കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ 2018-19, 2019-20 അധ്യായന വര്‍ഷങ്ങളിലെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമെന്ന് ആക്ഷേപം.
2017-18 വര്‍ഷത്തെ അനുമതി നല്കുവാന് സുപ്രീം കോടതി മേല്‍നോട്ട കമ്മറ്റി നല്കിയ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അടുത്ത വര്‍ഷങ്ങളിലെ വര്‍ഷങ്ങളിലെ പ്രവേശനം തടഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുകള്‍ മൂലം മെഡിക്കല്‍ കൗണ്‍സിലാണ് കോളേജ് ആരംഭിക്കാന്‍ അനുമതി നല്‍കിയതെന്ന സര്‍ക്കാരിന്റെ അവകാശവാദം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ലോധ കമ്മറ്റി പ്രത്യേക ഉത്തരവ് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ആദ്യ വര്‍ഷം മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കിയത്.
കഴിഞ്ഞ മേയ് 31ന് കേന്ദ്ര സര്‍ക്കാര്‍ കോളേജിന് അനുമതി നല്കിയപ്പോള് തന്നെ നിലവിലുള്ള അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി അണ്ടര്‍ടേക്കിങ് ഫയല്‍ ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏതു സമയവും പരിശോധന നടത്തുമെന്നും പരിശോധനയില്‍ ഏതെങ്കിലും ഘടകങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ തുടര്‍ന്നുള്ള രണ്ട് അധ്യായന വര്‍ഷത്തെ പ്രവേശനം തടയുമെന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുമതി നല്‍കിയത്.
കഴിഞ്ഞ മാസം മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയപ്പോള്‍ 28 ഇനങ്ങളില്‍ കുറവുകള്‍ ഉള്ളതായി കണ്ടെത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ആരംഭം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കോളേജിന്റെ നടത്തിപ്പിനോട് കാണിക്കുന്ന നിസംഗതയുടെ ഫലമാണ് പ്രവേശനം തടഞ്ഞതിനു കാരണം.
ലോധാ കമ്മിറ്റിയുടെ നിബന്ധനകള്‍ പാലിക്കുവാന്‍ കഴിയാതെ മാസങ്ങളോളം ഉദാസീനമായ പ്രവര്‍ത്തിയിലൂടെ ഗുരുതരമായ വീഴ്ചയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമതയില്ലാത്തതു മൂലം മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികള്‍ക്ക് പരമാവധി ചികിത്സ നല്കാന് കഴിയുന്നില്ല. ഇഎസ്ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികിത്സാ സൗകര്യവും ഒരുക്കാതിരുന്നതും ഗൗരവതരമാണ്.
കോളേജ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഇച്ഛാശക്തിയോടു കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
കോളേജിന്റെ പ്രവേശനം തടഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സര്‍ക്കാരും സിപിഎം ജില്ലാ സെക്രട്ടറിയും ചാത്തന്നൂര്‍ എംഎല്‍എ യും കൊല്ലത്തെ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ: ഫിലിപ്പ്. കെ. തോമസ് ആവശ്യപ്പെട്ടു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ തടയുവാനുള്ള സാഹചര്യം സൃഷ്ടിച്ചത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: