തിരുവനന്തപുരം: ഇടതു മുന്നണിയില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതോടെ മുഖ്യമന്ത്രി രാജിവയ്ക്കാന്‍ ചാണ്ടിയെ ഉപദേശിക്കുകയായിരുന്നു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ടി.പി. പീതാംബരന് നല്കി തോമസ് ചാണ്ടി തലസ്ഥാനം വിട്ടു. മന്ത്രിസ്ഥാനം തത്കാലം ഒഴിച്ചിടും. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്ക്ക് മന്ത്രിസ്ഥാനം നല്‍കും. രാജിക്കത്ത് പീതാംബരന് മുഖ്യമന്ത്രിക്ക് കൈമാറി. ഗവര്‍ണര്‍ രാജി അംഗീകരിച്ചു.
ഇന്നലെ രാവിലെ തോമസ് ചാണ്ടിയെയും പീതാംബരനെയും മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ തന്നെ രാജി പ്രതീക്ഷിച്ചു. എന്നാല്‍, രാജി ആവശ്യപ്പെടുന്നതിനു പകരം മന്ത്രിസഭയില്‍ പങ്കെടുക്കാന്‍ ചാണ്ടിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നു. ഇക്കാര്യം വ്യക്തമാക്കി മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിക്ക് കത്തും നല്കി.
മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, രാജിക്കാര്യത്തില്‍ തീരുമാനെമടുക്കാന്‍ എന്‍സിപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി ഒരു മണിക്കൂറിനകം തീരുമാനം അറിയാക്കാമെന്ന് എന്‍സിപി നേതൃത്വം ഉറപ്പുനല്‍കിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനു ശേഷമാണ് കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ ടി.പി. പീതാംബരന്, എ.കെ. ശശീന്ദ്രന് എന്നിവര്‍ തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര നേതാക്കളുമായും ഇവര്‍ ഇതിനിടെ ഫോണില്‍ സംസാരിച്ചു. ഇതിനൊടുവിലാണ് രാജിവയ്ക്കാന്‍ തീരുമാനമായത്. രാജിക്കത്തുമായി പീതാംബരന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചപ്പോള്‍ തോമസ് ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ പോലീസ് അകമ്പടിയോടെ എറണാകുളത്തേക്കു പോയി. പിണറായി മന്ത്രിസഭയില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമനാണ് തോമസ് ചാണ്ടി. ബന്ധുനിയമനത്തെ തുടര്‍ന്ന് പുറത്തായ ഇ.പി. ജയരാജനും ലൈംഗിക ആരോപണത്തിന്റെ പേരില്‍ സ്ഥാനം പോയ എ.കെ. ശശീന്ദ്രനുമാണ് മുന്‍ഗാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: