അഹമ്മദാബാദ്: ദേശീയ ശക്തികളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഒരു മതനേതാവ് കഴിഞ്ഞ ദിവസം കുറിപ്പിലൂടെ ആവശ്യപ്പെട്ടത് ഫത്വയ്ക്കു തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍ ആര്‍ച്ച്ബിഷപ് തോമസ് മക്വാന് പള്ളികളില്‍ വായിക്കാന്‍ തയാറാക്കിയ ഇടയലേഖനത്തെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്. തന്റെ സര്‍ക്കാരിനെ നയിക്കുന്നത് രാഷ്ട്രഭക്തിയാണ്. ജനങ്ങളെ സഹായിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മതം നോക്കാറില്ല. ദേശീയശക്തികളെ തോത്പിക്കണം എന്നാവശ്യപ്പെട്ട് ഒരു മതനേതാവ് ഫത്വ പുറപ്പെടുവിച്ചത് എന്നെ ഞെട്ടിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഇന്ത്യക്കാരനെ സഹായിക്കുമ്പോഴും ദേശീയത മാത്രമാണ് കേന്ദ്ര സര്‍ക്കാരിനു മുന്നിലുള്ളത്, മോദി പറഞ്ഞു.
ശ്രീ സ്വാമി നാരായണ ഗുരുകുല വിശ്വവിദ്യാ പ്രതിഷ്ഠാനത്തിന്റെ ക്യാമ്പസില്‍ പുതിയ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയത പോലുള്ള മൂല്യങ്ങളെ ചിലര്‍ എതിര്‍ക്കുന്നത് ആശങ്കാജനകമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല കാരണങ്ങളാല്‍ കുടുങ്ങിപ്പോയ എത്രയോ പേരെ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര നീക്കങ്ങളിലൂടെ രക്ഷിക്കുന്നു. അതൊന്നും അവര്‍ ഏതേതു മതത്തില്‍ വിശ്വസിക്കുന്നു എന്നു നോക്കിയിട്ടല്ല ചെയ്യുന്നത്.
നഴ്സുമാരേയും ക്രിസ്ത്യന്‍ മിഷണറിമാരേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു രക്ഷിച്ചത് പ്രധാനമന്ത്രി വിശദീകരിച്ചു. യുദ്ധത്തെത്തുടര്‍ന്ന് യെമനില്‍ അകപ്പെട്ടു പോയ നാല്‍പ്പത് ഇന്ത്യക്കാരെയാണ് രക്ഷിച്ചത്. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ ഇറാഖില്‍ ഭീകരരുടെ തടവിലായി. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. നമ്മുടെ പെണ്മക്കള് ഭീകരരുടെ തടവില്‍ കഴിയുമ്പോള്‍ ഏതെങ്കിലും പ്രധാനമന്ത്രിക്ക് ഉറങ്ങാനാവുമോ? ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് മതം നോക്കിയാണോ? മോദി ചോദിച്ചു.
കേരളത്തില്‍ നിന്നുള്ള ഫാ. ടോം ഉഴുന്നാലിലിനെ യെമനില്‍ ഐഎസ് ഭീകരര്‍ തടവിലാക്കിയപ്പോള്‍ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും ആരാഞ്ഞതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അവിടെ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് ഫാ. ടോം പോയത്. അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാന്‍ എല്ലാ നീക്കങ്ങളും നടത്തി. അദ്ദേഹം ഈ രാജ്യത്തിന്റെ സന്താനമാണ്. കുറച്ചു മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനായി.
ബംഗാളില്‍ നിന്നുള്ള ജൂഡിത്ത് ഡിസൂസയെ അഫ്ഗാനിസ്ഥാനില്‍ നിന്നു തട്ടിക്കൊണ്ടു പോയി. ഭീകരരില്‍ നിന്ന് അവരേയും രക്ഷിച്ചു. ഇതെല്ലാം ചെയ്യുന്നത് മതം നോക്കിയല്ല. ദേശീയത നോക്കിയാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: