ആലപ്പുഴ: കുഞ്ചാക്കോ ബോബന്റെ സിനിമയായ കുട്ടനാടന്‍ മാര്‍പാപ്പയുടെ സെറ്റില്‍ ആക്രമണം നടത്തിയ ആള് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സെറ്റിലുള്ളവരെ ടോര്‍ച്ച് കൊണ്ട് ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പുന്നമട സ്വദേശി അഭിലാഷാണ് സ്റ്റേഷനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
സംഭവത്തില്‍ അഭിലാഷിനെ കൂടാതെ നെടുമുടി സ്വദേശി പ്രിന്‍സിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭിത്തിയില്‍ തലയിടിച്ചായിരുന്നു അഭിലാഷിന്റ ആത്മഹത്യ ശ്രമം.
ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്കു സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടനാട് കൈനകരിയിലെ ലൊക്കേഷനിലാണ് അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.
സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. അക്രമം നടത്തിയ മൂന്നു പേര് പിടിയിലായി. ആക്രമണം നടക്കുമ്പോള്‍ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ അക്രമികള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതോടെ ഇവര്‍ ഷൂട്ടിങ് സ്ഥലത്ത് ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ സ്ഥലത്ത് നിന്ന് പോയശേഷം തിരികെയെത്തി അണിയറ പ്രവര്‍ത്തകരെ ടോര്‍ച്ച് ഉപയോഗിച്ച് ആക്രമിച്ചു.
പ്രൊഡക്ഷന്‍ മാനേജര്‍മാരായ ഷെറിന് സ്റ്റാന്‍ലി, സിന്‍ജോ എന്നിവര്‍ക്ക് പരിക്കേറ്റു. അക്രമത്തിനിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകനായ പ്രിന്‍സിനും വീണു പരുക്കു പറ്റി. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: