കണ്ണൂര്‍: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി. എസ്. ഗോപിനാഥന് കണ്ണൂരില്‍ നടത്തിയ സിറ്റിംഗില്‍ 30 കേസുകള്‍ പരിഗണിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് 20 കേസുകളും ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് 10 കേസുകളുമാണ് പരിഗണിച്ചത്. ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തത് കാരണം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിന് മാറ്റിവെച്ചു. അത്തരം ബാങ്കുകള്‍ അടുത്ത സിറ്റിംഗില്‍ നിര്‍ബ്ബന്ധമായും പ്രതിനിധികളെ ഹാജരാകണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചത് സംബന്ധിച്ചും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത് സംബന്ധിച്ചും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു.
കാലഹരണപ്പെട്ട വായ്പ എന്ന നിലയില്‍ ലഭിച്ച ഒരു പരാതി തീര്‍പ്പാക്കി. അര്‍ബിട്രേഷന്‍ സാധ്യമല്ലാത്തതിനാല്‍ ഈടാധാരം പിടിച്ചു വെച്ച ഒരു പരാതിയില്‍ ഒരു മാസത്തിനകം ഈടാധാരം തിരികെ നല്‍കുന്നതിന് ഉത്തരവ് കമ്മീഷന് പുറപ്പെടുവിച്ചു. കമ്മീഷന് ശിപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച 11 പരാതികളില്‍ സഹകരണ വകുപ്പ് ആഡിറ്റ് വിഭാഗത്തിന്റെ പുന:പരിശോധന ഒരു മാസത്തിനകം പൂര്‍ത്തിയാക്കുന്നതിന് കമ്മീഷന് നിര്‍ദ്ദേശിച്ചു. 2007 ഡിസംബര്‍ 31-ന് മുമ്പ് വായ്പ എടുത്തവരില്‍ പലരും പലിശ മാത്രം അടച്ച് വായ്പ പുതുക്കുകയോ, പലിശയും കൂടി ചേര്‍ത്ത് വായ്പ പുതുക്കുകയോ അല്ലെങ്കില്‍ ബാങ്ക് നിര്‍ബന്ധിച്ച് പുതുക്കി നല്‍കുകയോ ചെയ്തതിന്റെ പേരില്‍ പുതിയ വായ്പയായി കണക്കാക്കിയെന്നാണ് പരാതി. വായ്പയ്ക്ക് മുന്‍കാല പ്രാബല്യം കാണുന്ന പക്ഷം ശിപാര്‍ശ ചെയ്ത ആശ്വാസ തുക ഉടനെ നല്‍കുന്നതിന് ജോയിന്റ് രജിസ്ട്രാറോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. വിവിധ പരാതികളില്‍ കമ്മീഷന് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതിന് കൂടുതല്‍ പരിശോധന സമയം ആവശ്യപ്പെട്ട ജോയിന്റ് രജിസ്ട്രാറുടെ അപേക്ഷ പരിഗണിച്ച് നാല് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെക്കാന്‍ കമ്മീഷന് ഉത്തരവായി. മതിയായ വായ്പാ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പരിഗണിക്കാതിരുന്ന മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാനും വായ്പ സംബന്ധിച്ച ലഡ്ജര്‍/അര്‍ബിട്രേഷന്‍ രേഖകള്‍ അന്ന് ഹാജരാക്കുവാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ഇനിയും കടാശ്വാസം അനുവദിച്ചില്ലെന്ന ഏഴ് പരാതികള്‍ കമ്മീഷന് സ്വീകരിച്ചു. സിറ്റിംഗില്‍ കമ്മീഷന് അംഗം കൂട്ടായി ബഷീര്‍, കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: