ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് ഇറ്റാലിയന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അവര്‍ 26 വര്‍ഷമായി പാര്‍ട്ടി ഫണ്ട് പിരിക്കാറില്ലത്രേ. വാടകയിനത്തില്‍ കോടികള്‍ ലഭിക്കുമെങ്കില്‍ എന്തിന് പാര്‍ട്ടി ഫണ്ട്! സോഷ്യല്‍ ഡെമോക്രാറ്റുകളായ ഇറ്റാലിയന്‍ പാര്‍ട്ടിയില്‍ അതുകൊണ്ടുതന്നെ സമ്പന്ന മധ്യവര്‍ഗത്തില്‍പ്പെട്ട വമ്പന്മാരാണ് അധികവും. തൊഴിലെടുക്കുന്നവന്‍ അഞ്ച് ശതമാനം മാത്രം.
ബാക്കിയുള്ളവര്‍ അദ്ധ്യാപകര്‍, പ്രൊഫസര്‍മാര്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍. പതുക്കെയാണെങ്കിലും കേരള സഖാക്കളും ഇതുപോലെ ആകുമെന്ന് ഈ ലേഖകന്‍ സംശയിക്കുന്നു. 82 ലക്ഷം രൂപ മുടക്കിയാണ് ഞാന്‍ വീടുവയ്‌ക്കുന്നതെന്ന് പറയാന്‍ ജയരാജാക്കന്മാര്‍ക്ക് ഒരു മടിയുമില്ല. 46 ലക്ഷം രൂപ ചെലവിട്ട് വാളണ്ടിയര്‍ പരേഡ് സംഘടിപ്പിക്കുന്നവര്‍ എവിടെ എത്തുമെന്ന് ആര്‍ക്കാണറിയാത്തത്!
പ്രയോഗത്തിലെ വൈകല്യംകൊണ്ടും, പാര്‍ട്ടി ചരിത്രം പഠിക്കാത്തതുകൊണ്ടും തകര്‍ന്നുപോയ സോവിയറ്റ് യൂണിയനില്‍ ‘യെത്സിന്‍’ എന്ന ഭരണാധികാരി പിടിച്ചെടുത്ത പാര്‍ട്ടി സ്ഥാപനങ്ങള്‍ ഇതാ: പ്രവ്ദ അടക്കമുള്ള 114 പ്രസിദ്ധീകരണങ്ങള്‍, 406 വന്‍ പ്രസ്സുകള്‍, 286 വാരിക/മാസികകള്‍, 5254 പടുകൂറ്റന്‍ പാര്‍ട്ടി ആഫീസുകള്‍, വാടകയിനത്തില്‍ കിട്ടിയിരുന്ന 20,000 കോടി രൂപ പ്രതിവര്‍ഷം സര്‍ക്കാരിലേക്ക്, സുപ്രീം സോവിയറ്റിലെ നേതാക്കള്‍ക്കു മാത്രമുള്ള പഞ്ചനക്ഷത്ര കമ്യൂണ്‍ ഓക്തബ്രിസ്‌കായ എന്ന നക്ഷത്ര ബംഗ്ലാവ്-പോരെ പൂരം! ഒഴിവാക്കാവുന്ന ആര്‍ഭാടങ്ങളും അഹംബോധവും കേരളത്തിലെ സഖാക്കളെയും പിടികൂടിക്കഴിഞ്ഞു. ഹോളിവുഡ് സിനിമയെ വെല്ലുന്ന ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍, സാധാരണക്കാരന് സ്വപ്‌നംപോലും കാണാന്‍ കഴിയാത്ത സമൃദ്ധമായ ഭക്ഷണവിഭവങ്ങള്‍, ജാഥയുടെ മുന്നിലെ ബാനര്‍പോലും പതിനായിരങ്ങള്‍ ചെലവഴിച്ച് ഓര്‍ക്കിഡ് പുഷ്പങ്ങള്‍കൊണ്ട്… അങ്ങനെ എന്തെല്ലാം. എളിയ ജീവിതമെന്നത് സ്റ്റേറ്റ് കമ്മിറ്റിയിലെ ലഘുലേഖയില്‍ മാത്രം.
ഇടതു രാഷ്‌ട്രീയം ഇന്ന് വോട്ടുചെയ്യാനുള്ള പ്രാദേശിക വിഷയം മാത്രമായി മാറിക്കഴിഞ്ഞു. മലയാളക്കരയിലും വെറും എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കം. മുദ്രാവാക്യത്തിലും ചുവരെഴുത്തിലും മുല്ലപ്പെരിയാറിലും ഒതുങ്ങുന്നു വിപ്ലവം! മനുഷ്യസ്‌നേഹത്തേയും, മനുഷ്യന്റെ എല്ലാമായ അവന്റെ വ്യക്തിപരമായ അഭിമാനത്തെയും അവഗണിച്ചുകൊണ്ട് ഭരണകൂടാധികാരത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വിപ്ലവകക്ഷി-സിപിഎം!
എളിയ ജീവിതം, ഉയര്‍ന്ന ചിന്ത, സംഘബോധം, സഖാക്കള്‍ തമ്മിലുള്ള സ്‌നേഹബന്ധം, പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍കൊടുക്കാനുള്ള പ്രതിബദ്ധത എന്നിവ ഭൂതകാലത്തിലെ കുറേ നല്ല ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുന്നു. മഴവെള്ളത്തില്‍ ഒഴുകിയെത്തിയപോലെ 35 വര്‍ഷമായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍. അവര്‍ ഇന്ന് പാര്‍ട്ടിയില്‍ പ്രബലരായിക്കഴിഞ്ഞു. എല്ലാം അവര്‍ തീരുമാനിക്കുന്നു. എല്ലാം അവരില്‍ അവസാനിക്കുന്നു.
മാര്‍ക്‌സിസം – ലെനിനിസം, പാര്‍ട്ടി പരിപാടി, 51 ലെ നയപ്രഖ്യാപന രേഖ, പുതുക്കിയ പാര്‍ട്ടി പരിപാടി, അവസാനത്തെ പ്ലീനം, അതിലെ തീരുമാനങ്ങള്‍ എന്നിവ ആര്‍ക്കറിയാം? പഠിക്കേണ്ടതൊന്നും പഠിക്കാത്ത ഈ പുത്തന്‍ കൂറ്റുകാര്‍ പുതുപ്പണക്കാരനായ ‘ചെമ്മീന്‍’ എന്ന സിനിമയിലെ ‘ചെമ്പന്‍ കുഞ്ഞി’നെപ്പോലെ പെരുമാറുന്നു. അതുകൊണ്ടുതന്നെ ഒരു ലെനിനിസ്റ്റ് സംഘടനയുടെ ഓക്‌സിജന്‍ സിലിണ്ടറുകളാകേണ്ട ”കേന്ദ്രീകൃത ജനാധിപത്യം, നേതൃത്വപരമായ പങ്ക്” എന്നിവ രണ്ടും തകര്‍ന്നുകഴിഞ്ഞു. ഈ പ്രധാനപ്പെട്ട രണ്ട് സംഘടനാ തത്വങ്ങള്‍ കാറ്റില്‍പറക്കുമ്പോള്‍ വിപ്ലവകാരി അതല്ലാതാകുന്നു. മറ്റുള്ള പാര്‍ട്ടികളെപ്പോലെ ‘കൂട്ടത്തിലൊരു പാര്‍ട്ടി’ എന്നായിത്തീരുകയും ചെയ്യുന്നു. (ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ഉദയംപേരൂര്‍, ചേരാനല്ലൂര്‍ സംഭവങ്ങള്‍ ഓര്‍ക്കുക). നേതൃത്വം അണികളുടെ കാലുപിടിക്കുന്നു. അല്ല, ചെരുപ്പ് നക്കുന്നു (ഗോഗുല്‍ദാസ്, എന്‍. ആര്‍. ബാലന്‍, രഘുവരന്‍, ഗോപി കോട്ടമുറി ഉദാഹരണങ്ങള്‍).
പുതിയ അംഗങ്ങളെ പഴയ ഫ്യൂഡല്‍-മുതലാളിത്ത ബോധത്തില്‍നിന്ന് ഉടച്ചുവാര്‍ത്ത് പത്തരമാറ്റിന്റെ ‘മാര്‍ക്‌സിസ്റ്റ്’ ആക്കി (പൊന്നാക്കി എന്നല്ല) മാറ്റിയെടുക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന നേതൃത്വം അതിന് തയ്യാറാകാതെ ‘ബൂര്‍ഷ്വാ’ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുക എന്ന രീതിയിലേക്ക് മാത്രം തരംതാണിരിക്കുന്നു.
അതുകൊണ്ടാണ് രാഘവന്‍ പ്രശ്‌നവും ഗൗരിയമ്മയുടെ അവകാശവാദവും പി. ഗോവിന്ദപ്പിള്ളയുടെ കലാപഗീതവും വി.ബി. ചെറിയാന്റെ പ്രത്യയശാസ്ത്ര-സംഘടനാ വിമര്‍ശനവും ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. മേല്‍പ്പറഞ്ഞവരുടെ ഭാഗത്തും ശരികളുണ്ടെന്നും, അതിനാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമെന്നും പറയുന്നവര്‍ ഇന്നും പാര്‍ട്ടിയില്‍ തുടരുന്നു. എന്തൊരു വൈരുദ്ധ്യം! സിപിഎമ്മില്‍ ഇന്ന് നാല് തരത്തിലുള്ള പാര്‍ട്ടി അംഗങ്ങളെ കാണാം. ഒന്ന്: ദാര്‍ശനികവും രാഷ്‌ട്രീയപരവും സംഘടനാപരവുമായ കാര്യങ്ങള്‍ നന്നായി പഠിക്കുകയും, അത് പ്രയോഗിക്കുകയും, ശരിയായ തീരുമാനങ്ങളെടുക്കാന്‍ നല്ല പങ്കുവഹിക്കുകയും, അതിനായി എന്തു ത്യാഗം സഹിക്കുാനും തയ്യാറുള്ളവര്‍.
രണ്ട്: പാര്‍ട്ടി തീരുമാനമാണെന്നു പറഞ്ഞാല്‍ എന്തും ചെയ്യുന്നവര്‍. ദാര്‍ശനിക സംഘടനാ-രാഷ്‌ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും അറിയാത്തവര്‍. പാര്‍ട്ടി പറഞ്ഞാല്‍ കൊല്ലുകയും, കൊല്ലാതെ കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നവര്‍. ഓടിവരുന്ന തീവണ്ടിക്കു മുന്നിലേക്ക് ചാടാന്‍പോലും മടിക്കാത്ത, കാള പെറ്റെന്നു കേട്ടാല്‍ പാല് കറക്കാന്‍ കിണ്ടിയെടുക്കുന്ന നിഷ്‌കളങ്കര്‍. ഇവര്‍ ഇന്നത്തെ പാര്‍ട്ടിയുടെ നട്ടെല്ലുകള്‍!
മൂന്ന്: ഇന്നത്തെ പാര്‍ട്ടിയുടെ സ്ഥിതിയും നാളത്തെ തന്റെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ചും നന്നായി അറിയാവുന്നവര്‍. പ്ലാന്‍ ചെയ്തു പാര്‍ട്ടി പ്രവര്‍ത്തനം നടത്തി നേട്ടംകൊയ്യുന്നവര്‍. എവിടെ, എപ്പോള്‍ എങ്ങനെ നുഴഞ്ഞുകയറണമെന്നു വ്യക്തതയുള്ളവര്‍. ഇവര്‍ മനോഹരങ്ങളായ മണിസൗധങ്ങളുയര്‍ത്തുന്നു. ഭാര്യയ്‌ക്കും ബന്ധുക്കള്‍ക്കും ജോലിയും മറ്റും തരപ്പെടുത്തുന്നു. ബ്രാഞ്ചു മുതല്‍ പിബി വരെയുള്ള പാര്‍ട്ടി സ്ഥാനങ്ങളില്‍ കയറാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഈ അധികാരക്കൊതിയന്മാര്‍ സുഖലോലുപതയുടെ മണിമഞ്ചത്തില്‍ ആറാടുന്നു.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുതല്‍ പാര്‍ലമെന്റുവരെ മത്സരിക്കാനും, ജയിച്ചാലും തോറ്റാലും ലാഭംകൊയ്യാന്‍വേണ്ടി ആരുടെ ചെരുപ്പ് നക്കാനും തയ്യാറുള്ളവര്‍. ട്രേഡ് യൂണിയന്‍ വഴിയും, സമ്മേളന തെരഞ്ഞെടുപ്പു ഫണ്ടുകള്‍ വഴിയും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. പെറ്റി ബൂര്‍ഷ്വാ ചെറ്റത്തരങ്ങളുടെ ഉടമകള്‍, ഇവരുടെ വരുമാനം എവിടുന്ന്, എത്ര എന്നതിന് ഇതുവരെ ഉത്തരമില്ല. സ്വന്തം വളര്‍ച്ചയ്‌ക്കുവേണ്ടി പാര്‍ട്ടി സഖാക്കളെ എല്ലാത്തരത്തിലും ബലികൊടുക്കുന്നവര്‍. എനിക്കെന്തുകിട്ടും എന്നു ചിന്തിച്ചു നടക്കുന്ന ഇവരുടെ കയ്യില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ പുതുക്കിയ പാര്‍ട്ടി പരിപാടിവരെ കണ്ടേക്കാം. അതുനോക്കി ഉദ്ധരിക്കുകയും ചെയ്യും. സ്വന്തം ഭൗതിക നേട്ടങ്ങള്‍ക്കും അധികാരലബ്ധിക്കുംവേണ്ടി ആശയങ്ങളെ ഇവര്‍ ബലികൊടുക്കുന്നു.
നാല്: പാര്‍ട്ടി ഒരിക്കലും നന്നാകില്ലെന്നു ശപിക്കുന്ന പാര്‍ട്ടിക്കാര്‍. എല്ലാവരും കണക്കാണ്. ഞാന്‍ ഒന്നിനുമില്ല. ഒരു വോട്ടുള്ളത് ചിഹ്നത്തില്‍ ചെയ്‌തേക്കാം. മരിക്കുമ്പോള്‍ ഒരു ചെങ്കൊടി പുതയ്‌ക്കണം. ഇത്തരം ചിന്തകള്‍ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് ഭക്തിപ്രസ്ഥാനക്കാരായ നിഷ്‌കാമകര്‍മ്മികള്‍. സ്വയം ശപിച്ചും പാര്‍ട്ടിയെ ശപിച്ചും ഒന്നും ശരിയല്ലെന്നു പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്ന പ്രതികരണശേഷി നഷ്ടപ്പെട്ടവര്‍, ഇവരില്‍ ബുദ്ധിജീവികള്‍ കൂടുതല്‍.
പാര്‍ട്ടിയില്‍ 90% വരുന്ന മേല്‍പ്പറഞ്ഞ മൂന്നാംകക്ഷിയുടെ ബധിര കര്‍ണങ്ങളില്‍ അടിയാളന്റെ നിലവിളികള്‍ക്കു സ്ഥാനമില്ലാതാകുന്നു. പൊതുമണ്ഡലത്തില്‍നിന്നു നിഷ്‌ക്രമിച്ച് സ്വകാര്യതയുടേയും കുടുംബത്തിന്റേയും കമ്പോളത്തിന്റെ ഇടനാഴികളില്‍ അടിഞ്ഞുകൂടാന്‍ അണികളെ പരിശീലിപ്പിക്കുന്ന ഇവരുടെ മുഖം സദാ കണ്ടുമുട്ടുന്നു. ആത്മാര്‍ത്ഥതയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ജീവിതത്തിന് മുന്നിലൂടെ ഈ സമ്പന്നര്‍ ഇഴഞ്ഞുനീങ്ങുന്നത് തീയാളുന്ന മനസ്സോടെ നോക്കിനില്‍ക്കേണ്ടിവരുന്നു.
വിപ്ലവം വൈകിവരുന്ന, ഒരുപക്ഷേ വരാതിരിക്കുന്ന കാര്യമായതുകൊണ്ട്, ത്യാഗം ചെയ്യുന്നത് ജീവിതം ആസ്വദിച്ചുകൊണ്ടാകാമെന്ന് കരുതുന്ന ഈ മൂന്നാംകക്ഷിയുടെ നിലപാടുതറ ഇടതുപക്ഷ അടിത്തറതന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു.
മൂന്നാമന്മാരായ എല്ലാ സിപിഎം നേതാക്കള്‍ക്കും കാറായി, ഫോണായി, സെല്‍ഫോണായി. അവരുടെ കുട്ടികളോ ഇംഗ്ലീഷ് സ്‌കൂളിലായി. എല്ലാ നേതാക്കള്‍ക്കും അലക്കു യന്ത്രമായി, ഫ്രിഡ്ജായി, അതില്‍ തണുത്തതും അല്ലാത്തതുമായ ദ്രാവകങ്ങളായി. ഭാര്യയ്‌ക്ക് സഹകരണബാങ്കില്‍ ജോലിയും, കുട്ടികളുടെ ഭാവിക്ക് മറ്റൊരു ബാങ്കില്‍ എഫ്ഡിയുമായി. കീഴാളര്‍ അച്ചടക്കമുള്ളവരായി. ഒരു ചോദ്യവും ചോദിക്കാത്തവരായി. എന്നാലും ഒരു സംശയം ചോദിച്ചോട്ടെ-ഈ വിപ്ലവം എന്നുവരും?
വിപ്ലവം ഒരിക്കലും വരാതിരിക്കാന്‍ അണിയറയില്‍ ആടിത്തിമിര്‍ക്കുന്ന സംശയാലുക്കളായ, മൂന്നാം കക്ഷികളുടെ കുളമ്പടിയില്‍ സാധാരണ അംഗങ്ങള്‍ തെറിച്ചുപോയാല്‍ അദ്ഭുതമെന്തിന്? ഒരാള്‍ മറ്റൊരാളെ സംശയിക്കുന്ന സിപിഎമ്മിന് എവിടെ നിലപാടുതറയും നിലനില്‍പ്പും? കോഴി മൂന്നുവട്ടം കൂവുന്നതിനുമുന്‍പുതന്നെ മുത്തം കൊടുക്കുന്നവര്‍. യൂദാസിന്റെ മേലങ്കിയും, ഒറ്റുകാരന്റെ ഉടുപ്പുമണിഞ്ഞ് സമ്മേളനോത്സവത്തിനെത്തുന്നവര്‍. കൂട്ടത്തിലൊരു കുഞ്ഞാടിന്റെ രക്തത്തിനുവേണ്ടി മുന്‍കൂട്ടി മരക്കുരിശും മുള്‍ക്കിരീടവും തീര്‍ത്ത് ആണിയും കരുതി നടക്കുന്നവര്‍. കിട്ടുന്ന ആദ്യാവസരത്തില്‍ത്തന്നെ അഞ്ചാണിയും ഒപ്പം തറച്ച് അട്ടഹസിക്കുന്നവര്‍. ഇത്തരക്കാര്‍ ഇന്നും സിപിഎമ്മിലുണ്ട്. ഇവരെ ആരു നേരെയാക്കാന്‍?
പാര്‍ലമെന്ററി വ്യവസ്ഥയും അതിന്റെ സര്‍വാണികളെയും അംഗീകരിച്ച് സാമ്രാജ്യത്വത്തിന്റെ കാര്യപരിപാടി നടപ്പാക്കുന്ന കമ്മിറ്റിയിലെ ഒരംഗമാകാന്‍ നടക്കുന്ന ഈ പാര്‍ലമെന്ററി വ്യാമോഹികള്‍ ആരെ രക്ഷിക്കാന്‍! മാനുഷിക മുഖമുള്ള മുതലാളിത്തവും (?) കമ്പോളാധിപത്യം വച്ചുനീട്ടുന്ന വിഭവങ്ങളും കൈമോശം വരാതിരിക്കാന്‍, അവ കക്ഷത്തില്‍ അമര്‍ത്തിപ്പിടിച്ച് മുഷ്ടി ചുരുട്ടി അറ്റന്‍ഷനാകുന്ന ഇവര്‍ എന്നു നന്നാവാന്‍?
അത്താഴത്തില്‍ ഒന്നാം സ്ഥാനവും, അങ്ങാടിയില്‍ വന്ദനവും, വേദികളില്‍ മുഖ്യ ഇരിപ്പിടവും പ്രതീക്ഷിക്കുന്നു…നിങ്ങള്‍ കിണ്ടി, കിണ്ണങ്ങള്‍ വെടിപ്പാക്കുന്നു…നിങ്ങളുടെ അകമോ, കവര്‍ക്കുന്ന ക്ലാവുനിറഞ്ഞിരിക്കുന്നു… പുറമേ അഴകായിരിക്കുന്ന നിങ്ങളുടെ അകമോ അഴുകിച്ചീഞ്ഞ് നാറുന്നു.
















