കൊല്ലം: ജില്ലയില്‍ മാനദണ്ഡം ലംഘിച്ച് പുതിയതായി പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്കാന് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിങ്ങളില് നീക്കം നടക്കുന്നതായി ക്വയിലോണ്‍ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് മൈതാനം വിജയനും ജനറല്‍സെക്രട്ടറി വൈ അഷ്റഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്കുമ്പോള് നിലവിലെ റോഡ് നിയമങ്ങള്‍, എന്‍എച്ച് നിയമങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതിന് വിപരീതമായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കുകയാണെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
കലക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് അനുമതിക്ക് പിന്നില്‍. ദേശീയപാതയില്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് ഭൂമിയുടെ വിസ്തീര്‍ണം പ്രധാനമാണ്. മുന്‍വശവും ഉള്‍വശവും 45 മീറ്റര്‍ വേണമെന്നാണ് കേന്ദ്രനിയമത്തില്‍ പറയുന്നത്. ഇതു ലംഘിച്ചാണ് ജില്ലയില്‍ എന്‍ഒസി നല്‍കിയിരിക്കുന്നത്.
25 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന് എന്‍ഒസി നല്‍കിക്കഴിഞ്ഞു. ഇനി 23 അപേക്ഷകള്‍ പരിഗണനയിലാണ്. ഒരു എന്‍ഒസിക്ക് അഞ്ചു ലക്ഷം മുതല്‍ പത്തുലക്ഷം രൂപവരെയാണ് കൈമടക്ക് കൊടുക്കേണ്ടതെന്നാണ് ആരോപണം.
വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ കൃത്യമായ വിവരം നല്‍കാതെ അപേക്ഷകനെ അപമാനിക്കുന്ന തരത്തിലുള്ള മറുപടിയാണ് ലഭിക്കുന്നത്. കശുവണ്ടി ഫാക്ടറികളുടെ ചിമ്മിനികളുടെയും സ്കൂള്‍ മതിലുകളുടെ വശങ്ങളിലും ആരാധനാലയങ്ങളോട് ചേര്‍ന്നും ജനത്തിരക്കേറിയ ജങ്ഷനുകളിലുമാണ് ഇപ്പോള്‍ തിരക്കിട്ട് അനുമതിക്കുള്ള നീക്കം നടത്തുന്നത്. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 160 പെട്രോള്‍ പമ്പുകളില്‍ 60 ശതമാനവും നഷ്ടത്തിലാണെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: