28-04-1974.ഞായറാഴ്ചയിലെ പ്രതിവാരദര്‍ശന പരിപാടിക്ക് പ്രാര്‍ത്ഥനാ ഹാള്‍ നിറഞ്ഞു കവിയുമാറ് ഒരു വമ്പിച്ച സദസ്സ് സന്നിഹിതമായിരുന്നു. പതിവുപോലെ പത്തുമണിക്കുതന്നെ അമ്മ ഹാളില്‍ വന്ന് ആസനസ്ഥയായി. ധ്യാനം ആരംഭിക്കുകയും സഭാതലവും പരിസരവും പരിപൂര്‍ണ്ണ നിശ്ശബ്ദതയില്‍ മുഴുകുകയും ചെയ്തു. സമൂഹധ്യാനം പത്തരമണിവരെ തുടര്‍ന്നു. അതിനുശേഷം അമ്മയുടെ പ്രഭാഷണം ആരംഭിച്ചു. പ്രഭാഷണം ഭാഗികമായി കന്നടയിലും, ഭാഗികമായി മലയാളത്തിലുമായിരുന്നു.
”നല്ലപോലെ വിശന്നിരിക്കുമ്പോള്‍ ഒരു കുട്ടി എത്ര സ്വാദോടെയാണ് ആഹാരം കഴിക്കുക-എത്ര പെട്ടെന്നാണ് ആഹാരം മുഴുവന്‍ ഉള്ളിലാക്കുക. അതേപടിതന്നെ ഈശ്വരദര്‍ശനത്തിനുള്ള ആര്‍ത്തി ഒരു സാധകനില്‍ വളരുമ്പോള്‍ ഭഗവന്നാമം അയാള്‍ക്ക് അമൃത തുല്ല്യമായും സാധന ആനന്ദകരമായ ഒരു അനുഷ്ഠാനമായും തീരുന്നു. ഗുരുവുമായുള്ള സമ്പര്‍ക്കത്താലും വേദശാസ്ത്രപുരാണാദികളുടെ പഠനത്താലും മന്ദമായ ആത്മീയ തൃഷ്ണയെപ്പോലും തീവ്രമാക്കാന്‍ കഴിയും.”
”ഈശ്വരന്‍ സര്‍വ്വരിലും അന്തര്യാമിയായി വിരാജിക്കുന്നുണ്ട്. പക്ഷേ നിങ്ങള്‍ക്ക് പെട്ടെന്ന് ആ ദൃഷ്ടിയോടുകൂടി ഏവരേയും സ്‌നേഹിക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ കാണുന്ന ആ അനുഭവവും ആ ബോധവും ക്രമേണ വികസിപ്പിച്ചുകൊണ്ടുവരണം.
നിങ്ങളുടെ സമസ്തപ്രേമവും ഇഷ്ടദേവതയില്‍ കേന്ദ്രീകരിക്കുക. നിങ്ങളുടെ സുപ്രധാനമായ അന്വേഷണവസ്തു ഈശ്വരനായിരിക്കട്ടെ. മറ്റെന്തിനും രണ്ടാം സ്ഥാനമേ കൊടുക്കാവൂ. നിങ്ങള്‍ ഈശ്വരന്റെ ദാസനോ,ശിശുവോ അല്ലെങ്കില്‍ ഉപകരണമോ ആണെന്ന് ഭാവന ചെയ്ത് ഈശ്വരപ്രീതിക്കുവേണ്ടി എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിക്കുക.
നിങ്ങളുടെ ഹൃദയം നിര്‍മ്മലമാകുമ്പോള്‍ ഈശ്വരന്റെ സര്‍വ്വാത്മഭാവത്തിന്റെ ദര്‍ശനം ഉദയം ചെയ്യും. അതോടെ രാഗദ്വേഷങ്ങളില്‍നിന്ന് നിങ്ങള്‍ വിമുക്തരാകും. അപ്പോള്‍ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുവാന്‍ കഴിയും. ഗൃഹസ്ഥാശ്രമികളായതുകൊണ്ട് കര്‍മ്മമേഖലയില്‍ നിങ്ങള്‍ക്കു വര്‍ത്തിക്കേണ്ടിയിരിക്കുന്നു. (കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും)ഇന്ദ്രിയങ്ങളും മനസ്സും എപ്പോഴും പവിത്രമാക്കി വെക്കുവാന്‍ ശ്രദ്ധിക്കുക.
നിങ്ങള്‍ സ്ഥൂല ശരീരത്തിനു പോഷകാഹാരങ്ങള്‍ നല്‍കുന്നതുപോലെ സൂക്ഷ്മ ശരീരത്തിനും ആരോഗ്യദായകമായ ആഹാരം നല്‍കുക. ജപവും ധ്യാനവും,മനനവും സദ്‌വിചാരവും സൂക്ഷ്മ ശരീരത്തിനു യോജിച്ച ആരോഗ്യദായകമായ ആഹാരങ്ങളാണ്.”
















