മണ്ണുത്തി: മണ്ണുത്തി എസ്.ഐയെ ആക്രമിച്ച കേസില്‍ രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കാനെത്തിയ കൃഷ്ണാപുരം വീട്ടിലെ മെറീനയുടെ ഭര്‍ത്താവ് ജോണ്സണ്, പട്ടാളം രാജേഷ്(48) എന്നിവരാണ് അറസ്റ്റിലായത്. ഒമ്പതോളം സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്സെടുത്തു.
ഞായര്‍ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ജോണ്സണ് മദ്യപിച്ച് നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യ മെറീനയെ ഉപദ്രവിക്കുകയും പതിവായിരുന്നു. മെറീനയുടെ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മെറീനയെ കൂട്ടികൊണ്ടുപോകാനും പോലീസില്‍ പരാതി നല്കാനുമായി ജോണ്‍സന്റെ വീട്ടിലെത്തി. ജോണ്സന് സുഹൃത്തുക്കളായ സി.ഐ.ടി.യു പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. വാക്കുതര്ത്തെ തുടര്‍ന്ന് ബന്ധുക്കളെ കൂട്ടത്തോടെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
മെറീന പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എസ്.ഐ ആര്.രതീഷിനെ രാജേഷും സംഘവും ആക്രമിക്കുകയായിരുന്നു. കത്തി വീശലില്‍ എസ്.ഐയുടെ ഇരുകൈകള്‍ക്കും പരിക്കേറ്റിരുന്നു.
മണ്ണുത്തി സ്റ്റേഷന് പരിധിയിലെ ഗുണ്ടയായ രാജേഷിനെതിരെ മണ്ണുത്തി, ഒല്ലൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.
രാജേഷിന്റെ പേരില്‍ രണ്ടു കേസുകളും മറ്റു പ്രതികള്‍ക്ക് നേരെ ഒരു കേസുമാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ജോണ്സണ് കൃഷ്ണാപുരത്തെ ടാക്സി ഡ്രൈവറും സി.ഐ.ടി.യു പ്രവര്‍ത്തകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: