തിരുവനന്തപുരം: എബിവിപി ഹാറാലിയെ ചരിത്രമാക്കിയ കേരളത്തിലെ പ്രവര്‍ത്തകരോട് നന്ദിപറയാന്‍ വാക്കുകളില്ലെന്ന് ദേശീയ ജനറല്‍സെക്രട്ടറി വിനയ് ബിന്ദ്രേ. അക്രമം പ്രത്യയശാസ്ത്രമാക്കിയവര്‍ക്കെതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമാണ് തിരുവനന്തപുരത്ത് കുറിച്ചത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരമുഖം തുറന്നുകാട്ടാനുള്ള നീക്കം ദേശീയതലത്തില്‍ ശക്തമാക്കും, വിനയ് ബിന്ദ്രേ ജന്മഭൂമിയോട് പറഞ്ഞു.
കേരളത്തില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗത്തുള്ളവര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. അടുത്തകാലത്താണ് ചുവപ്പ് ഭീകരതയെക്കുറിച്ചുള്ള ചര്‍ച്ച വ്യാപകമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന ആദ്യ രാഷ്‌ട്രീയകൊലപാതകം മുതല്‍ കേരളത്തില്‍ നടന്ന രാഷ്‌ട്രീയ കൊലപാതകങ്ങളെല്ലാം ഇന്ന് രാഷ്‌ട്രം ചര്‍ച്ച ചെയ്യുന്നു. ആ സാഹചര്യത്തിലാണ് എബിവിപി ‘ചലോ കേരള’ എന്ന ക്യാമ്പയിന് തയ്യാറായത്.
വിദ്യാര്‍ഥി പരിഷത്തിന്റെ ശക്തി കാണിക്കാനോ വളര്‍ച്ചയ്‌ക്കോ വേണ്ടി നടത്തിയ റാലിയായിരുന്നില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യം. ചിട്ടയോടെ സമാധാനപരമായി മാതൃകാപൂര്‍വം മഹാറാലി സംഘടിപ്പിക്കാനായതില്‍ അഭിമാനമുണ്ട്. ഇത് യാഥാര്‍ഥ്യമാക്കാന്‍ അത്യധ്വാനംചെയ്ത കേരളത്തില്‍ പ്രവര്‍ത്തകരോട് നന്ദി പറയാന്‍ വാക്കുകളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ നല്ല ഓര്‍മകളുമായിട്ടാണ് തിരിച്ചുപോകുന്നത്.
കേരളത്തിന്റെ ആതിഥ്യം, സൗമ്യത, സൗന്ദര്യം എന്നിവയൊക്കെ പ്രവര്‍ത്തകര്‍ക്ക് ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ഓരോ എബിവിപി പ്രവര്‍ത്തകന്റെയും വിഷമങ്ങള്‍ സ്വന്തം വിഷയമായി കരുതുന്ന മാനസികാവസ്ഥയുമായിട്ടാണ് ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകര്‍ മടങ്ങിയതെന്നും ബിന്ദ്രേ പറഞ്ഞു.
















