കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ 12 ജീവനക്കാരുടെ ബിരുദം വ്യാജമാണെന്നു സംശയ ഉയര്‍ന്ന സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരുടേയും ബിരുദം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സഹകരണ വകുപ്പ് തയ്യാറെടുക്കുന്നു. വ്യാജ ബിരുദം സംബന്ധിച്ച് സംശയമയര്‍ന്ന ജീവനക്കാര്‍ക്ക് ശരിയായ രേഖകള്‍ ഹാജരാക്കാന്‍ നിര്‌ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലര്‍ക്കും സമര്‍പ്പിക്കാനായിട്ടില്ല. സംസ്ഥാനത്തെ ഒരു സര്‍വകലാശാലയും അംഗീകരിക്കാത്ത ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സ്ഥാനക്കയറ്റം നേടിയവരാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലുള്ളത്. മൂന്ന് മാനേജര്‍മാരും ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നറിയുന്നു.കേരളാബാങ്ക് രൂപവത്കരണത്തിനു മുന്നോടിയായി ജീവനക്കാരുടെ യോഗ്യതവിലയിരുത്തലും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് 12പേരുടെ ബിരുദങ്ങള്‍ അംഗീകാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ ചില സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും വ്യാജമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് ഇവര്‍സ്ഥാനക്കയറ്റം നേടിയതെന്നാണ് കണ്ടെത്തല്‍. ഈ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വാങ്ങാന്‍ വിട്ടതാണെന്നും അത് ഹാജരാക്കാന്‍ സമയം നല്‍കണമെന്നും വിശദീകരണം നല്‍കിയിരിക്കുകയാണ് പലരും. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ പിടിയിലായ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയിരുന്ന സ്ഥാപനത്തില്‍ നിന്നും സംഘടിപ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളും ചിലര്‍ ഉദ്യോഗ കയറ്റത്തിനായി ഉപയോഗിച്ചതായ സംശയവും ഉയര്‍ന്നിട്ടുണ്ട്.മൂന്നു മാനേജര്‍മാരും ഡിജിഎമ്മും സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഇത്തരം ബിരുദങ്ങള്‍ പരിഗണിക്കണമെങ്കില്‍ സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാല തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ ഇവര്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ബാങ്കിന്റെ എച്ച്ആര്‍ വിഭാഗമാണ് ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തുന്നത്. സഹകരണവകുപ്പ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുമെന്നറിയുന്നു. ആരോപണമുയര്‍ന്ന ജീവനക്കാരോട് വകുപ്പും വിശദീകരണം തേടിയിട്ടുണ്ട്.മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ ബിരുദം നിര്‍ബന്ധമാണ്. ഇതാണ് സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലകളുടെ തട്ടിപ്പു ബിരുദം സ്വന്തമാക്കാന്‍ ജീവനക്കാര്‍ ശമിക്കാന്‍ കാരണം. മറ്റ് സഹകരണബാങ്കുകളിലെയും മാനേജര്‍മാര്‍ക്കെതിരേ ഇതേ പരാതി സഹകരണവകുപ്പിന് നേരത്തേ ലഭിച്ചിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ പരിശോധന നടന്നിട്ടില്ല.
















