തിരുവനന്തപുരം: അനുവാദമില്ലാതെ പുസ്തകം എഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. വകുപ്പുതല നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
“സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ ജേക്കബ് തോമസ് എഴുതിയത് ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ കേസെടുക്കുന്നത് സംബന്ധിച്ച വിവരമൊന്നുമില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു. പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ സർവീസിൽനിന്നും അവധിയെടുത്താണ് താൻ പുസ്തകമെഴുതിയതെന്നുമാണ് ജേക്കബ് തോമസിന്റെ വിശദീകരണം.
















