുതല്‍ കന്നുകാലി വളര്‍ത്തലും പാല് കച്ചവടവുമായി ഉപജീവനം നടത്തിവന്നിരുന്ന ദാസന്റെ മുന്പില് ജീവിതം ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. ചത്തുപോയ പശുക്കളില്‍ ഒന്നിനുമാത്രം ദിവസേന 18 ലിറ്ററോളം പാല് കിട്ടിയിരുന്നതാണ്. നാലു പശുക്കള്‍ക്കും കൂടി ഒന്നര ലക്ഷം രൂപ വിലമതിപ്പുണ്ട്.
പശുക്കളെ കുടുംബാംഗങ്ങളെ പോലെ സ്നേഹിച്ചിരുന്ന ദാസന്, തന്റെ ഉറ്റ ബന്ധുവിന്റെ കെട്ടുനിറയ്ക്കു പോലും പോകാതെ 11 ദിവസത്തെ പുലയാചരിക്കുകയാണ്.തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാന്‍ അടിയന്തിരമായി തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തന്റെ അപേക്ഷ കളക്ടര്‍, വകുപ്പു മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി കഴിയാവുന്നത്ര നഷ്ടപരിഹാരം വാങ്ങിത്തരുവാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ട് ഒരുമനയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: