തിരുവനന്തപുരം: ഭോപ്പാലില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്റു ദേശീയ സയന്‍സ് എക്സിബിഷനില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് 26 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ പ്രതേ്യക അനുമതി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഒരു പ്രതേ്യക കേസായി പരിഗണിച്ച് സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് കമ്മീഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശിച്ചു.
ഹരിപ്പാട് ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ആദിത്യചന്ദ്രപ്രസാദിന് ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉത്തരവ്.
ഭോപ്പാലില്‍ പോയതിനാല്‍ ആലപ്പുഴ റവന്യൂ ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആദിത്യചന്ദ്രപ്രകാശിന് കഴിഞ്ഞില്ല. റവന്യൂജില്ലയില്‍ പങ്കെടുക്കാതിരുന്നാല്‍ സംസ്ഥാനതല ശാസ്ത്രമേളയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വ്യവസ്ഥ. 2016-17 ല്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ തലത്തില്‍ സയന്‍സ് വര്‍ക്കിംഗ് മോഡലില്‍ ഒന്നാംസ്ഥാനം നേടിയതിനെ തുടര്‍ന്നാണ് ഭോപ്പാലില്‍ നടന്ന ദേശീയമേളയില്‍ പങ്കെടുക്കാന്‍ ആദിത്യന് അവസരം ലഭിച്ചത്. നവംബര്‍ 12 മുതല്‍ 19 വരെയാണ് ഭോപ്പാല്‍ മേള നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഉദ്ഘാടകനായ രാഷ്ട്രപതിയുടെ സൗകര്യാര്‍ത്ഥം മേള 10 മുതല്‍ പുനഃക്രമീകരിച്ചു. 10 ന് തുടങ്ങുന്ന മേളയില്‍ പങ്കെടുക്കാന്‍ 9 ന് ഭോപ്പാലിലെത്തണമായിരുന്നു. നവംബര്‍ 9 നായിരുന്നു ആലപ്പുഴ ജില്ലാതല ശാസ്ത്രമേള നടന്നത്.
ഇക്കാരണത്താലാണ് റവന്യൂമേളയില് പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിയാതിരുന്നത്. വിവരങ്ങള്‍ കാണിച്ച് അപേക്ഷ നല്‍കിയെങ്കിലും ജില്ലാതല മേളയില്‍ പങ്കെടുക്കാത്തതിനാല്‍ സംസ്ഥാന മേളയില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: