കണ്ണൂര്‍: ചരിത്രത്തിന്റെ താളുകളില്നിന്നെടുത്ത അത്യപൂര്‍വ രേഖകളുമായി പുരാരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന് കണ്ണൂര്‍ ടിടിഐ മെന്‍ വളപ്പിലെ മോഹന്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട് ഗാലറിയില്‍ തുടക്കമായി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിനും മുമ്പും ശേഷവുമുള്ള, ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട രേഖകള്‍ പ്രദര്‍ശനത്തിലുണ്ട്.
ക്ഷേത്രപ്രവേശന വിളംബരം, മഹാത്മജിയുടെ കേരള സന്ദര്‍ശന വേളയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം, കേരളത്തിലെ പ്രഥമ മന്ത്രിസഭയുടെ ഫോട്ടോ, അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ കട്ടിംഗ്, 1947ല്‍ എകെജി കണ്ണൂരില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച് മദ്രാസ് സര്‍ക്കാറിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വകുപ്പിന്റെ റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1946ലെ കരിവെള്ളൂര്‍ പൊലീസ് വെടിവെപ്പ് സംബന്ധിച്ച ചരിത്രരേഖ ആ കര്‍ഷക സമരത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് വഴികാട്ടിയാവും. കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തി കണ്ണൂര്‍ അറയ്ക്കല്‍ ബീവിക്ക് അറബിക് ഭാഷയില്‍ അയച്ച കത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം കൗതുകം പകരും.
കുമാരനാശാന്റെ കൈപ്പട, ഗാന്ധിജിയുടെ ഹരിജന്‍ ഉള്‍പ്പെടെ പഴയ മലയാളം, ഇംഗ്ലീഷ് പത്രങ്ങളുടെ കോപ്പികള്‍, പഴയ കാലത്ത് വിവിധ സംസ്ഥാനങ്ങളുടെ ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. കണ്ണൂര്‍ കോട്ടയുടെ പരിപാലനം സംബന്ധിച്ച് മലബാര്‍ കളക്ടര്‍ക്ക് നല്കിയ നിവേദനം ഉള്‍പ്പെടെ പഴയ കാല കണ്ണൂര്‍ നഗരത്തിന്‍െ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകള്‍, താളിയോലകള്‍, എഴുത്താണി തുടങ്ങിയ പുതിയ തലമുറയ്ക്ക് ഗതകാല ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. പ്രദര്‍ശനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: