പട്ടിണി ദുരിതമനുഭവിക്കുന്ന ലോകരാജ്യങ്ങളെ സംബന്ധിച്ച് അന്താരാഷ്‌ട്ര ഭക്ഷ്യനയ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ 2017 ലേക്കുള്ള ‘ആഗോള പട്ടിണിസൂചിക’യില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാകുന്നു. 119 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇന്ത്യ 100-ാം സ്ഥാനത്താകുന്നു. അശാന്തമായ ഇറാഖും ഏകാധിപത്യ ഉത്തരകൊറിയയും തൊട്ടടുത്ത അയല്‍പ്രദേശ രാജ്യങ്ങളായ മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന എന്നിവയും ഇന്ത്യയ്‌ക്കു മുന്‍പേ സ്ഥാനം നേടിയിട്ടുണ്ട്. ബ്രിക്‌സ് കൂട്ടായ്‌മയിലെ ഇതരരാജ്യങ്ങളും ഇന്ത്യയെക്കാളേറെ മുന്‍പന്തിയിലാകുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനം നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് രണ്ടാംസ്ഥാനമാണുള്ളത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന ജനത നിവസിക്കുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച പട്ടിണിയകറ്റുന്നതിന് സഹായമാവുന്നില്ല എന്നതിന് ഇന്ത്യ പ്രത്യക്ഷ ഉദാഹരണമാകുന്നു. ഭക്ഷ്യനയാവിഷ്‌ക്കാരത്തിലെ പോരായ്‌മകളും അനുബന്ധ ഘടകങ്ങളും ഇന്ത്യയില്‍ പട്ടിണി നിലനില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്.
ആഗോള പട്ടിണി സൂചിക തയ്യാറാക്കിയിരിക്കുന്നത് നാല് സുപ്രധാനമാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ്. ജനങ്ങളിലെ പോഷകാഹാരക്കുറവ്, കുഞ്ഞുങ്ങളിലെ തൂക്കക്കുറവ്, ഉയരക്കുറവ്, ശിശുമരണങ്ങള്‍ എന്നിവയാണവ. ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായത്ര ഊര്‍ജ്ജലഭ്യത പ്രാപ്തമാക്കാന്‍ പര്യാപ്തമായ ഭക്ഷ്യ ഉപഭോഗമില്ലായ്‌മ, അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ വയസ്സിന് ആനുപാതികമായി വേണ്ടത്ര ഉയരമില്ലായ്‌മ, ഉയര്‍ന്ന ശിശുമരണനിരക്ക് എന്നിവ പോഷകാഹാരക്കുറവിന്റെ പ്രതിഫലനങ്ങളാകുന്നു. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 14.5 ശതമാനം ജനങ്ങള്‍ (19 കോടി) കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാകുന്നു. രാജ്യത്തെ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളില്‍ 21 ശതമാനം പേര്‍ക്കും ആവശ്യാനുസരണമുള്ള പോഷകാഹാരം ലഭിക്കുന്നില്ല. 92,000 കോടി രൂപയ്‌ക്കുള്ള ഭക്ഷ്യം പ്രതിവര്‍ഷം നാം പാഴാക്കിക്കളയുന്നു എന്നുള്ളതും പ്രസ്താവ്യമാകുന്നു. ഇന്ത്യയിലെ 38.4 ശതമാനം, അതായത് മൂന്നിലൊന്നു വീതം കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാകുന്നു. ഇന്ത്യയിലെ 4.8 ശതമാനം കുട്ടികള്‍ 5 വയസ്സാകുന്നതിനു മുന്‍പേ മരണപ്പെടുന്നുണ്ട്. ഓരോ മണിക്കൂറിലും അഞ്ചുവയസ്സിനു താഴെയുള്ള നൂറോളം കുട്ടികള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഏറെ വേദനാജനകമാണ്.
ഇന്ത്യയിലെ പരിതാപകരമായ ഈ അവസ്ഥാ വിശേഷത്തിനു കാരണം നയാവിഷ്‌ക്കാര കുറവാണ്. 2008 മുതല്‍ രാജ്യത്ത് ഒട്ടേറെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ പദ്ധതി, ലക്ഷ്യാധിഷ്ഠിത പൊതുവിതരണ പദ്ധതികളാകുന്നു. സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം 1939 മുതല്‍ രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ട്. പിന്നീട് അത് ദരിദ്രജനവിഭാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തുകയായിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കാഹാരം പ്രദാനം ചെയ്യുവാനായി വാജ്‌പേയി ഗവണ്‍മെന്റ് അന്ത്യോദയ പദ്ധതി പ്രാവര്‍ത്തികമാക്കി. സമഗ്ര ശിശുവികസന പദ്ധതികള്‍ നാല് ദശാബ്ദങ്ങളായി നടപ്പാക്കിവരികയായിരുന്നു. 1982 ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രന്‍ ആരംഭിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളും ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടപ്പിലാക്കിയ ‘അമ്മകാന്റീന്‍’ പദ്ധതി പ്രകാരം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കുറഞ്ഞവിലയ്‌ക്ക് ഭക്ഷണം നല്‍കിവരുന്ന പദ്ധതിയാണ്. മേല്‍സൂചിപ്പിച്ച പദ്ധതികള്‍ എല്ലാംതന്നെ സമൂഹത്തിലെ നിര്‍ധനരായ മുതിര്‍ന്നവരേയും സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യംവച്ചുള്ളവയാണ്. 2013 മുതല്‍ രാജ്യത്താകമാനം ദരിദ്രജനങ്ങള്‍ക്കായുള്ള ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു നടപ്പാക്കിവരുന്നുണ്ട്. ഒരാള്‍ക്ക് ഒരുമാസം 5 കി. ഗ്രാം ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഗ്രാമീണരിലെ 75 ശതമാനവും നഗരവാസികളിലെ 50 ശതമാനവും ജനങ്ങള്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു.
ഇത്രയേറെ പദ്ധതികള്‍ പട്ടിണിയകറ്റാനായി രാജ്യത്ത് നടപ്പിലാക്കി വരുന്നുണ്ടെങ്കിലും മൊത്തം ജനസംഖ്യയുടെ 22 ശതമാനം പേര്‍ (25കോടി ജനങ്ങള്‍) ഇന്നും കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരായുണ്ട്. കോടിക്കണക്കിനു രൂപ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ക്ഷേമോന്മുഖ പദ്ധതികളില്‍ വിനിയോഗിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം നേടി 70 വര്‍ഷം തികഞ്ഞിട്ടും രാജ്യത്തെ മാനവിക വികസനം ദീപ്തമായിട്ടില്ല. ഇന്ത്യയിലെ വികസന പരാജയങ്ങള്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ-ഭരണ സംവിധാനങ്ങളുടെ ഭാവരാഹിത്യത്തിന്റെ നേര്‍ക്കാഴ്ചകളാകുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വതഃസിദ്ധമായ ഉദ്യോഗസ്ഥ-രാഷ്‌ട്രീയ-ഭരണാധികാര അഴിമതിയും തദനുസൃതമായി ഉരുത്തിരിയപ്പെട്ട നടപടിക്രമങ്ങളും ഭരണസംവിധാനങ്ങളുമാണ് ഇന്ത്യയെ ദാരിദ്ര്യമുക്തമാക്കുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ദാരിദ്ര്യമകറ്റാനുള്ള ഏറ്റവും നല്ല പോംവഴി വരുമാന ലബ്ധിയാകുന്നു. ഇതിനായുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി തൊഴില്‍മേഖലയെ പരിപൂതമാക്കുകയാണു വേണ്ടത്. തൊഴിലവസരസൃഷ്ടിയിലൂടെ മാത്രമേ ജനതതികള്‍ക്കെല്ലാം വരുമാനലബ്ധി പ്രാപ്തമാവുകയുള്ളൂ. ഇക്കാര്യത്തില്‍ നിരവധിയായ നിയമനിര്‍മാണങ്ങള്‍ക്കും പദ്ധതികള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. ജന്‍ധന്‍ പോലുള്ള പദ്ധതികള്‍ സാധാരണക്കാര്‍ക്കിടയില്‍ ഒരു സാമ്പത്തിക വിപ്ലവത്തിനു തന്നെ വഴിയൊരുക്കിയിട്ടുണ്ട്. ഇന്നു നിലവിലിരിക്കുന്ന പല തൊഴില്‍ നിയമങ്ങളും തൊഴിലവസര സൃഷ്ടിയെ തടസ്സപ്പെടുത്തുന്നവയാണ്. സാമ്പത്തിക രംഗത്തെ ഉദ്യമോന്മുഖമാക്കാനുള്ള തൊഴില്‍ പരിഷ്‌കരണങ്ങളാണ് ഇന്നിപ്പോള്‍ അത്യന്താപേക്ഷിതമായിരിക്കുന്നത്. ഇന്ത്യയില്‍ നിലവിലിരിക്കുന്ന കര്‍ക്കശതൊഴില്‍ നിയമങ്ങള്‍ ചലനാത്മകവ്യാവസായികതയ്‌ക്ക് അനുപൂരകമല്ല. തൊഴിലാളികളെ നിയമിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യവും തൊഴില്‍ ദാതാക്കള്‍ക്കുണ്ടാകണം. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനെന്നപോലെ അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ അവയുടെ പ്രവര്‍ത്തനമവസാനിപ്പിക്കാനും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ രാജ്യം നിക്ഷേപ സൗഹൃദമാവുകയുള്ളൂ.
ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് അനിവാര്യമാണെങ്കിലും അതുകൊണ്ടുമാത്രം പട്ടിണിയകറ്റുക സാദ്ധ്യമാവില്ലെന്നത് വസ്തുതയാണ്. താഴെത്തട്ടിലുള്ള ജനസഞ്ചയങ്ങള്‍ക്കെല്ലാം നിത്യനിദാനച്ചെലവിന് അനുയോജ്യമായ വരുമാന സ്രോതസ്സുകള്‍ പ്രാപ്തമാക്കാനുതകുന്ന തൊഴിലവസര സൃഷ്ടിയെ പ്രഫുല്ലമാക്കാനുള്ള മാനവികവികസന തന്ത്രങ്ങള്‍ പ്രതിജ്ഞാബദ്ധമായും ഫലപ്രദമായും നടപ്പിലാക്കുകയുമാണ് ഉചിതമായിരിക്കുന്നത്. ഒപ്പം അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആരോഗ്യ- വിദ്യാഭ്യാസ സേവനങ്ങള്‍ പ്രദാനം ചെയ്യുവാന്‍ സര്‍ക്കാരുകള്‍ ദത്തശ്രദ്ധരാവുകയും വേണം.
















